ന്യൂഡൽഹി: യു.ജി.സി- നെറ്റ് പരീക്ഷാ നടത്തിപ്പിനെതിരെ ഉയർന്ന വിമർശനങ്ങൾക്ക് പിന്നാലെ പരീക്ഷ വീണ്ടും നടത്തുമെന്ന് നാഷണൽ ടെസ്റ്റിങ് ഏജൻസി. ഇംഗ്ലീഷ്, കൊമേഴ്‌സ്, സോഷ്യോളജി വിഷയങ്ങളുടെ പരീക്ഷകൾ വീണ്ടും നടത്തും. ഈ മൂന്ന് വിഷയങ്ങളിലെ ചോദ്യപേപ്പറുകളിലും ഗുരുതര പിഴവുകൾ കണ്ടെത്തിയതിനെ തുടർന്നാണ് പരീക്ഷ വീണ്ടും നടത്തുന്നത് എന്ന് അധികൃതർ വ്യക്തമാക്കി.
ജൂൺ 22 മുതൽ 30 വരെ രാജ്യത്തുടനീളം 87 വിഷയങ്ങളിലായാണ് യു.ജി.സി- നെറ്റ് ജൂൺ 2026 പരീക്ഷ നടത്തിയത്. ഇതിലെ ഇംഗ്ലീഷ്, കൊമേഴ്‌സ്, സോഷ്യോളജി പേപ്പറുകളിൽ നിരവധി പരാതികൾ ലഭിച്ചതിനെ തുടർന്ന് ടെസ്റ്റിങ് ഏജൻസി പ്രത്യേക കമ്മിറ്റി രൂപീകരിച്ച് പരിശോധന നടത്തിയിരുന്നു.
ഈ പരിശോധനയിൽ ചോദ്യങ്ങളിൽ വസ്തുതാപരവും അച്ചടിപരവും വിവർത്തനപരവുമായ പിശകുകൾ, പ്രമുഖ വ്യക്തികളുടെ പേരുകളിലെ തെറ്റുകൾ, പുസ്തകങ്ങളുടെ പേരുകളിലെ പിശകുകൾ, ചോദ്യങ്ങളുടെ ഘടനയിലെ പിഴവുകൾ, വ്യാകരണ-വിരാമചിഹ്ന പിശകുകൾ തുടങ്ങിയവ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരീക്ഷ വീണ്ടും നടത്താൻ എൻ.ടി.എ തീരുമാനിച്ചത്. പരീക്ഷാ കേന്ദ്രം, നഗര വിവരങ്ങൾ, അഡ്മിറ്റ് കാർഡ് എന്നിവ സംബന്ധിച്ച വിശദാംശങ്ങൾ പിന്നീട് ഔദ്യോഗിക വെബ്സൈറ്റിലൂടെ അറിയിക്കും. പുനഃപരീക്ഷയ്ക്ക് അധിക പരീക്ഷാ ഫീസ് ഈടാക്കില്ല എന്നും അധികൃതർ വ്യക്തമാക്കി.
അതേ സമയം, മറ്റ് 84 വിഷയങ്ങളിലെ പരീക്ഷാർഥികളുടെ ഫലപ്രഖ്യാപനത്തെ പുനഃപരീക്ഷ ബാധിക്കില്ല എന്നാണ് എൻ ടി എ വ്യക്തമാക്കുന്നത്. നേരത്തെ ഉത്തരസൂചിക സംബന്ധിച്ച നടപടികൾ പൂർത്തിയാക്കിയ 84 വിഷയങ്ങളിലെ ഫലങ്ങൾ നിശ്ചയിച്ച സമയക്രമം അനുസരിച്ച് തന്നെ പ്രഖ്യാപിക്കും എന്നും അധികൃതർ വ്യക്തമാക്കി.
പുനഃപരീക്ഷ തീയതി
ഇംഗ്ലീഷ്: സെപ്റ്റംബർ 9, രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെ
കൊമേഴ്‌സ്: സെപ്റ്റംബർ 9, വൈകിട്ട് 3 മുതൽ 6 വരെ
സോഷ്യോളജി: സെപ്റ്റംബർ 10, രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെ