
പഴയ സിമ്മിൽ നിന്ന് സ്വർണ്ണം കിട്ടുമോ ? അങ്ങനെയെങ്കിൽ ഒന്ന് നോക്കിയാലോ . ചൈനയിലെ ഗുവാങ്‌ഡോങ് പ്രവിശ്യയിലുള്ള ക്യോ (Qiao) എന്ന യുവാവിന്റെ വീഡിയോ കണ്ടിട്ടാണ് പലരും ഈ സ്വർണ്ണ തെരച്ചിൽ നടത്തുന്നത് .
പഴയ ഫോൺ സിം കാർഡുകളിൽ നിന്നും ഇലക്ട്രോണിക് മാലിന്യങ്ങളിൽ നിന്നും സ്വർണ്ണം വേർതിരിച്ചെടുക്കുന്ന ദൃശ്യങ്ങളാണ് ലക്ഷക്കണക്കിന് ആളുകളെ അമ്പരപ്പിച്ചത്. ഈ വിഡിയോ വൈറലായതോടെ സെക്കൻഡ് ഹാൻഡ് വിപണിയിൽ പഴയ സിം കാർഡുകൾക്കായി വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.
ഇലക്ട്രോണിക് ഉപകരണങ്ങളിൽ നിന്ന് സ്വർണ്ണം വേർതിരിച്ചെടുക്കുന്ന പ്രക്രിയ വളരെ സങ്കീർണ്ണമാണ്. ക്യോയുടെ വീഡിയോയിൽ, വലിയ ഡ്രമ്മുകളിൽ രാസലായനികൾ നിറച്ച് അതിലേക്ക് സിം കാർഡുകൾ നിക്ഷേപിക്കുന്നത് കാണാം. തുടർന്ന് ‘കൊറോഷൻ’ (Corrosion), ‘ഡിസ്‌പ്ലേസ്‌മെന്റ്’ (Displacement), തീവ്രമായ ചൂടാക്കൽ എന്നീ ഘട്ടങ്ങളിലൂടെ കടന്നുപോകുമ്പോഴാണ് സ്വർണ്ണത്തിന്റെ അംശമുള്ള ചെളി രൂപപ്പെടുന്നത്.
ഈ അവശിഷ്ടം വീണ്ടും അരിച്ചെടുത്ത് ശുദ്ധീകരിക്കുമ്പോഴാണ് തിളങ്ങുന്ന സ്വർണ്ണക്കട്ടികളായി മാറുന്നത്. ക്യോ ഏകദേശം 191 ഗ്രാം സ്വർണ്ണമാണ് ഇത്തരത്തിൽ വേർതിരിച്ചെടുത്തത്. ഇതിന് വിപണിയിൽ ഏകദേശം 200,000 യുവാൻ (ഏകദേശം 23 ലക്ഷത്തിലധികം ഇന്ത്യൻ രൂപ) മൂല്യമുണ്ട്. ഇത്രയധികം പണം നിഷ്പ്രയാസം സമ്പാദിക്കാമെന്ന ചിന്തയാണ് ആളുകളെ ഇതിലേക്ക് ആകർഷിക്കുന്നത്.
വൈദ്യുതി മികച്ച രീതിയിൽ കടത്തിവിടുന്നതിനും (Conductivity), ഈർപ്പം തട്ടി ചിപ്പുകൾ നശിക്കാതിരിക്കാനും (Corrosion resistance) വേണ്ടിയാണ് ചെറിയ അളവിൽ സ്വർണ്ണം പൂശുന്നത്. ബാങ്ക് കാർഡുകളിലെ ചിപ്പുകളിലും ആശയവിനിമയ ഉപകരണങ്ങളിലും ഇത്തരത്തിൽ സ്വർണ്ണത്തിന്റെ സാന്നിധ്യമുണ്ടാകും.
എന്നാൽ ഇതിന്റെ പിന്നിലെ കഠിനാധ്വാനം പലരും തിരിച്ചറിയുന്നില്ല. ഏകദേശം രണ്ട് ടൺ ഇലക്ട്രോണിക് മാലിന്യങ്ങൾ (E-waste) സംസ്കരിച്ചപ്പോഴാണ് ക്യോയ്‌ക്ക് 191 ഗ്രാം സ്വർണ്ണം ലഭിച്ചത്. ഇതിൽ സിം കാർഡുകൾ മാത്രമല്ല, ടെലികോം മേഖലയിലെ മറ്റ് ചിപ്പുകളും സർക്യൂട്ട് ബോർഡുകളും ഉൾപ്പെട്ടിരുന്നു. ഒരു സാധാരണ സിം കാർഡിൽ 0.001 ഗ്രാമിൽ താഴെ മാത്രമാണ് സ്വർണ്ണത്തിന്റെ അളവ്.