• Sat. Oct 19th, 2024

24×7 Live News

Apdin News

നിവൃത്തികെട്ടുള്ള പുറത്തുപോക്ക്

Byadmin

Oct 19, 2024


എ.ഡി.എം നവീന്‍കുമാറിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ ഒടുവില്‍ പദവി ഒഴിഞ്ഞെങ്കിലും അവരെ സംരക്ഷിക്കാന്‍ അവസാന നിമിഷംവരെ സി.പി.എം നടത്തിയ ശ്രമങ്ങള്‍ സംഭവത്തിനു പിന്നിലെ പാര്‍ട്ടി പങ്കാളിത്തത്തിലേക്കുള്ള വിരല്‍ ചൂണ്ടലാണ്. സംസ്ഥാനത്തെ നടുക്കിക്കളഞ്ഞ സംഭവത്തെ മൂന്നു ദിവസത്തോളം ന്യായീകരിച്ചുനിര്‍ത്തിയ ജില്ലാ നേത്യത്വം ഇനിയൊരു വിധത്തിലും പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്ന ഘട്ടമെത്തിയപ്പോള്‍ മാത്രമാണ് നടപടിയുമായി രംഗത്തെത്തിയത്. അഴിമതിക്കെതിരെ സദുദ്ദേശ്യപരമായ വിമര്‍ശനമാണ് ദിവ്യനടത്തിയതെന്ന പ്രസ്താവനയിലൂടെ ജനങ്ങളുടെ മനോനിലയെ തന്നെ വെല്ലുവിളിച്ച സി.പി.എം. പത്തുവര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം ചുമത്തി പൊലീസ് കേസെടുത്തതോടെയാണ് മലക്കംമറിയുന്നത്.

നവീന്‍ ബാബു നിഷ്‌കളങ്കനും സത്യസന്ധനുമായ ഉദ്യോഗസ്ഥനാണെന്ന് വകുപ്പ് മന്ത്രി മാത്രമല്ല, മുതിര്‍ന്ന ഐ.എ.എ സ് ഉദ്യോഗസ്ഥര്‍ മുതലുള്ള റവന്യൂ ജീവനക്കാര്‍ ഒന്നടങ്കം സാക്ഷ്യപ്പെടുത്തിയിട്ടും ദിവ്യയുടെ നടപടിയെ തള്ളിപ്പറയാന്‍ സി.പി.എമ്മിന് അതൊന്നും മതിയായില്ല. മാത്രമല്ല എ.ഡി.എമ്മിന്റെ മരണവാര്‍ത്ത പുറത്തുവന്ന ഉടന്‍ സംരംഭകന്‍ പ്രശാന്തിന്റെ പേരില്‍ മുഖ്യമന്ത്രിക്ക് നല്‍കിയതെന്ന് വ്യക്തമാക്കിയുള്ള വ്യാജപരാതി സാമൂഹ്യമാധ്യമങ്ങളില്‍ പാര്‍ട്ടി അണികള്‍ പ്രചരിപ്പിക്കുകയുമുണ്ടായി. ദിവ്യയ്ക്കെതിരെ കേസെടുക്കുന്നതിലുണ്ടായ കാലതാമസവും ഈ രക്ഷാപ്രവര്‍ത്തനത്തിന്റ ഭാഗം തന്നെയായിരുന്നു. എ.ഡി.എമ്മിന്റെ ഡ്രൈവര്‍ നല്‍കിയ പരാതിയില്‍ അസ്വാഭാവിക മരണത്തിനുള്ള കേസായിരുന്നു ആദ്യം രജിസ്റ്റര്‍ ചെയ്തിരുന്നത്. പിന്നീടാണ് ദിവ്യയെ പ്രതിയാക്കി 108 വകുപ്പ് പ്രകാരം കേസെടുക്കാന്‍ തയാറായത്. ഇതുപ്രകാരം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്താല്‍ പ്രാഥമിക അന്വേഷണം ആവശ്യമില്ലാതെ തന്നെ പ്രതിപ്പട്ടികയില്‍ ചേര്‍ക്കണമെന്നതിനാലും ജാമ്യം ലഭിക്കണമെങ്കില്‍ സെഷന്‍ കോടതിയേയോ ഹൈക്കോടതിയേയോ സമിപക്കണമെന്നതിനാലുമാണ് ചുമത്താന്‍ പൊലീസ് മടികാണിച്ചത്.

പ്രതിപക്ഷത്തിന്റെയും നവീന്‍ബാബുവിന്റെ സഹപ്രവര്‍ത്തകരുടെയുമെല്ലാം കടുത്ത പ്രതിഷേധം മാത്രമല്ല നവീന്‍ബാബുവിന്റെ കുടുംബത്തിന്റെ ഉറച്ചനിലപാടുകളുമാണ് സര്‍ക്കാറിനെയും പാര്‍ട്ടിയെയും പ്രതിരോധത്തിലാക്കിയത്. ദിവ്യയുടെ ഭീഷണിയും പെട്രോള്‍ പമ്പിന് അപേക്ഷിച്ച ടി.പി പ്രശാന്തന്‍ നടത്തിയ ഗൂഢാലോചനയുമാണ് നവീന്‍ ബാബുവിന്റെ മരണത്തിനിടയാക്കിയതെന്ന് കാണിച്ച് സഹോദരന്‍ പ്രവീണ്‍ ബാബു ഡി.ജി.പിക്ക് പരാതി നല്‍കിയതോടെയാണ് പാര്‍ട്ടിയുടെ എല്ലാ കണക്കുകൂട്ടലും തകര്‍ന്നുപോയത്. സി.പി.എം അനുഭാവിയായ കുടുംബത്തിന്റെ നിലപാടും പാര്‍ട്ടിയുടെ പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ പിന്തുണയുമാണ് കണ്ണൂര്‍ നേത്യത്വത്തെ ഈ നിവൃത്തികേടില്‍ എത്തിച്ചത്. ജില്ലാപഞ്ചായത്ത് പ്രസിഡന്റിന്റെ ധിക്കാരപരമായ നടപടിയെ നമ്രശിരസ്‌കനായി വീക്ഷിക്കേണ്ടിവന്ന ജില്ലാകലക്ടര്‍ ഇപ്പോള്‍ ഖേദപ്രകടനം നടത്തുകയും കുറ്റമേറ്റുപറയുകയും ചെയ്യുമ്പോള്‍ അത് ഉദ്യോഗസ്ഥ സംവിധാനത്തെ പാര്‍ട്ടിസംവിധാനം വരിഞ്ഞുമുറുക്കുന്നതിന്റെ മറ്റൊരുദാഹരണംകൂടിയാണ്. കലക്ടറുടെ ഖേദപ്രകടനം തള്ളിയ നവീനിന്റെ കുടുംബം അദ്ദേഹത്തിനെതിരെ ഉന്നിയിച്ചിരിക്കുന്ന ആരോപണം അതീവ ഗുരുതരമാണ്.

താന്‍ സര്‍വീസില്‍ നിന്ന് വിരമിക്കുകയല്ലെന്നും സ്ഥലംമാറിപ്പോവുകയാണന്നും അതിനാല്‍ ഔപചാരികമായ യാത്രയയപ്പ് ആവശ്യമില്ലെന്നും നവീന്‍ വ്യക്തമാക്കിയെങ്കിലും കലക്ടര്‍ നിര്‍ബന്ധിച്ച് യാത്രയയപ്പ് ചടങ്ങ് സംഘടിപ്പിക്കുകയായിരുന്നുവെന്നും രാവിലെ നിശ്ചയിച്ചിരുന്ന പരിപാടി കലക്ടറുടെ സൗകര്യമനുസരിച്ച് ഉച്ച സമയത്തേക്ക് മാറ്റുകയായിരുന്നുവെന്നുമാണ് നവീന്റെ കുടംബം ആരോപിച്ചിരിക്കുന്നത്. നവീന്റെ മൃതദേഹത്തോടൊപ്പം സഞ്ചരിച്ച കണ്ണൂര്‍ ജില്ലാ കലക്ടര്‍ കുടുംബത്തിന്റെ എതിര്‍പ്പ് പരിഗണിച്ച് പത്തനംതിട്ട കലക്ടറേറ്റില്‍നിന്ന് മടങ്ങിപ്പോവുകയായിരുന്നു. ഒരു ജില്ലാ ഭരണാധികാരിയായ കലക്ടര്‍ക്ക് ഇത്തരമൊരു ദയനീയ സാഹചര്യങ്ങള്‍ക്ക് സാക്ഷിയാകേണ്ടിവന്നത് പാര്‍ട്ടിയുടെ പരിധികളില്ലാത്ത ഇടപെടല്‍മൂലമായിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. തനിക്ക് ഒരു റോളുമില്ലാത്ത കാര്യത്തിന്റെ പേരില്‍ ഒരുഭരണാധികാരി ജില്ലയിലെ ഏറ്റവും മുതിര്‍ന്ന രണ്ടാമത്തെ ഉദ്യോഗസ്ഥനോട് ഇവ്വിധം ക്രൂരമായി പെരുമാറിയ നാട്ടില്‍ ഏത് ഉദ്യോഗസ്ഥന് എന്തുനീതിയാണ് നടപ്പാക്കാന്‍ കഴിയുക.

അധികാരത്തിന്റെ തണലില്‍ സി.പി.എം കേരളത്തില്‍ നടത്തിക്കൊണ്ടിരിക്കുന്ന വഴിവിട്ട നീക്കങ്ങളുടെയും വഴങ്ങാത്തവര്‍ക്കുനേരെയുള്ള അടി ച്ചമര്‍ത്തലുകളുടെയും ഭീഷണികളുടെയുമെല്ലാം മറ്റൊരുദാഹരണമാണ് എ.ഡി.എം നവീന്‍ ബാബുവിന്റെ മരണം. എന്തു നെറികേടു ചെയ്താലും നേതാക്കളെയും പ്രവര്‍ത്തകരെയും സംരക്ഷിക്കാന്‍ പാര്‍ട്ടി ഏതറ്റം പോകുമെന്ന സന്ദേശവും പി.പി ദിവ്യയിലൂടെ നേത്യത്വം അണികള്‍ക്ക് നല്‍കുന്നു.

 

By admin