
അബുജ: നെെജീരിയയിൽ തോക്കുധാരികള്‍ നടത്തിയ ആക്രമണത്തിൽ 46 പേർ കൊല്ലപ്പെട്ടു. മൂന്ന് ഗ്രാമങ്ങളിലായി നടന്ന ആക്രമണത്തിൽ നിരവധിയാളുകളെ തട്ടിക്കൊണ്ടു പോയതായും പോലീസ് പറഞ്ഞു. മധ്യ- വടക്കൻ നൈജീരിയൻ നൈജർ സംസ്ഥാനത്തെ ബോർഗു പ്രദേശത്തുള്ള തുംഗ-മകേരി, കോൺകോസോ, പിസ്സ എന്നിവിടങ്ങളിലായിരുന്നു ആക്രമണമുണ്ടായത്.
തുംഗ-മാക്കേരിയിലെ ആക്രമണത്തിൽ ആറ് പേർ മരിച്ചുവെന്ന് നൈജർ സംസ്ഥാന പോലീസ് വക്താവ് വാസിയു അബിയോഡൻ പറഞ്ഞു. തട്ടിക്കൊണ്ടുപോയവരുടെ എണ്ണം വ്യക്തമല്ലെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. കോൺകോസോ ഗ്രാമത്തിൽ മാത്രം 38 മൃതദേഹങ്ങൾ വെടിയേറ്റും കഴുത്തറുത്ത നിലയിലും കണ്ടെത്തിയതായാണ് വിവരം. ഗ്രാമത്തിലെ വീടുകളും അക്രമികൾ തീയിട്ടിരുന്നു. ഇൗ മേഖലയിൽ ഐഎസിന്റെയും അക്രമിസംഘങ്ങളുടെയും സ്വാധീനം വർധിച്ചു വരുന്നതിനിടെയാണ് വീണ്ടും ആക്രമണം ഉണ്ടായത്.