ഇസ്ലാമബാദ്: പിടിക്കപ്പെട്ടാല്‍ പോലും മുസ്ലിമല്ലെന്ന് പാകിസ്ഥാനിലെ ഭരണാധികാരികള്‍ക്കോ പാക് ചാരസംഘടനയായ ഐഎസ് ഐയ്‌ക്കോ തിരിച്ചറിയാന്‍ കഴിയാത്ത വിധം രൂപവും ഭാവവും മാറിയാണ് മോഹിത് സെന്‍ എന്ന ഇന്ത്യന്‍ സൈനികന്‍ പണ്ട് പാകിസ്ഥാനില്‍ പോയത്. ലക്ഷ്യം ഒന്നേയുള്ളൂ. കള്ളക്കടത്തും കള്ളനോട്ടടിയും കള്ളപ്പണം വെളുപ്പിക്കലും മയക്കമരുന്ന് കച്ചവടവും ഭീകരവാദവും കൊണ്ട് പാകിസ്ഥാനെ ഭരിയ്‌ക്കുന്ന, അതുവഴി ഇന്ത്യയേയും ഭരിയ്‌ക്കുന്ന ല്യാറി (ലായരി) ഗ്യാങ്ങ് ഉള്‍പ്പെടെയുള്ള പാകിസ്ഥാനിലെ ഭീകരവാദ ശൃംഖലയെ ഇല്ലായ്‌മ ചെയ്യുക. 2008ല്‍ മുംബൈയില്‍ നടന്ന 166 പേരുടെ മരണത്തിന് ഇടയാക്കിയ തീവ്രവാദ ആക്രമണത്തിന് പകരം വീട്ടുക. ലഷ്കര്‍ ഇ ത്വയിബ നേതാവ് ഹഫീസ് സെയിദിനെപ്പോലെയുള്ളവരെ പോറ്റിവളര്‍ത്തുന്നത് ലായരി ഗ്യാങ്ങ് ആണ്. കശ്മീരില്‍ ഭീകരരെ വിട്ട് ആക്രമണങ്ങള്‍ നടത്തിപ്പിക്കുന്നതിന് പിന്നിലും ഈ ഗ്യാങ്ങിന് പങ്കുണ്ട്. പാകിസതാനിലെ ഭീകരവാദശൃംഖല തകര്‍ക്കാന്‍ പാകിസ്ഥാനിലേക്ക് പുറപ്പെടും മുന്‍പ് മോഹിത് സെന്‍ എന്താണ് ചെയ്തതെന്നോ? ഖുറാന്‍ പച്ചവെള്ളംപോലെ പഠിച്ചു. പാകിസ്ഥാന്‍ മുസ്ലിങ്ങളുടെ ജീവിതരീതിയും പഠിച്ചു. സുന്നത്തും ചെയ്തു. എങ്ങാനും പിടിക്കപ്പെട്ടാല്‍ പോലും കണ്ടുപിടിക്കാന്‍ സാധിക്കാത്തവിധമുള്ള രൂപഭാവമാറ്റം.
ആദിത്യ ചോപ്രയുടെ ധുരന്ധര്‍ എന്ന ആയിരം കോടി കൊയ്ത സിനിമയിലെ നായകകഥാപാത്രമായ ജസ്കിറാത് സിങ്ങ് രംഗി എന്ന വിദേശരാജ്യങ്ങളിലെ രഹസ്യവിവരങ്ങള്‍ ശേഖരിക്കുന്ന ഇന്ത്യയുടെ റോ എന്ന രഹസ്യ ഏജന്‍സിയുടെ ഏജന്‍റ് എന്ന കഥാപാത്രത്തെ യഥാര്‍ത്ഥത്തില്‍ മോഹിത് സെന്‍ എന്ന ഇന്ത്യന്‍ സേനയിലെ ധീരനായ ഉദ്യോഗസ്ഥന്റെ ജീവിതത്തില്‍ നിന്നാണ് സംവിധായകന്‍ ആദിത്യ ചോപ്ര രൂപപ്പെടുത്തിയതെന്ന് പറയുന്നു. പക്ഷെ വിവാദം ഒഴിവാക്കാന്‍ ആദിത്യ ചോപ്ര പറയുന്നത് ധുരന്ധര്‍ എന്ന സിനിമയുടെ കഥയ്‌ക്ക് ജീവിച്ചിരിക്കുന്ന ഏതെങ്കിലും വ്യക്തികളുമായി ബന്ധമില്ലെന്നാണ്.
പക്ഷെ ഈ മോഹിത് സെന്നെ മലയാളി സംവിധായകന്‍ മേജര്‍ രവി ഇന്ത്യന്‍ സേനയില്‍ ജോലി ചെയ്യുമ്പോള്‍ നേരിട്ട് കണ്ടിട്ടുണ്ട്. ഒരു ദിവസം മേജര്‍ രവി താമസിക്കുന്ന മുറിയില്‍ എത്തിയിട്ടുമുണ്ട് മോഹിത് സെന്‍. താടിയും മുടിയും നീട്ടിവളര്‍ത്തിയ രൂപമായിരുന്നു അപ്പോഴും. പിന്നീടാണ് മോഹിത് സെന്‍ പാകിസ്ഥാനില്‍ വെച്ച് കൊല്ലപ്പെട്ട വിവരം മേജര്‍ രവി അറിയുന്നത്. അവിടെ മോഹിത് സെന്റെ മൃതദേഹം കിടക്കുന്നതിന് ചുറ്റും 12ഓളം പാക് സൈനികരുടെ ജഡം കൂടി ഉണ്ടായിരുന്നുവത്രെ. എല്ലാവരേയും മോഹിത് സെന്‍ തീര്‍ത്തതാണ്. അതിന് മുന്‍പ് പാകിസ്ഥാനിലെ ഒരു സൈനികക്യാമ്പ് ഒറ്റയ്‌ക്ക് അടിച്ച് തകര്‍ത്ത് മോഹിത് സെന്‍ ഇന്ത്യയിലേക്ക് വന്നിട്ടുണ്ടെന്നും ഒരു അഭിമുഖത്തില്‍ മേജര്‍ രവി പറയുന്നു.
ധുരന്ധര്‍ സിനിമയില്‍ രണ്‍വീര്‍ സിങ്ങ് അവതരിപ്പിക്കുന്ന റോ ഏജന്‍റായ ജസ്കിറാത് സിങ്ങ് രംഗി ഒരു മുസ്ലിം പേര് സ്വീകരിച്ചാണ് പാകിസ്ഥാനിലേക്ക് നുഴഞ്ഞു കയറുന്നത്. ആരും സംശയിക്കാതിരിക്കാന്‍ ഇയാള്‍ മുസ്ലിമായി വേഷം കെട്ടുന്നു. താടിയും മുടിയും നീട്ടിവളര്‍ത്തി പാകിസ്ഥാനിലേക്ക് നുഴഞ്ഞു കയറുമ്പോള്‍ ഹംസ അലി മസാരി എന്ന പേരിലാണ് പോകുന്നത്. ഈ ഹംസ അലി മസാരി പാകിസ്ഥാനിലെ ലായരി ഗ്യാങ്ങിനെയും പാകിസ്ഥാനിലെ ഭീകരവാദശൃംഖലയെയും തകര്‍ക്കാനാണ് പോകുന്നത്. ലായരി ഗ്യാങ്ങിന്റെ നേതാവായ റഹ്മാന്‍ ദെകായതിലേക്ക് എത്തിപ്പെടാന്‍ യാലിനി ജമാലി എന്ന ലാഹോറിലുള്ള ഒരു സാദാ പെണ്‍കുട്ടിയെ പ്രേമിച്ച് വിവാഹം കഴിക്കുന്നു. ഈ പെണ്‍കുട്ടിയുടെ സഹായത്തോടെ ഹംസ അലി മസാരി ലായരി ഗ്യാങ്ങിനുള്ളില്‍ കയറിപ്പറ്റി മുംബൈ തീവ്രവാദ ആക്രമണത്തിന് പ്രതികാരം ചെയ്യുന്നു. ലായരി ഗ്യാങ്ങിന്റെ പ്രധാനികളായ റഹ്മാന‍് ദെകായതിനെയും അധോലോക ഭീകരനായ ഉസൈര്‍ ബലോചിനെയും വകവരുത്തുന്നു.
സിനിമയുടെ ഒടുവില്‍ ഹംസ അലി മസാരിയെ പാകിസ്ഥാന്‍ ചാരസംഘടനയായ ഐഎസ് ഐ പിടികൂടുകയാണ്. ഇതോടെയാണ് ഇയാള്‍ ഹംസ അലി മസാരി എന്ന മുസ്ലിമല്ലെന്നും ഇന്ത്യന്‍ ചാരസംഘടനയായ റോയുടെ ഉദ്യോഗസ്ഥനായ ജസ്കിറാത് സിങ്ങ് രംഗി ആണെന്ന് തിരിച്ചറിയപ്പെടുന്നത്. ഇതോടെ ധുരന്ധര്‍ രണ്ടാംഭാഗം അവസാനിക്കുകയാണ്. ഇതോടെ ധുരന്ധര്‍ മൂന്നാം ഭാഗം കൂടി വേണമെന്ന ആവശ്യം ശക്തമാകുകയാണ്. എത്രത്തോളം ജീവന്‍ പണയം വെച്ചാണ് ഇന്ത്യയുടെ രഹസ്യ ഏജന്‍സികള്‍ ശത്രുക്കളായ വിദേശരാജ്യങ്ങളില്‍ നിന്നും രഹസ്യവിവരങ്ങള്‍ ശേഖരിക്കുന്നതെന്നും രാജ്യത്തിന്റെ ശത്രുക്കളെ ഇല്ലായ്‌മ ചെയ്യുന്നതെന്നും മനസ്സിലാക്കിത്തരുന്നു ധുരന്ധര്‍ എന്ന സിനിമ.