• Mon. Nov 17th, 2025

24×7 Live News

Apdin News

പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ അനധികൃത പടക്ക നിർമ്മാണ ശാലയിൽ വൻ സ്ഫോടനം, 7 പേർ മരിച്ചു ; ഉടമ അസദ് ഒളിവിൽ

Byadmin

Nov 17, 2025



കറാച്ചി: പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയെ പിടിച്ചുകുലുക്കി വൻ സ്ഫോടനം. അനധികൃതമായി നിർമ്മിച്ച താൽക്കാലിക പടക്ക നിർമ്മാണ ഫാക്ടറിയിലാണ് സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തിൽ ഏഴ് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി രക്ഷാപ്രവർത്തകർ ഞായറാഴ്ച അറിയിച്ചു.

ഹൈദരാബാദ് നഗരത്തിലെ ലത്തീഫാബാദ് പ്രദേശത്തെ ലൈസൻസില്ലാത്ത ഒരു പടക്ക നിർമ്മാണ യൂണിറ്റിലാണ് ശനിയാഴ്ച രാത്രി സ്ഫോടനം ഉണ്ടായത്. ലത്തീഫാബാദ് പോലീസ് സ്റ്റേഷന് സമീപമുള്ള ലഗാരി ഗോത്ത് നദിയുടെ തീരത്തുള്ള ഒരു പടക്ക ഫാക്ടറിയിൽ വൻ സ്ഫോടനം ഉണ്ടായതായി റെസ്‌ക്യൂ 1122 വക്താവ് പ്രസ്താവനയിൽ പറഞ്ഞു.

ഇതുവരെ ഏഴ് മൃതദേഹങ്ങൾ അവശിഷ്ടങ്ങളിൽ നിന്ന് കണ്ടെടുത്തു. സ്ഫോടനത്തെത്തുടർന്ന് ഒരു വീടിന്റെ ഒരു ഭാഗം തകർന്നു, ചിലർ ഇപ്പോഴും അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. രക്ഷാപ്രവർത്തനം പൂർത്തിയായതിനുശേഷം മാത്രമേ സ്‌ഫോടനത്തിന്റെ യഥാർത്ഥ കാരണം അറിയാൻ കഴിയൂ എന്ന് ഒരു റെസ്‌ക്യൂ ടീം വക്താവ് പറഞ്ഞു. ഒരു മുറിയുടെ അവശിഷ്ടങ്ങൾ മതിലിനൊപ്പം തകർന്നുവീണു, അതിനാൽ അവിടെ ജോലി ചെയ്യുന്ന ചില ആളുകളും കുട്ടികളും കുടുങ്ങിക്കിടക്കുന്നു. അവരെ രക്ഷിക്കാൻ ശ്രമിക്കുകയാണെന്ന് റെസ്‌ക്യൂ ടീം വക്താവ് അറിയിച്ചു.

അതേ സമയം ഫാക്ടറി ഉടമയായ അസദ് സായി ഒളിവിലാണെന്നും ഫാക്ടറിയുടെ ലൈസൻസ് വിശദാംശങ്ങൾ പരിശോധിച്ചു വരികയാണെന്നും അസിസ്റ്റന്റ് കമ്മീഷണർ പറഞ്ഞു. നേരത്തെ ഈ വർഷം ഓഗസ്റ്റിൽ കറാച്ചിയിലെ ഒരു അനധികൃത പടക്ക നിർമ്മാണ ഫാക്ടറിയിൽ ഉണ്ടായ സമാനമായ സ്ഫോടനത്തിൽ രണ്ട് പേർ കൊല്ലപ്പെടുകയും 33 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

By admin