
നെടുമ്പാശ്ശേരിയിൽ സ്വർണക്കടത്തിന് പിന്നാലെ ലഹരിക്കടത്തും. ഇന്ന് കോടികളുടെ വൻ ലഹരി വേട്ട ആണ് നടന്നത്. 6.4 കോടിയുടെ ഹൈബ്രിഡ് കഞ്ചാവാണ് കസ്റ്റംസ് സംഘം പിടികൂടിയത്. സംഭവത്തിൽ വയനാട് സ്വദേശി അബ്ദുൾ സമദ് (26) പിടിയിലായി. ബാങ്കോക്കിൽ നിന്ന് ഭക്ഷ്യ പാക്കറ്റുകളിൽ ഒളിപ്പിച്ചായിരുന്നു ലഹരി കടത്ത്. കഞ്ചാവുമായി മടങ്ങിയെത്തുമ്പോഴായിരുന്നു പിടിയിലായത്.
വിമാനത്താവളത്തിൽ നിന്ന് യുവാവ് പുറത്തിറങ്ങിയ ഉടനെ സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുകയായിരുന്നു. സമദിന്റെ കൈയിലുണ്ടായിരുന്ന പെട്ടി പരിശോധിച്ചപ്പോഴാണ് വൻതോതിൽ ഹൈബ്രിഡ് കഞ്ചാവ് കണ്ടെടുത്തത്.ആറരകിലോ ഹൈബ്രിഡ് കഞ്ചാവിന് ആറര കോടിയോളം രൂപ വിലവരുമെന്നാണ് കസ്റ്റംസ് പറയുന്നത്.
രണ്ടാഴ്ച മുമ്പാണ് ഇയാള്‍ വിദേശത്തേക്ക് പോയത്. ആദ്യം വിയറ്റ്നാമിലേക്കും അവിടെ നിന്നും ബാങ്കോക്കിലേക്കും പോയശേഷമാണ് കൊച്ചിയില്‍ തിരിച്ചെത്തിയത്. കഞ്ചാവ് കടത്തുന്നതിന് കൂലിയായി ലഭിക്കുക 50,000 രൂപയാണെന്ന് പിടിയിലായ യുവാവ് മൊഴി നല്‍കി. യാത്രാടിക്കറ്റും താമസവും സൗജന്യമാണെന്നും ഇയാള്‍ കസ്റ്റംസിനോട് വെളിപ്പെടുത്തി.അടുത്തകാലത്തെ ഏറ്റവും വലിയ ഹൈബ്രിഡ് കഞ്ചാവ് വേട്ടയാണിത്.