
ന്യൂദല്‍ഹി: ഇന്ത്യ സ്വന്തമായി നിര്‍മ്മിക്കുന്ന ഘാതക് എന്ന ആളില്ലാ യുദ്ധവിമാനത്തെ കുതിപ്പിക്കാനുള്ള കാവേരി എഞ്ചിന്‍ 2026ല്‍ തന്നെ പൂര്‍ത്തിയാക്കണമെന്ന പ്രതിരോധമന്ത്രി രാജ് നാഥ് സിങ്ങിന്റെ ഉത്തരവ് പാലിക്കപ്പെട്ടു. കഴിഞ്ഞ ദിവസം ബെംഗളൂരുവില്‍ കാവേരി എഞ്ചിന്‍ നിര്‍മ്മാണം പൂര്‍ത്തിയായി. 83 കെഎന്‍ കുതിപ്പ് ശേഷി നല്‍കാന്‍ കഴിയുന്ന കാവേരി എഞ്ചിനാണ് ഇപ്പോള്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്.
ബെംഗലൂരുവിലെ ഗ്യാസ് ടര്‍ബൈന്‍ റിസര്‍ച്ച് എസ്റ്റാബ്ലിഷ്മെന്‍റാണ് (ജിടിആര്‍ഇ) പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിന്റെ നിര്‍ദേശം കര്‍ശനമായി പാലിച്ചത്. 2026ല്‍ പൂര്‍ത്തിയാക്കണം എന്നായിരുന്നു ആവശ്യമെങ്കിലും ഫെബ്രുവരിയില്‍ തന്നെ ഇതാ കാവേരി എഞ്ചിന്‍ പൂര്‍ത്തിയാക്കിയിരിക്കുന്നു.
ഇനിയും ഇന്ത്യയുടെ വ്യോമമേഖലയ്‌ക്കാവശ്യമായ എഞ്ചിനുകളുടെ കാര്യത്തില്‍ ആത്മനിര്‍ഭര്‍ ഭാരത് നടപ്പാക്കാന്‍ വൈകിക്കൂടാ എന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാരിന് ഉള്ളത്. ഘാതക് എന്ന ആളില്ലാ ആകാശവാഹനത്തിന് വേണ്ടത് ഡ്രൈ കാവേരി എഞ്ചിനാണ്. അതാണ് ഇപ്പോള്‍ പൂര്‍ത്തിയായിരിക്കുന്നത്.
എന്താണ് ഡ്രൈ കാവേരി എഞ്ചിന്‍?
ഘാതക് എന്ന ഇന്ത്യയുടെ ആളില്ലാ യുദ്ധവിമാനത്തെ പറത്താന്‍ ,സഹായിക്കുന്ന എഞ്ചിനാണ് ഡ്രൈ കാവേരി എഞ്ചിന്‍. ഈ കാവേരി എഞ്ചിനെ ഡ്രൈ എന്ന് വിളിക്കാന്‍ പ്രത്യേകം കാരണമുണ്ട്. സാധാരണ യുദ്ധവിമാനങ്ങളെ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള ഊര്‍ജ്ജം നല്‍കുന്ന ടര്‍ബോ എഞ്ചിനുകള്‍ എണ്ണയെ യന്ത്രം പ്രവര്‍ത്തിപ്പിക്കുന്ന ഊര്‍ജ്ജമാക്കി മാറ്റുമ്പോള്‍ ധാരാളം ചൂടും ശബ്ദവും പുറപ്പെുടവിക്കാറുണ്ട്. എന്നാല്‍ ഡ്രൈ എഞ്ചിനില്‍ ഈ ചൂടും ശബ്ദവും ഉണ്ടാകില്ല. ഇതാണ് ആ യുദ്ധവിമാനത്തിനെ ശത്രുവിന്റെ റഡാറില്‍ പതിയാതെ ആകാശത്ത് ഒളിച്ചിരിക്കാന്‍ (സ്റ്റെല്‍ത് എന്ന് പറയും) പ്രാപ്തമാക്കുന്നത്.
ഫ്ലൈയിങ്ങ് ഡ്രോണ്‍ എന്നും ഘാതക് എന്ന ആളില്ലാ യുദ്ധവിമാനത്തെ വിളിക്കാറുണ്ട്. ഘാതകിന് സ്റ്റെല്‍ത് ശേഷി ഉള്ളതിനാല്‍ ഇതിന് ശത്രു അറിയാതെ ആ രാജ്യത്തിന്റെ ഉള്ളറകളിലേക്ക് ആരുമറിയാതെ കടന്നുചെന്ന് ഉള്‍പ്രദേശങ്ങളില്‍ ആക്രമണം നടത്താന്‍ ശേഷിയുണ്ട്. ശത്രുക്കളെ നിരീക്ഷിക്കാനും രഹസ്യവിവരങ്ങള്‍ ശേഖരിക്കാനും ഉപയോഗിക്കും.
സ്വകാര്യകമ്പനികളുമായി സഹകരിച്ച് ഡിആര്‍ഡിഒയുടെ സഹകരണത്തോടെ കാവേരി ഡ്രൈ എഞ്ചിന്‍ സ്വന്തമായി നിര‍്മ്മിക്കാനാണ് ഇന്ത്യ ശ്രമിച്ചത്. ആ വലിയ ദൗത്യമാണ് ഇപ്പോള്‍ പൂര്‍ത്തിയായത്. കേന്ദ്രപ്രതിരോധ മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം സര്‍ട്ടിഫിക്കേഷന്‍ പ്രക്രിയ വേഗത്തിലാക്കാന്‍ ശ്രമിക്കുന്നുണ്ട്. പക്ഷെ ഈ ഡ്രൈ കാവേരി എഞ്ചിന്‍ ഫലപ്രദമാണോ എന്ന് പരിശോധിക്കാന്‍ ഇല്യൂഷിന്‍ 2-76 എന്ന റഷ്യയിലെ നാല് എഞ്ചിനോട് കൂടിയ യുദ്ധവിമാനത്തില്‍ ഫിറ്റ് ചെയ്ത് റഷ്യയിലെ ഉയര്‍ന്ന പ്രദേശങ്ങളിലൂടെ പറപ്പിച്ച് പരീക്ഷിക്കേണ്ടതുണ്ട്. എഞ്ചിന്റെ സ്ഥുസ്ഥിരപ്രവര്‍ത്തനശേഷി, പ്രവര്‍ത്തനമികവ്, റീസ്റ്റാര്‍ട്ടിനുള്ള കഴിവ് എന്നിവ ഉറപ്പുവരുത്താന്‍ ഈ പരീക്ഷണം കൂടിയേ തീരൂ.
എന്തായാലും ഈ സര്‍ട്ടിഫിക്കേഷന്‍ പ്രക്രിയ കഴിഞ്ഞാലേ അടുത്ത ഘട്ടത്തിലേക്ക് കടക്കാനാകൂ. 2029ല്‍ പുതിയ ഘാതകിന്റെ പ്രാരംഭരൂപം പുറത്തിറക്കണമെന്നതാണ് ലക്ഷ്യം. 2030ലോ 2031ന്റെ തുടക്കത്തിലോ ഈ പ്രാരംഭരൂപത്തിനുള്ള ഘാതകിന്റെ പറക്കല്‍ പരീക്ഷണം ആരംഭിക്കണമെന്ന് കേന്ദ്രപ്രതിരോധമന്ത്രാലയം ലക്ഷ്യമിടുന്നു.
സ്റ്റെല്‍ത് വിങ്ങ് ടെസ്റ്റ് ബെഡ് അതിന് മുന്‍പേ വികസിപ്പിക്കേണ്ടതുണ്ട്. നേരത്തെ 2022ല്‍ സങ്കീര്‍ണ്ണതകള്‍ ഒന്നുമില്ലാത്ത ഒരു സാധാരണ സ്റ്റെല്‍ത് വിങ്ങ് ടെസ്റ്റ് ബെഡ് പ്രവര്‍ത്തിപ്പിച്ചുനോക്കിയിരുന്നു. പക്ഷെ കൂറെക്കൂടി സങ്കീര്‍ണ്ണമായ സ്റ്റെല്‍ത് വിങ്ങ് ടെസ്റ്റ് ബെഡ് പ്രവര്‍ത്തിപ്പിച്ചുനോക്കിയാലോ ഡ്രൈ കാവേരി എഞ്ചിന്‍ വെച്ചുകൊണ്ട് ഈ ആളില്ലാ യുദ്ധവിമാനത്തിന് എന്തൊക്കെ യുദ്ധാഭ്യാസങ്ങളാണ് നടത്താന്‍ കഴിയുകയെന്ന കാര്യം പരിശോധിച്ചുറപ്പുവരുത്താന്‍ സാധിക്കൂ. അതുപോലെ അതിവേഗത്തില്‍ ലാന്‍റ് ചെയ്യല്‍ തുടങ്ങി പല പ്രവര്‍ത്തനങ്ങളും ഫലപ്രദമാണോ എന്ന് ഉറപ്പുവരുത്താന്‍ സാധിക്കൂ.
ഗോദ്റെഡ് എയ്റോസ്പേസ്, ലാഴ്സന്‍ ആന്‍റ് ടൂബ്രോ എന്നീ കമ്പനികള്‍ എഞ്ചിന്‍ മൊഡ്യൂളുകള്‍ , മെറ്റീരിയലുകള്‍, പ്രസിഷന്‍ ഘടകഭാഗങ്ങള്‍ എന്നിവ ഡിആര്‍ഡിഒ നിര്‍ദേശപ്രകാരം നിര്‍മ്മിച്ചിരുന്നു. ഈ സര്‍ക്കാര്‍-സ്വകാര്യ സംയുക്തസംവിധാനം വിജയിച്ചാല്‍ പുതിയ ആളില്ലാ യുദ്ധവിമാനങ്ങളോ ഡ്രോണുകളെ വികസിപ്പിക്കുന്നതില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതിനപ്പുറം വന്‍തോതില്‍ ആയുധങ്ങളുടെ നിര്‍മ്മാണത്തിലേക്ക് കുതിക്കാന്‍ ഇന്ത്യയ്‌ക്ക് കഴിയും. കാരണം സ്വകാര്യമേഖലയുടെ മൂലധനക്കരുത്ത് ഇക്കാര്യത്തില്‍ ഇന്ത്യയുടെ പ്രതിരോധമേഖലയ്‌ക്ക് വലിയ ബലമേകും.
എന്തായാലും ഡ്രൈ കാവേരി എഞ്ചിന്‍ വിജയിച്ചാല്‍ അത് ഇന്ത്യയുടെ എയ്റോസ്പേസ് രംഗത്തെ കുതിപ്പിന് വലിയ കരുത്താകും. അങ്ങിനെയെങ്കില്‍ തുടര്‍ന്നുള്ള ഘടകിന്റെ മിഷന്‍ സംവിധാനം, എയര്‍ഫ്രെയിം, പുറത്തെ അനുവാദം കാത്തുനില്‍ക്കാതെ തന്നെയുള്ള ഫ്ലൈറ്റ് എന്‍വലപ് എന്നിവ വികസിപ്പിക്കുന്നതിലേക്ക് ശ്രദ്ധകേന്ദ്രീകരിക്കാന്‍ സാധിക്കും.