കോഴിക്കോട്: മന്ത്രിമാർക്കും എംഎൽഎമാർക്കുമെതിരെ വിവാദ പരാമർശവുമായി സമസ്‌ത നേതാവ് ഡോക്ടർ ബഹാവുദ്ദീൻ നദ്‌വി. പല മന്ത്രിമാർക്കും എംപിമാർക്കും എംഎൽഎമാർക്കും ഭാര്യക്കുപുറമേ വൈഫ് ഇൻ ചാർജുമാരുണ്ടെന്നാണ് അദ്ദേഹം പരിഹസിച്ചിരിക്കുന്നത്. ഇത്തരക്കാരാണ് ബഹുഭാരത്വത്തെ എതിർക്കുന്നതെന്നും ബഹാവുദ്ദീൻ നദ്‍വി വ്യക്തമാക്കി. കോഴിക്കോട് മടവൂരിൽ സുന്നി മഹല്ല് ഫെഡറേഷൻ സമ്മേളനത്തിൽ സംസാരിക്കവെയായിരുന്നു രൂക്ഷ വിമർശനം.
ഇവർക്കൊക്കെ ഒരു ഭാര്യയായിരിക്കും ഉണ്ടാവുക. എന്നാല്‍, വൈഫ് ഇൻചാർജുകളായി വേറെ ആളുണ്ടാകും. അങ്ങനെ ഇല്ലാത്തവർ കൈ ഉയർത്താൻ പറഞ്ഞാൽ ആരും ഉണ്ടാവില്ല. ബഹുഭാര്യാത്വത്തെ എതിർത്ത് ഇവരൊക്കെ സമൂഹത്തിൽ മാന്യന്മാരായി നടക്കുകയാണ്. കേരള മുൻ മുഖ്യമന്ത്രിയായിരുന്ന ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ അമ്മ 11-ാം വയസിലാണ് വിവാഹം ചെയ്തത്. ഇതിന്റെ പേരിൽ ഇ.എം.എസിനെയോ മാതാവിനെയോ ആരെങ്കിലും അവഹേളിക്കുകയോ പരിഹസിക്കുകയോ ഇകഴ്‌ത്തുകയോ ചെയ്യാറുണ്ടോ എന്നും ബഹാവുദ്ദീൻ നദ്‍വി ചോദിച്ചു. ചെയ്യാറില്ല, അങ്ങനെ ചെയ്യാൻ പാടില്ല. അത് അക്കാലത്തെ രീതിയാണ്. ആ ഒരു നമ്പൂതിരി മാത്രമല്ല, മറ്റ് പല നമ്പൂതിരിമാരും അങ്ങനെയായിരുന്നു.
കഴിഞ്ഞ കുറച്ചുകാലമായി ബഹുഭാര്യാത്വവും 18 വയസ് പൂര്‍ത്തിയാകുന്നതിന് മുൻപുളള പെൺകുട്ടികളുടെ വിവാഹവും സ്ഥാപിച്ചു കിട്ടാനുള്ള ശ്രമമാണ് മുസ്ലിം വിഭാഗങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. പെണ്‍കുട്ടികളെ 18 വയസ് പൂര്‍ത്തിയാകുന്നതിന് മുന്‍പ് തന്നെ വിവാഹം കഴിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ അഖിലേന്ത്യാ തലത്തില്‍ സംഘടനകള്‍ നടത്തുന്നുണ്ട്- ബഹാവുദ്ദീൻ നദ്‌വി പറഞ്ഞു.
അറബിക് സര്‍വ്വകലാശാലയുടെ ചാന്‍സിലറായി പ്രവര്‍ത്തിക്കുന്നയാളാണ് ബഹാവുദ്ദീൻ നദ്‌വി. പെണ്‍കുട്ടികളെ പ്രായപൂര്‍ത്തിയാകും മുന്‍പ് വിവാഹം കഴിപ്പിക്കുന്നതിനെ ന്യായീകരിക്കുന്നതിന്റെ ഭാഗമായാണ് അദ്ദേഹം ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ അമ്മയുടെ വിവാഹത്തെപ്പറ്റി പ്രസംഗത്തിനിടെ സംസാരിച്ചത്.