
കണ്ണൂൂർ: പറശിനിക്കടവ് മുത്തപ്പൻ മടപ്പുരയിലെ കോലധാരിക്ക് നേരെ ആക്രമണം നടന്നിട്ട് ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രതികളായ സിപിഎമ്മുകാരെ പോലീസ് പിടികൂടിയില്ലെന്ന് ആരോപണം. സിപിഎം അനുഭാവിയായ പറശിനിക്കടവ് സ്വദേശി സുശാന്തിനെയാണ് പാർട്ടിക്കാർ തന്നെ മർദ്ദിക്കുകയും ജാതിപ്പേര് വിളിച്ച് അപമാനിക്കുകയും ചെയ്തത്.
കൈക്കും തലയ്‌ക്കും പരിക്കേറ്റ സുശാന്ത് ആശുപത്രിയിൽ ചികിത്സയിലാണ്. ഇക്കഴിഞ്ഞ ഒമ്പതാം തീയതിയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. റോഡിൽ വാഹനം നിർത്തിയിട്ട ശേഷം സംസാരിക്കുകയായിരുന്ന സിപിഎമ്മുകാരോട് സൈഡിലേക്ക് വാഹനം മാറ്റാൻ സുശാന്ത് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഇതിന് തയാറാകാതെ അവർ സുശാന്തിനെ അസഭ്യം പറയുകയായിരുന്നു. ഇക്കാര്യം പാർട്ടി ബ്രാഞ്ച് സെക്രട്ടറിയോട് പരാതിപ്പെട്ടതിന് തൊട്ടുപിന്നാലെ പതിനഞ്ചോളം പേർ വരുന്ന പാർട്ടി സംഘം സുശാന്തിനെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു.
പ്രതികൾക്ക് ചില സിപിഎം നേതാക്കൾ സംരക്ഷണം ഒരുക്കുന്നുവെന്നാണ് സുശാന്തിന്റെ ആരോപണം. ക്രൂരമായി ആക്രമിക്കുകയും ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുകയും ചെയ്ത സംഭവം ചൂണ്ടിക്കാട്ടി പരാതി നൽകിയിട്ടും നടപടി വൈകുന്നുവെന്ന ആരോപണവും സുശാന്തിനുണ്ട്. പ്രശ്നം ഒത്തുതീർക്കാൻ പാർട്ടി നേതാക്കൾ ബന്ധപ്പെട്ടിരുന്നുവെങ്കിലും നിയമനടപടിയുമായി മുന്നോട്ട് പോകാനാണ് സുശാന്തിന്റെ തീരുമാനം.