
ബെഞ്ചില്‍ നിന്ന് പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റിലേക്കുള്ള സഞ്ജു സാംസണിന്റെ യാത്ര ആഘോഷമാക്കുകയാണ് മലയാളക്കരയും കൂടെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള ആരാധകരും. ക്ഷമയും കാത്തിരിപ്പും വിജയത്തിലേക്ക് എത്തിക്കുമെന്നതിന് തെളിവാണെന്ന് പറയുകയാണ് സഞ്ജുവിനെ കുറിച്ച് ആരാധകര്‍. ആ കാത്തിരിപ്പില്‍ സഞ്ജുവിന് തുണയായതാകട്ടെ ജീവിതപങ്കാളിയായ ചാരുലതയും. ലോകകപ്പ് വിജയത്തിന് ശേഷം സഞ്ജു സാംസണ്‍ പങ്കുവെച്ച സോഷ്യല്‍ മീഡിയ പോസ്റ്റും ചാരുലതയെ കുറിച്ചാണ്.
തന്റെ സുഖത്തിലും ദുഃഖത്തിലും, മതില്‍ പോലെ കൂടെ നിന്ന പങ്കാളിക്ക് ഹൃദയത്തില്‍ തൊടുന്ന നന്ദി മാത്രമാണ് സഞ്ജുവിന് പറയാനുള്ളത്.കോളേജ് കാലഘട്ടത്തിലാണ് സഞ്ജുവും ചാരുലതയും പരിചയത്തിലാകുന്നത്. പിന്നീട് സൗഹൃദം പ്രണയമാവുകയും വിവാഹത്തിലേക്ക് എത്തുകയുമെല്ലാം ചെയ്തു. എന്നാല്‍ സഞ്ജുവിന്റെ പ്രശസ്തിയുടെ പങ്കുപറ്റാന്‍ ഇതുവരെ മാധ്യമങ്ങള്‍ക്കും മറ്റും മുന്നില്‍ ചാരു എത്തിയില്ല എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.എങ്ങനെയാണ് ചാരുവിനെ ഇഷ്ടപ്പെട്ടത് എന്ന് തുറന്നുപറയുന്ന സഞ്ജുവിന്റെ ഒരു അഭിമുഖമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.
“മാര്‍ ഇവാനിയോസ് കോളേജില്‍ ഞാന്‍ പതിനെട്ടാം വയസില്‍ പഠിക്കാന്‍ പോയി. അവിടെ കാന്റീനില്‍ കഴിക്കാന്‍ പോയപ്പോള്‍, പഴംപൊരി കഴിച്ചോണ്ടിരിക്കുന്ന ഒരു സമയമായിരുന്നു. അത് കഴിക്കുന്നതിനിടെ എന്റെ സൈഡില്‍ ഇങ്ങനെ ഒരാള്‍ നില്‍ക്കുന്നത് ഞാന്‍ കണ്ടു, കണ്ടപ്പോള്‍ തന്നെ നല്ലൊരു വൈബ് കിട്ടി. അപ്പോള്‍ തന്നെ നമ്മള്‍ കുറച്ച് ജാഡയൊക്കെ കാണിച്ച് പഴംപൊരിയൊക്കെ കടിച്ച് നടന്നങ്ങ് പോയി. പിന്നെയാണ് മനസിലായത് അത് ചാരുവായിരുന്നു എന്ന്,” സഞ്ജു പറഞ്ഞു.
ഇപ്പോൾ ലോകകപ്പ് വിജയത്തിന് ശേഷം , തന്റെ വിജയത്തിന്റെ ക്രെഡിറ്റ് ചാരുവിന് പങ്കുവെച്ചാണ് വികാരാധീനനായത്. ജീവിതത്തിലെ എല്ലാ ഉയർച്ച താഴ്ചകളിലും കൂടെ നിന്നതിനും ക്രിക്കറ്റിനോടുള്ള തന്റെ പാഷനെ മനസ്സിലാക്കി കൂടെനിന്നതിനും ചാരുവിനോട് സഞ്ജു ഇൻസ്റ്റഗ്രാം പോസ്റ്റിൽ നന്ദി പറഞ്ഞു.‘എന്റെ പ്രിയപ്പെട്ട പെണ്ടാട്ടിക്ക് ഒരുപാട് നന്ദി’ എന്ന വാക്കുകളോടെയാണ് സഞ്ജു പോസ്റ്റ് അവസാനിപ്പിച്ചത്. പഠന കാലത്തെ ചിത്രവും ലോകകപ്പ് വിജയത്തിനു ശേഷം ഗ്രൗണ്ടിൽ ചാരുവിനെ ചേർത്തുപിടിച്ചുള്ള ചിത്രവും പങ്കുവെച്ചാണ് സഞ്ജുവിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ്. ഇതിനോടകം തന്നെ ലക്ഷക്കണക്കിന് ആരാധകരാണ് ചിത്രത്തിന് താഴെ ആശംസകളുമായി എത്തിയിരിക്കുന്നത്.