സിര്‍സ ഗ്രാമത്തില്‍ തീകൊളുത്തിയതായി ആരോപിക്കപ്പെട്ടതിനെ തുടര്‍ന്ന് നിക്കി ഭട്ടി മരിച്ചതിന് ദിവസങ്ങള്‍ക്ക് ശേഷം, നിക്കിയുടെ ഭര്‍ത്താവിനെയും ബന്ധുക്കളെയും ന്യായീകരിച്ച് നിക്കിയുടെ സഹോദര ഭാര്യ പുതിയ അവകാശവാദങ്ങള്‍ ഉന്നയിച്ചു. അതേസമയം തന്റെ കുടുംബത്തിനെതിരായ സ്ത്രീധന ആരോപണങ്ങള്‍ നിക്കിയുടെ പിതാവ് നിഷേധിച്ചു.
നിക്കിയുടെ സഹോദരന്‍ രോഹിതിന്റെ വേര്‍പിരിഞ്ഞ ഭാര്യ നിക്കിയുടെ ഭര്‍ത്താവിന്റെ ബന്ധുക്കള്‍ കുറ്റക്കാരാണെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്ന് പറഞ്ഞു. നിക്കിയുടെ പിതാവിനും സഹോദരനുമെതിരെ സ്ത്രീധന ആരോപണങ്ങളും അവര്‍ ഉന്നയിച്ചു.
‘സ്ത്രീധനത്തിന്റെ പേരില്‍ എന്റെ ഭര്‍ത്താവിന്റെ പിതാവ് എന്നെ മര്‍ദിക്കുമായിരുന്നു. ഞാന്‍ എന്റെ ഗ്രാമത്തിലേക്ക് ഒളിച്ചോടുമായിരുന്നു. അവര്‍ ഒരിക്കലും മൊബൈല്‍ ഫോണ്‍ സൂക്ഷിക്കാന്‍ അനുവദിച്ചിരുന്നില്ല. മൂന്ന് മാസത്തോളം രോഹിത് വീട്ടില്‍ നിന്ന് പുറത്തായിരുന്നു. ഞാന്‍ ഒമ്പത് വര്‍ഷമായി അവിടെ ചെലവഴിച്ചു, പക്ഷേ കഴിഞ്ഞ 14 മാസമായി ഞാന്‍ എന്റെ സ്വന്തം വീട്ടിലാണ്.’ സഹോദരഭാര്യ പറഞ്ഞു.
2016 ല്‍ വിപിനെ വിവാഹം കഴിച്ച നിക്കി ഓഗസ്റ്റ് 21 ന് തീകൊളുത്തി മരിച്ചു. ഭര്‍ത്താവ് അവളെ ആക്രമിച്ച് തീകൊളുത്തിയതായി കാണിക്കുന്ന വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടു. രണ്ട് പെണ്‍മക്കളെ ഒരേ കുടുംബത്തിലെ രണ്ട് സഹോദരന്മാര്‍ക്ക് വിവാഹം കഴിപ്പിച്ച അവരുടെ കുടുംബം, വിവാഹത്തിന്റെ ഭാഗമായി ഒരു സ്‌കോര്‍പിയോ, ഒരു മോട്ടോര്‍ സൈക്കിള്‍, സ്വര്‍ണം എന്നിവ നല്‍കിയതായി പറഞ്ഞു. പിന്നീട്, വിപിന്റെ കുടുംബം 36 ലക്ഷം രൂപയും ഒരു ആഡംബര കാറും ആവശ്യപ്പെട്ടതായി അവര്‍ ആരോപിച്ചു. സ്ത്രീധന കൊലപാതകക്കുറ്റത്തിന് വിപിന്‍, രോഹിത്, നിക്കിയുടെ ഭര്‍ത്യപിതാവ് സത്യവീര്‍, ഭര്‍ത്യമാതാവ് ദയ എന്നിവരെ അറസ്റ്റ് ചെയ്തു. ഓഗസ്റ്റ് 24 ന് പോലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച വിപിന്‍ കാലില്‍ വെടിയേറ്റു.