ദുബായ് : ചൂട് കൂടുന്നതോടെ മനസ്സും ശരീരവും തണുപ്പിക്കാൻ നീന്തൽക്കുളങ്ങളെ ആശ്രയിക്കുകയാണ് ഗൾഫ് രാജ്യങ്ങളിൽ ഉള്ളവർ. എന്നാൽ സുരക്ഷ ഉറപ്പാക്കിയ ശേഷം മാത്രമേ നീന്തൽക്കുളങ്ങളിൽ ഇറങ്ങാൻ പാടുള്ളുവെന്ന മുന്നറിയിപ്പുമായി ദുബൈ പൊലീസ്. കുട്ടികളെ ഒറ്റക്ക് സ്വിമിങ് പൂളിൽ വിടാൻ പാടില്ലെന്ന് പൊലീസ് അറിയിച്ചു.
കുളത്തിലോ താൽക്കാലിക ടബ്ബുകളിലോ കുട്ടികളെ തനിച്ചു വിടുന്നത് അപകട സാധ്യത വർധിപ്പിക്കും . നിർബന്ധമായും ലൈഫ് ജാക്കറ്റ് ധരിപ്പിച്ച ശേഷം മാത്രമേ കുട്ടികളെ നീന്തൽ കുളങ്ങളിലേക്ക് ഇറക്കാൻ പാടുള്ളു.
നീന്തൽ കുളത്തിലായാലും കടലിലായാലും മാതാപിതാക്കളുടെ സാന്നിധ്യത്തിൽ മാത്രമേ കുട്ടികളെ വെള്ളത്തിൽ ഇറക്കാൻ പാടുള്ളു എന്നും ദുബൈ പൊലീസ് അറിയിച്ചു. ജലാശയങ്ങളിൽ കുട്ടികളെ വിട്ടാൽ പോലും പൂർണമായി ശ്രദ്ധ മാതാപിതാക്കൾക്ക് വേണം.
നീന്തൽ കുളത്തിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ മാർഗനിർദേശം കർശനമായി പാലിക്കണം. അപകടമുണ്ടായാൽ ഉടൻ അധികൃതരെ വിവരം അറിയിച്ച് സഹായം തേടണം എന്നും ദുബൈ പൊലീസ് അറിയിച്ചു.