നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ പോളിങ് അവസാനിച്ചു. 73.26ശതമാനം പേരാണ് വോട്ട് ചെയ്തത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ 76.06 ശതമാനമായിരുന്നു പോളിങ് ശതമാനം. വോട്ടെണ്ണല്‍ തിങ്കളാഴ്ച നടക്കും.
കനത്ത മഴയും പൊതു തെരഞ്ഞെടുപ്പിന് അധികം കാലതാമസം ഇല്ലാത്തതും കാരണം പോളിങ് ശതമാനം കുറയുമെന്ന് ആശങ്കപ്പെട്ട രാഷ്ടീയ പാർട്ടികൾക്ക് പ്രതീക്ഷ നൽകുന്നതാണ് വോട്ടർമാരുടെ പ്രതികരണം. കഴിഞ്ഞ തവണ 75.23 ശതമാനമായിരുന്നു പോളിങ്. പോളിങ് ശതമാനം സംബന്ധിച്ച അന്തിമ കണക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉടൻ പുറത്തുവിടും.
പൊതുവെ സമാധാനപരമായിരുന്നു വോട്ടെടുപ്പ്. വോട്ടിങ് മെഷീനുകൾ ഒരിടത്തും പണിമുടക്കിയില്ല. കേരള രാഷ്ട്രീയത്തിന്‍റെ ഗതി നിർണയിക്കാൻ പോകുന്ന തിരഞ്ഞെടുപ്പിന്റെ പ്രാധാന്യം വോട്ടർമാരും തിരിച്ചറിഞ്ഞതിന്റെ തെളിവാണ് പ്രതികൂല കാലാവസ്ഥയേയും അവഗണിച്ചെത്തിയ വോട്ടർമാർ.
രാവിലെ വോട്ടിങ് ആരംഭിച്ചത് മുതൽ പോളിംഗ് സാവധാനത്തിലായിരുന്നു. ഉച്ചയോടെ വോട്ടർമാരുടെ നീണ്ട നിരയുണ്ടായി. പിന്നീട് വോട്ടർമാരുടെ തിരക്ക് കൂടുകയായിരുന്നു. ഇടതുമുന്നണി സ്ഥാനാർത്ഥി എം സ്വരാജ് മാങ്കുത്ത് എൽപി സ്കൂളിലും യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് വീട്ടിക്കുത്ത് ഗവ. എൽപി സ്കൂളിലും ബിജെപി സ്ഥാനാർത്ഥി മോഹൻ ജോർജ് ചുങ്കത്തറ മാർത്തോമ ഹയർസെക്കന്ററി സ്കൂളിലും വോട്ട് ചെയ്തു. ചുങ്കത്തറ കുറന്പലങ്കോട് എൽഡിഎഫ്, യുഡിഎഫ് പ്രവർത്തകർ തമ്മിൽ കയ്യാങ്കളി ഉണ്ടായത് ഒഴിച്ചാൽ വോട്ടെടുപ്പ് സമാധാനപരമായിരുന്നു.