• Mon. Jun 30th, 2025

24×7 Live News

Apdin News

നിരവധി കേസുകളില്‍ പ്രതിയായ അഭിഭാഷകനെ സ്‌പെഷല്‍ പ്രോസിക്യൂട്ടറാക്കാന്‍ ശിപാര്‍ശയെന്ന്‌; പത്തനംതിട്ട എസ്.പിക്കെതിരേ ആലപ്പുഴ ഡിവൈ.എസ്.പിയുടെ പരാതി

Byadmin

Jun 30, 2025


പത്തനംതിട്ട: നിരവധി കേസുകളില്‍ പ്രതിയും പത്തനംതിട്ട പോലീസ്‌ സ്‌റ്റേഷനില്‍ റൗഡി ഹിസ്‌റ്ററി ഷീറ്റ്‌ നിലവിലുള്ളതുമായ അഭിഭാഷകനെ കൊലക്കേസില്‍ സ്‌പെഷല്‍ പ്രോസിക്യൂട്ടറാക്കാന്‍ ജില്ലാ പോലീസ്‌ മേധാവി വി.ജി. വിനോദ്‌കുമാര്‍ ശിപാര്‍ശ ചെയ്‌തെന്നു കാട്ടി ആലപ്പുഴ ഡിവൈ.എസ്‌.പി: എം.ആര്‍. മധുബാബു മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കി. ഇതിന്റെ അടിസ്‌ഥാനത്തില്‍ മധുബാബുവിന്റെ മൊഴിയെടുത്തു. എസ്‌.പിക്ക്‌ കാരണം കാണിക്കല്‍ നോട്ടീസ്‌ നല്‍കി. അദ്ദേഹം ഇതിന്‌ മറുപടി നല്‍കിയെന്നാണ്‌ സൂചന.

പത്തനംതിട്ട ബാറിലെ അഭിഭാഷകനായ പ്രശാന്ത്‌ വി. കുറുപ്പിനെ 2013 ല്‍ നടന്ന കരിക്കിനേത്ത്‌ കൊലക്കേസില്‍ സ്‌പെഷല്‍ പ്രോസിക്യൂട്ടറായി നിയമിക്കാന്‍ വി.ജി. വിനോദ്‌കുമാര്‍ ശിപാര്‍ശ ചെയ്‌തെന്നാണ്‌ ആരോപണം. പതിനഞ്ചോളം കേസില്‍ പ്രതിയാണ്‌ പ്രശാന്ത്‌. പത്തനംതിട്ട സ്‌റ്റേഷനിലെ റൗഡി ലിസ്‌റ്റില്‍ 17-ാമത്തെയാളുമാണ്‌.

എം.എ.സി.ടി കേസുകള്‍ നടത്തുന്ന ഇയാളെ കൊലക്കേസ്‌ വിചാരണയ്‌ക്ക് സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ ആക്കിയത്‌ തന്നോടുള്ള വിരോധത്താലാണെന്നും മധുബാബു പറയുന്നു. ‘ വി.ജി. വിനോദ്‌ കുമാറിന്‌ വര്‍ഷങ്ങളായി എന്നോട്‌ പകയുണ്ട്‌. കരിക്കിനേത്ത്‌ കേസില്‍ അന്വേഷണ ഉദ്യോഗസ്‌ഥനായിരുന്നു ഞാന്‍. സ്‌പെഷല്‍ പ്രോസിക്യൂട്ടറാകാന്‍ കരിക്കിനേത്ത്‌ ഉടമയ്‌ക്ക് വേണ്ടപ്പെട്ട അഭിഭാഷകരുടെ പട്ടികയാണ്‌ നല്‍കിയത്‌. ഇവര്‍ കേസ്‌ തോറ്റു കൊടുത്തിട്ട്‌ കുറ്റം എന്റെ ചാര്‍ത്താനുള്ള നീക്കമാണ്‌. ഇതിന്‌ വേണ്ടിയാണ്‌ എസ്‌.പി ശ്രമിക്കുന്നത്‌.’ – മധുബാബു പരാതിയില്‍ ആരോപിക്കുന്നു. ഇല്ലാത്ത വാഹനാപകടത്തിന്റെ പേരില്‍ ഇന്‍ഷുറന്‍സ്‌ പണം തട്ടിയ ആളാണ്‌ പ്രശാന്ത്‌ വി. കുറുപ്പെന്നും അതിന്റെയെല്ലാം തെളിവ്‌ തന്റെ പക്കലുണ്ടെന്നുമാണ്‌ മധുബാബുവിന്റെ പരാതിയില്‍ പറയുന്നു.

എന്നാല്‍, ആരോപണം അടിസ്‌ഥാനരഹിതമാണെന്ന്‌ അഡ്വ. പ്രശാന്ത്‌ വി. കുറുപ്പ്‌ പറഞ്ഞു. കൊല്ലപ്പെട്ട ബിജുവിന്റെ സഹോദരനും കുടുംബാംഗങ്ങളുമാണ്‌ തന്നെ സ്‌പെഷല്‍ പ്രോസിക്യൂട്ടറായി നിയമിക്കണമെന്നാവശ്യപ്പെട്ട്‌ ഹൈക്കോടതിയെ സമീപിച്ചത്‌. ഹൈക്കോടതി തന്നെ നിയമിക്കാമെന്ന്‌ ഉത്തരവിട്ടു. അതിന്റെ അടിസ്‌ഥാനത്തിലാണ്‌ എസ്‌.പി ശിപാര്‍ശ ചെയ്‌തതെന്നും പ്രശാന്ത്‌ പറയുന്നു.

എന്നാല്‍, ക്രിമിനല്‍ കേസുകളില്‍ പ്രതിയും റൗഡി ലിസ്‌റ്റില്‍ ഉള്ളയാളുമായ അഭിഭാഷകനെ എങ്ങനെ കൊലക്കേസില്‍ സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ ആക്കാന്‍ പറ്റുമെന്നാണ്‌ മധുബാബു ചോദിക്കുന്നത്‌. പ്രശാന്ത്‌ വി. കുറുപ്പിന്റെ പശ്‌ചാത്തലമെല്ലാം മനസിലാക്കിയാണ്‌ എസ്‌.പിയുടെ ശിപാര്‍ശയെന്നും ഇത്‌ ഗുരുതരമായ അധികാര ദുര്‍വിനിയോഗമാണെന്നും മധുബാബു ചൂണ്ടിക്കാട്ടുന്നു.

ഹൈക്കോടതി അഭിഭാഷകന്‍ പ്രതിയായ പോക്‌സോ കേസും കോയിപ്രം സ്‌റ്റേഷനിലെ കസ്‌റ്റഡി പീഡനവും അട്ടിമറിച്ചതിന്‌ എസ്‌.പിക്കെതിരേ ൈക്രംബ്രാഞ്ച്‌ അന്വേഷണം നടക്കുകയാണ്‌. എസ്‌.പിയെ സ്‌ഥലം മാറ്റാന്‍ റേഞ്ച്‌ ഡി.ഐ.ജി. അജിതാബീഗം ആഭ്യന്തരവകുപ്പിന്‌ ശിപാര്‍ശ നല്‍കിയിരിക്കുകയുമാണ്‌.

By admin