ടുണീഷ്യയിലെ പലസ്തീന്‍ ഐക്യദാര്‍ഢ്യ പ്രസ്ഥാനമായ ‘ഗ്ലോബല്‍ സുമൂദ്’ (Global Sumud) ഫ്‌ലോട്ടിലയിലെ പ്രവർത്തകർ കള്ളപ്പണം വെളുപ്പിച്ച കേസിൽ അറസ്റ്റിൽ. ഇവരെ തടങ്കലിൽ വെക്കാൻ കോടതി ഉത്തരവായി. രാജ്യത്തെ ഭീകരവിരുദ്ധ നിയമപ്രകാരമാണ് നീക്കം. മാര്‍ച്ച് 6-നാണ് സുമൂദ് ഫ്‌ലോട്ടിലയുടെ ടുണീഷ്യന്‍ കോര്‍ഡിനേഷന്‍ അംഗങ്ങളായ വായേല്‍ നൗവര്‍, ഭാര്യ ജവാഹര്‍ ചന്ന, നബീല്‍ ചന്നൂഫി, മുഹമ്മദ് അമീന്‍ ബന്നൂര്‍, സന മഹിദ്‌ലി എന്നിവരുള്‍പ്പെടെയുള്ളവരെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ സെപ്റ്റംബറില്‍ നടന്ന ആദ്യ ഗ്ലോബല്‍ സുമൂദ് ഫ്‌ലോട്ടിലയുടെ ഭാഗമായി നടത്തിയ ഫണ്ട് ശേഖരണത്തിലാണ് കള്ളപ്പണം വെളുപ്പിച്ചത്.ഗസ്സയിലേക്ക് മാനുഷിക സഹായമെത്തിക്കാനായി രൂപീകരിച്ച സന്നദ്ധ സംഘടനയാണ് ‘ഗ്ലോബല്‍ സുമൂദ്’. ഇതിന്റെ ഭാഗമായ കപ്പലുകളെയാണ് ‘ഫ്‌ലോട്ടില’ എന്ന് വിളിക്കുന്നത്. ഈ ഫ്‌ലോട്ടിലയുടെ ഏകോപന സമിതിയിലുണ്ടായിരുന്ന വായേല്‍ നൗവര്‍ ഉള്‍പ്പെടെയുള്ള ഏഴ് ആക്ടിവിസ്റ്റുകളെയാണ് ടുണീഷ്യന്‍ പോലീസ് അറസ്റ്റ് ചെയ്തത്.
ഗ്രേറ്റ തന്‍ബര്‍ഗ് ഈ ഫ്‌ലോട്ടില പ്രസ്ഥാനത്തിന് പരസ്യമായി പിന്തുണ പ്രഖ്യാപിച്ചിരുന്നു. പലസ്തീന്‍ ഐക്യദാര്‍ഢ്യത്തിന്റെ ഭാഗമായി ഈ മാസമാദ്യം ടുണീഷ്യയില്‍ നടന്ന പ്രതിഷേധങ്ങളില്‍ ഗ്രേറ്റ പങ്കെടുക്കുകയും ചെയ്തിരുന്നു.