നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു. ആദ്യമണിക്കൂര്‍ പിന്നിടുമ്പോള്‍ 6.02 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്. മഴയെ അവഗണിച്ച് രാവിലെ മുതല്‍ ബൂത്തുകളില്‍ വോട്ടര്‍മാരുടെ തിരക്കാണ് അനുഭവപ്പെടുന്നത്. യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് പിതാവിന്റെ ഖബറിടം സന്ദര്‍ശിച്ച ശേഷം വോട്ടുരേഖപ്പെടുത്തി. ചരിത്ര ഭൂരിപക്ഷം ലഭിക്കുമെന്നും നിലമ്പൂരില്‍ യുഡിഎഫും എല്‍ഡിഎഫും തമ്മിലാണ് മത്സരമെന്നും ഷൗക്കത്ത് പ്രതികരിച്ചു.
എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.സ്വരാജും വോട്ട് രേഖപ്പെടുത്തി. മെയ് 25നായിരുന്നു നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. പി വി അന്‍വര്‍ രാജി വെച്ചതിനു പിന്നാലെയാണ് നിലമ്പൂരില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.
വോട്ടിങ്ങിനായി ആദിവാസി മേഖലകള്‍ ഉള്‍പ്പെടുന്ന വനത്തിലെ മൂന്ന് ബൂത്തുകള്‍ ഉള്‍പ്പെടെ ആകെയുള്ള 263 ബൂത്തുകളും പൂര്‍ണ സജ്ജം. ഇതില്‍ 11 എണ്ണം പ്രശ്‌ന ബാധിത ബൂത്തുകളാണ്. പോളിങ് സാമഗ്രികള്‍ ചുങ്കത്തറ മാര്‍തോമ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നിന്ന് ഇന്നലെ ഉച്ചയോടെ തന്നെ പോളിങ് സ്റ്റേഷനുകളില്‍ എത്തിയിരുന്നു.
അതേസമയം, നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് നിരീക്ഷിക്കാന്‍ തലസ്ഥാനത്ത് തെരഞ്ഞെടുപ്പ് ഓഫീസറുടെ നേതൃത്വത്തില്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ ഖേല്‍ക്കര്‍ പറഞ്ഞു. 14 പ്രശ്‌നബാധിത ബൂത്തുകളില്‍ കേന്ദ്രസേനയുടെ നീരീക്ഷണമുണ്ടെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു.