• Wed. May 7th, 2025

24×7 Live News

Apdin News

പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടി നൽകി ഇന്ത്യൻ സൈന്യം; പുലർച്ചെ ആക്രമിച്ചത് പാക് അധീന കശ്മീരിലെ അടക്കം 9 ഭീകര കേന്ദ്രങ്ങൾ

Byadmin

May 7, 2025


ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യയുടെ പ്രത്യാക്രമണം. പാക് അധീന കശ്മീരിലെ അടക്കം ഒമ്പത് ഭീകര കേന്ദ്രങ്ങളാണ് ഇന്ത്യൻ സൈന്യത്തിന്റെ സംയുക്ത ആക്രമണത്തിൽ തകർത്തത്. കര- വ്യോമ-നാവികസേനകൾ സംയുക്തമായി നടത്തിയ പ്രത്യാക്രമണത്തിൽ 30 ഭീകരർ കൊല്ലപ്പെട്ടുവെന്നും റിപ്പോർട്ട്. ഇന്നു പുലർച്ചെ 1.44നായിരുന്നു സൈന്യത്തിന്റെ തിരിച്ചടി.

ഓപ്പറേഷൻ സിന്ദൂർ എന്ന പേരിലാണ് സംയുക്ത സൈനിക ആക്രമണം നടത്തിയത്. ബഹവൽപൂർ, മുസാഫറബാദ്, കോട്‌ലി, മുരിഡ്കെ തുടങ്ങിയ സ്ഥലങ്ങളിലാണ് ആക്രമണം നടന്നത്. ഹാഫിസ് സയീദ് നയിക്കുന്ന ഭീകരസംഘടനയായ ലഷ്‌കർ-ഇ-തൊയ്ബയുടെ ആസ്ഥാനമാണ് മുരിഡ്കെ. പാക് പഞ്ചാബ് പ്രവിശ്യയിലെ ബഹവൽപൂർ, മസൂദ് അസ്ഹറിന്റെ ജെയ്ഷ്-ഇ-മുഹമ്മദിന്റെയും താവളമാണ്. അഞ്ചിടത്ത് മിസൈൽ ആക്രമണമുണ്ടായെന്നും മൂന്നു പേർ കൊല്ലപ്പെട്ടെന്നും 12 പേർക്ക് പരിക്കേറ്റതായും പാക് സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്.

ഇന്ത്യ സൈനിക ആക്രമണങ്ങൾ നടത്തിയതായി സ്ഥിരീകരിച്ച പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് തിരിച്ചടിക്കുമെന്ന് പ്രതികരിച്ചു. ആറ് സ്ഥലങ്ങളിലായി 24 ആക്രമണങ്ങൾ നടന്നതായി പാകിസ്താൻ സ്ഥിരീകരിച്ചിട്ടുണ്ട്‌.നീതി നടപ്പാക്കിയെന്നും കൂടുതൽ വിശദാംശങ്ങൾ ഉടൻ വെളിപ്പെടുത്തുമെന്നും സമൂഹമാധ്യമത്തിൽ സൈന്യം പ്രതികരിച്ചു. ‘കൃത്യമായ രീതിയിൽ ഉചിതമായി പ്രതികരിക്കുന്നു’ എന്നാണ് ആക്രമണത്തെ ഇന്ത്യൻ സൈന്യം എക്സ് പോസ്റ്റിൽ വിശേഷിപ്പിച്ചത്.

പാക് സൈനിക കേന്ദ്രങ്ങളെയല്ല, ഭീകര കേന്ദ്രങ്ങളാണ് സൈന്യം ലക്ഷ്യമിട്ടതെന്നും കൃത്യമായി സംയമനം പാലിച്ചുള്ള നടപടിയാണ് ഇന്ത്യയിൽ നിന്നുണ്ടായതെന്നും സൈന്യം വ്യക്തമാക്കി. അതേസമയം കശ്മീരിലെ പൂഞ്ച്-രജൗരി മേഖലയിലെ ഭിംബർ ഗലിയിൽ പാക്സൈന്യം വെടിവെപ്പ് നടത്തിയതായി സൈന്യം അറിയിച്ചു.

 

 

 



By admin