• Sat. Nov 15th, 2025

24×7 Live News

Apdin News

നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് അംഗങ്ങൾ എസ്ഡിപിഐയിൽ സജീവം: എൻഐഎ അന്വേഷണം ആവശ്യപ്പെട്ട് കത്ത് നൽകി ബിജെപി

Byadmin

Nov 15, 2025



തിരുവനന്തപുരം (15-11-2025): നിരോധിക്കപ്പെട്ട പോപ്പുലർ ഫ്രണ്ട് തീവ്രവാദ സംഘടനയിലെ അംഗങ്ങൾ എസ്ഡിപിഐയിൽ സജീവമെന്ന് ബിജെപി. അടുത്തിടെ കേരളത്തിലുണ്ടായ പല സംഭവങ്ങളിലും എസ്ഡിപിഐക്കും ജമാഅത്ത് ഇസ്ലാമിക്കും പങ്കുണ്ടെന്നും, ഇക്കാര്യത്തിൽ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് എൻഐഎക്ക് പരാതി നൽകി. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ഷോൺ ജോർജാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും എൻ.ഐ.എയ്‌ക്കും പരാതി നൽകിയത്.

നിരോധിക്കപ്പെട്ട പോപ്പുലർ ഫ്രണ്ടിന്റെ പ്രവർത്തകർ എസ്ഡിപിഐയിൽ ചേർന്നതായും ഐഎസ്ഐഎസ് മാതൃകയിലുള്ള ആശയപ്രചാരണ പരിശീലന ക്യാമ്പുകൾ നടത്തിയതായും പരാതിയിൽ ആരോപിക്കുന്നു. കോതമംഗലം,കൊച്ചി, താമരശേരി, കൊട്ടാരക്കര എന്നിവടങ്ങളിൽ അടുത്തിടെ ഉണ്ടായ ചില സംഭവങ്ങളും സിനിമാമേഖലയിലെ ചില പ്രവണതകളും നിരോധിത സംഘടനയുടെ പ്രവർത്തനമാണെന്നാണ് പ്രധാന ആരോപണം.എസ്ഡിപിഐ നിരോധിക്കപ്പെട്ട പോപ്പുലർ ഫണ്ടിന്റെ രാഷ്‌ട്രീയ മുഖമാണ്. പോപ്പുലർ ഫ്രണ്ട് നിരോധിച്ചതിന് പിന്നാലെ കീഴ്‌ത്തലങ്ങളിലെ പ്രവർത്തകരും നേതാക്കളും സമാന പ്രത്യയശാസ്ത്രത്തോടെ സുരക്ഷിത താവളമെന്ന നിലയിൽ എസ്ഡിപിഐയിൽ ചേർന്നതായും പരാതിയിൽ പറയുന്നു.

ആലപ്പുഴയിലും പാലക്കാടും എസ്ഡിപിഐ പ്രവർത്തകർ ക്രൂരമായ കൊലപാതകങ്ങളിൽ പങ്കെടുത്തതായും, സംസ്ഥാനത്തുടനീളം കലാപം ലക്ഷ്യമിട്ട് ഹിന്ദു, ക്രിസ്ത്യൻ സമുദായങ്ങൾക്കെതിരെ മുദ്രാവാക്യം വിളിച്ചതായും പരാതിയിൽ ചൂണ്ടിക്കാട്ടി. താമരശ്ശേരിയിൽ എസ്ഡിപിഐ പ്രവർത്തകർ ‘ഫ്രഷ് കട്ട്’ എന്ന പേരിൽ അറവുമാലിന്യം സംസ്കരിക്കുന്ന പ്ലാന്റ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് നടത്തിയ സമരത്തിൽ നുഴഞ്ഞുകയറി. ഈ സമരം അക്രമാസക്തമായപ്പോൾ ദേശവിരുദ്ധ ശക്തികളുടെ സാന്നിധ്യം കാരണമാണ് എസ്ഡിപിഐ സമരം പരാജയപ്പെടുത്താൻ ശ്രമിച്ചതെന്നും പരാതിയിൽ പറയുന്നു.

കൊട്ടാരക്കരയിൽ നിരോധിക്കപ്പെട്ട പോപ്പുലർ ഫ്രണ്ടിന്റെ സജീവ പ്രവർത്തകനും എസ്ഡിപിഐ പ്രവർത്തകനുമായ അൻവർ ഷാ ഹിന്ദു മതത്തിൽപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഭീഷണിപ്പെടുത്തി ‘ലവ് ജിഹാദിന്’ ശ്രമിച്ചു. ഈ കേസിൽ പോക്സോ നിയമപ്രകാരം പൊലീസ് കേസെടുത്തു. ഇവിടെയും സർക്കാർ ഇടപെടൽ കാരണം എസ്ഡിപിഐയുടെ പേര് എഫ്ഐആറിൽ മനഃപൂർവം ഒഴിവാക്കി എന്നും ഷോൺ ആരോപിക്കുന്നു.

എറണാകുളം കോതമംഗലത്തെ സോണാ എൽദോസ് എന്ന യുവതി ജീവനൊടുക്കിയ കേസിൽ എസ്ഡിപിഐ, പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുമായി അടുത്ത ബന്ധമുള്ള റമീസിനും മാതാപിതാക്കൾക്കും എതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു. എസ്ഡിപിഐ പോലുള്ള തീവ്രവാദ സംഘടനയുടെ ശക്തമായ പിന്തുണയില്ലാതെ ഇങ്ങനെയൊരു സംഭവം ഉണ്ടാകില്ലായിരുന്നുവെന്ന് പള്ളി നേതൃത്വവും ഇരയുടെ മാതാപിതാക്കളും ആരോപിച്ചെങ്കിലും പൊലീസ് അത് തള്ളിക്കളഞ്ഞു.

ജമാഅത്തെ ഇസ്‌ലാമിയുടെ രാഷ്‌ട്രീയ മുഖമായ വെൽഫെയർ പാർട്ടി മുസ്ലിം യുവാക്കളെ തീവ്രവാദത്തിലേക്ക് ആകർഷിക്കുന്നു. എസ്ഡിപിഐയുടെ സാമ്പത്തിക സ്രോതസ്സുകളിൽ മലയാള ചലച്ചിത്ര മേഖലയ്‌ക്ക് പണം മുടക്കുന്ന ‘മട്ടാഞ്ചേരി മാഫിയ’ എന്ന് വിളിക്കപ്പെടുന്ന ചില വൻകിട വ്യവസായികളും ഉൾപ്പെടുന്നു. ഈ സാമ്പത്തിക പിന്തുണയിലും സമഗ്രാന്വേഷണം വേണമെന്ന് പരാതിയിൽ ആവശ്യപ്പെടുന്നു.

By admin