
തിരുവനന്തപുരം: നിയമസഭയിൽ സംഘർഷാവസ്ഥ. ഭരണപക്ഷവും പ്രതിപക്ഷവും ഇരിപ്പിടങ്ങളിൽ നിന്നും എഴുന്നേറ്റ് സഭയുടെ ഇരുവശത്തുമായി നിലയുറപ്പിച്ചതോടെ സഭ അക്ഷരാർത്ഥത്തിൽ സ്തംഭിച്ചിരിക്കുകയാണ്. മന്ത്രിമാർ സംസാരിക്കാൻ പ്രതിപക്ഷ ബഹളം കാരണം കഴിയുന്നില്ല.അൻവര്‍ സാദത്ത് എംഎൽഎ സ്പീക്കറുടെ ഡയസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചു. ശ്രമം വാച്ച് ആന്‍ഡ് വാര്‍ഡൻമാര്‍ തടഞ്ഞു. സഭ താൽക്കാലികമായി നിർത്തിവച്ച ശേഷം 21 മിനിറ്റിന് ശേഷം പുനരാരംഭിച്ചു.
ശരണം വിളിച്ചും പ്ലക്കാര്‍ഡ് ഉയര്‍ത്തിയുമായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതിഷേധം. സഭ ആരംഭിച്ച അന്നുമുതൽ സ്വർണ്ണം കട്ടത് ആരപ്പാ എന്ന് ചോദിച്ചു മുദ്രാവാക്യം വിളിക്കുകയാണെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. ‘യഥാർഥത്തിൽ സ്വർണം കട്ടത് ആരപ്പാ കോൺഗ്രസ് ആണ് അയ്യപ്പ സന്ദർശിക്കുന്നത് ആരെ സോണിയാഗാന്ധിയെ അയ്യപ്പാ’ ആണെന്നും മന്ത്രി പരിഹസിച്ചു. കഴിഞ്ഞ ഒരാഴ്ചയായി നടത്തുന്ന സമരത്തിന് ഒരു പ്രാധാന്യവും മാധ്യമങ്ങളിലൂടെ കിട്ടുന്നില്ല. അതുകൊണ്ടാണ് ഇന്നിപ്പോൾ ഇങ്ങനെ ഒരു സമരവുമായി എത്തിയിരിക്കുന്നതെന്നും ശിവൻകുട്ടി കൂട്ടിച്ചേര്‍ത്തു.
സഭയിൽ പ്രതിപക്ഷ പേക്കൂത്ത് കാണിക്കുകയാണെന്ന് എൽഡിഎഫ് കൺവീനര്‍ ടി.പി രാമകൃഷ്ണൻ പറഞ്ഞു.ഇന്നുരാവിലെ സഭാ നടപടികൾ ആരംഭിച്ചതുമുതൽ സഭയിൽ സംഘർഷാവസ്ഥ തുടരുന്നുണ്ടായിരുന്നു. എന്നിട്ടും സ്പീക്കർ ചോദ്യോത്തരവേള നടത്താൻ അനുമതി നൽകുകയായിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിത നീക്കം പ്രതിപക്ഷ അംഗങ്ങളിൽ നിന്നുണ്ടായത്. അൻവർ സാദത്തിനെയും സനീഷ് കുമാറിനെയും സസ്‌പെൻഡ് ചെയ്യാനും സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.