• Sat. Jul 4th, 2026

24×7 Live News

Apdin News

നാരീശക്തി, വാഗ്ദാനത്തില്‍ നിന്ന് യാഥാര്‍ത്ഥ്യത്തിലേക്ക് : ബ്രിക്സിലേക്ക് ഭാരതത്തിന്റെ സംഭാവന

Byadmin

Jul 4, 2026



ജൂലൈ ആറ് മുതല്‍ 9 വരെ ബ്രിക്‌സ് വനിതാ സമിതി യോഗവും ബ്രിക്‌സ് വനിതാ മന്ത്രിതല യോഗവും കൊച്ചിയില്‍ നടക്കും.

‘പ്രതിരോധശേഷി, നൂതനാശയങ്ങള്‍, സഹകരണം, സുസ്ഥിരത എന്നിവ കെട്ടിപ്പടുക്കുന്നു’ എന്ന പ്രമേയത്തോടെ 2026 ജനുവരി ഒന്നിനാണ് ഭാരതം ബ്രിക്‌സിന്റെ (ബ്രസീല്‍, റഷ്യ, ഭാരതം, ചൈന, സൗത്ത് ആഫ്രിക്ക എന്നീ രാജ്യങ്ങളുടെ കൂട്ടായ്‌മയാണ് ബ്രിക്‌സ്) അധ്യക്ഷസ്ഥാനം ഏറ്റെടുത്തത്. വെറുമൊരു മുദ്രാവാക്യത്തിനപ്പുറം, കോടിക്കണക്കിന് സ്ത്രീകളിലേക്ക് എത്തിച്ചേര്‍ന്ന പ്രായോഗികവും പ്രവര്‍ത്തനധിഷ്ഠിതവുമായ ഒരു വികസന മാതൃകയാണ് കൊച്ചിയില്‍ നടക്കുന്ന മന്ത്രിതല യോഗത്തില്‍ ഭാരതം ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുന്നത്.

ചരിത്രപരമായ പശ്ചാത്തലവും ആശയമാറ്റവും

കഴിഞ്ഞ ഒരു പതിറ്റാണ്ടായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ‘സ്ത്രീകളുടെ വികസനം’ എന്നതില്‍ നിന്ന് ‘സ്ത്രീകളുടെ നേതൃത്വത്തിലുള്ള വികസനം’ എന്നതിലേക്ക് നയപരമായ മാറ്റം കൊണ്ടുവരാന്‍ ഭാരതത്തിന് കഴിഞ്ഞു. 2023-ലെ ജി20 അധ്യക്ഷസ്ഥാനത്തിലൂടെ ഈ ചിന്താഗതിക്ക് ഭാരതം ആഗോള അംഗീകാരം നേടിക്കൊടുത്തു. ഇത് ഭാരതത്തിന് ഒരു പുതിയ ആശയമല്ല; മറിച്ച് ഋഗ്വേദകാലത്തെ ലോപാമുദ്ര, ഘോഷാ തുടങ്ങിയ വനിതാ ഋഷിമാരിലൂടെയും ഗാര്‍ഗി, മൈത്രേയി തുടങ്ങിയ തത്ത്വചിന്തകരിലൂടെയും സ്ത്രീത്വത്തെ ശക്തിയുടെയും ജ്ഞാനത്തിന്റെയും ഉറവിടമായി കണ്ട തനത് സംസ്‌കാരത്തിന്റെ സമകാലിക രൂപമാണ്.

രാഷ്‌ട്രീയ പ്രാതിനിധ്യവും തീരുമാനമെടുക്കാനുള്ള അവകാശവും

ഭാരതത്തിലെ പഞ്ചായത്തീരാജ് സ്ഥാപനങ്ങളിലെ ജനപ്രതിനിധികളില്‍ പകുതിയോളം സ്ത്രീകളാണ്. ലോകത്തെ ഏറ്റവും വലിയ വനിതാ ജനപ്രതിനിധികളുടെ ശൃംഖലകളിലൊന്നാണിത്. കൂടാതെ, ‘നാരി ശക്തി വന്ദന്‍ അധിനിയം- 2023’ പ്രകാരം പാര്‍ലമെന്റിലും സംസ്ഥാന നിയമസഭകളിലും മൂന്നിലൊന്ന് സീറ്റുകള്‍ സ്ത്രീകള്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്. ഇത് കേവലം പ്രാതിനിധ്യം ഉറപ്പാക്കുക മാത്രമല്ല, സ്ത്രീകളെ നയപരമായ തീരുമാനങ്ങള്‍ എടുക്കുന്ന മുഖ്യധാരയിലേക്ക് ഉയര്‍ത്തുകയും ചെയ്യുന്നു.

ഡിജിറ്റല്‍ പൊതു അടിസ്ഥാനസൗകര്യവും ക്ഷേമപദ്ധതികളും ഇട നിലക്കാരെ ഒഴിവാക്കിക്കൊണ്ട് ആധാറുമായി ബന്ധിപ്പിച്ച നേരിട്ടുള്ള പണക്കൈമാറ്റത്തിലൂടെ ആനുകൂല്യങ്ങള്‍ സ്ത്രീകളുടെ കൈകളിലേക്ക് നേരിട്ടെത്തുന്നു. ‘പ്രധാന്‍മന്ത്രി മാതൃ വന്ദന യോജന’ വഴി 4.26 കോടിയിലധികം അമ്മമാര്‍ക്കായി 20,060 കോടിയിലധികം രൂപ പ്രസവാനുകൂല്യമായി അക്കൗണ്ടുകളിലേക്ക് നേരിട്ട് കൈമാറിയത് ഇതിന് മികച്ച ഉദാഹരണമാണ്.

DAYNRLM പദ്ധതിയുടെ ഭാഗമായി 10.05 കോടിയിലധികം ഗ്രാമീണ സ്ത്രീകളെ 90.90 ലക്ഷത്തിലധികം സ്വയംസഹായ സംഘങ്ങളായി ഒന്നിപ്പിച്ചു. ഇതിലൂടെ സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നതിനായി 65,949 സ്ത്രീകള്‍ ഇന്ന് ബാങ്കിങ് സേവനങ്ങള്‍ വിദൂര പ്രദേശങ്ങളില്‍ എത്തിക്കുന്ന ‘ബി.സി. സഖികളായി’ (ബിസിനസ്സ് കറസ്‌പോണ്ടന്റ് ഏജന്റ്) പ്രവര്‍ത്തിക്കുന്നു. ‘ലഖ്പതി ദീദി’ പദ്ധതിയിലൂടെ, 2025 ജൂണ്‍ വരെയുള്ള കണക്കനുസരിച്ച് 1.48 കോടി സ്വയംസഹായ സംഘാംഗങ്ങളായ സ്ത്രീകള്‍ പ്രതിവര്‍ഷം കുറഞ്ഞത് ഒരു ലക്ഷം രൂപ വരുമാനം നേടുന്ന നിലയിലെത്തി. 2026 ജനുവരിയില്‍ ആരംഭിച്ച ദേശീയ സംരംഭകത്വ ക്യാമ്പയിന്‍ വഴി 50 ലക്ഷം സ്ത്രീകള്‍ക്ക് കൂടി പരിശീലനം നല്‍കാനാണ് ലക്ഷ്യമിടുന്നത്.

ഔപചാരിക സംരംഭകത്വവും സാമ്പത്തിക വളര്‍ച്ചയും

‘പ്രധാന്‍മന്ത്രി മുദ്ര യോജന’ പ്രകാരമുള്ള വായ്‌പകളില്‍ 69 ശതമാനവും ‘സ്റ്റാന്‍ഡ്-അപ്പ് ഇന്ത്യ’ പദ്ധതിയിലെ ഗുണഭോക്താക്കളില്‍ 84 ശതമാനവും സ്ത്രീകളാണ്. വ്യവസായ-ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ് അംഗീകരിച്ച 2.12 ലക്ഷം സ്റ്റാര്‍ട്ടപ്പുകളില്‍ 1.02 ലക്ഷത്തിലധികം സംരംഭങ്ങളില്‍ കുറഞ്ഞത് ഒരു വനിതയെങ്കിലും ഡയറക്ടറോ പങ്കാളിയോ ആണ്. ഇതിന്റെ ഫലമായി ഭാരതത്തിലെ സ്ത്രീ തൊഴിലാളി പങ്കാളിത്ത നിരക്ക് 2017-18 ലെ 23.3%-ല്‍ നിന്ന് 2023-24 ല്‍ 41.7% ആയി ഉയര്‍ന്നു; വനിതാ തൊഴിലില്ലായ്‌മ നിരക്ക് 5.6%-ല്‍ നിന്ന് 3.2% ആയി കുറയുകയും ചെയ്തു.

കാലാവസ്ഥാ പ്രവര്‍ത്തനവും സാങ്കേതികവിദ്യയും

‘മിഷന്‍ പോഷണ്‍ 2.0’ അങ്കണവാടികള്‍ വഴി നടപ്പാക്കുന്നതില്‍ സ്ത്രീകള്‍ പ്രധാന പങ്കുവഹിക്കുന്നു. വരള്‍ച്ചയെ അതിജീവിക്കുന്ന വിത്തുകളെക്കുറിച്ചുള്ള ജ്ഞാനം സംരക്ഷിക്കുന്ന ഝാര്‍ഖണ്ഡിലെ വനിതാ കര്‍ഷകരും, ലഡാക്കിലെ ജലസംഭരണ സംവിധാനങ്ങളും, ഒഡീഷയിലെ കണ്ടല്‍ക്കാട് സംരക്ഷണ സമിതികളും ഇതിന് തെളിവാണ്. സാങ്കേതിക മേഖലയിലേക്ക് സ്ത്രീകളെ ഉയര്‍ത്തുന്ന ‘നമോ ഡ്രോണ്‍ ദീദി’ പദ്ധതിയിലൂടെ സ്വയംസഹായ സംഘങ്ങളിലെ സ്ത്രീകള്‍ക്ക് കാര്‍ഷിക ഡ്രോണുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ പരിശീലനം നല്‍കുകയും അവരെ ഉയര്‍ന്ന വരുമാനമുള്ള തൊഴിലുകളിലേക്ക് നയിക്കുകയും ചെയ്യുന്നു.

തദ്ദേശീയ വിപണിയും സുസ്ഥിരതയും

‘ഒരു ജില്ല ഒരു ഉല്‍പ്പന്നം’പദ്ധതിയിലൂടെ 761 ജില്ലകളിലായി 1,102 പ്രാദേശിക ഉല്‍പ്പന്നങ്ങളെ ബ്രാന്‍ഡ് ചെയ്ത് കയറ്റുമതി യോഗ്യമാക്കുന്നു. വിമാനത്താവളങ്ങളിലെ ‘അവ്‌സാര്‍’വില്‍പ്പനശാലകളും ഏലങ പോര്‍ട്ടലിലെ പ്രത്യേക വിപണന വേദിയും ഇവര്‍ക്ക് വിപണി ഉറപ്പാക്കുന്നു. തദ്ദേശീയ അസംസ്‌കൃത വസ്തുക്കളും വൈദഗ്ധ്യവും ഉപയോഗിച്ച്, സ്ത്രീകള്‍ക്ക് സ്വന്തം ജില്ല വിട്ടുപോകാതെ തന്നെ വരുമാനം കണ്ടെത്താന്‍ സഹായിക്കുന്ന സുസ്ഥിര വികസന മാതൃകയാണിത്.

പ്രാപ്യത ഉറപ്പാക്കുക, ശക്തമായ സ്ഥാപനങ്ങള്‍ സൃഷ്ടിക്കുക, ഒടുവില്‍ ഗുണഭോക്താവില്‍ നിന്ന് സംരംഭകയിലേക്കുള്ള വ്യക്തമായ മുന്നേറ്റപാത ഒരുക്കുക എന്ന ഭാരതത്തിന്റെ ഈ മൂന്ന് ഘട്ട പ്രവര്‍ത്തനക്രമമാണ് ബ്രിക്‌സ് പങ്കാളി രാജ്യങ്ങളുടെ പഠനത്തിനും പരസ്പര സഹകരണത്തിനുമായി ഭാരതം കൊച്ചിയില്‍ അവതരിപ്പിക്കുന്നത്.

 

By admin