ന്യൂദല്‍ഹി: ഇന്ത്യന്‍ വ്യോമസേനയിലെ ഉദ്യോഗസ്ഥനായ യുപി സ്വദേശി കൈമാറിയത് അതീവപ്രാധാന്യമുള്ള വിവരങ്ങളെന്ന് റിപ്പോര്‍ട്ട്. പ്രയാഗ്‌രാജ് സ്വദേശിയായ സുമിത് കുമാർ വ്യോമസേനാ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട തന്ത്രപ്രധാനമായ വിവരങ്ങൾ, യുദ്ധവിമാന വിന്യാസം, മിസൈൽ സംവിധാനങ്ങൾ, ഉദ്യോഗസ്ഥരെയും വ്യോമസേനയിലെ സുപ്രധാന സൈനികമേധാവികളെയും കുറിച്ചുള്ള വിവരങ്ങൾ എന്നിവ കൈമാറിയതായി സംശയിക്കുന്നു.
2023 മുതല്‍ ഇയാള്‍ ചാരപ്രവര്‍ത്തനം നടത്തിയിരുന്നെങ്കിലും ഏറ്റവുമൊടുവില്‍ അസമിലെ തന്ത്രപ്രധാനമായ ചബുവ വ്യോമസേനാ കേന്ദ്രത്തിൽ നിന്നുള്ള തന്ത്രപ്രധാനമായ വിവരങ്ങൾ ഇയാള്‍ പാകിസ്ഥാന്‍ ദല്ലാളന്മാര്‍ക്ക് കൈമാറിയിട്ടുണ്ടെന്നാണ് വിവരം. ദിബ്രുഗഡ് ജില്ലയിലെ വ്യോമസേനാ താവളത്തിൽ മൾട്ടി ടാസ്‌കിംഗ് സ്റ്റാഫ് അംഗമായി ജോലി ചെയ്യുന്നതിനിടെയാണ് കുമാർ രഹസ്യാന്വേഷണ ഏജൻസികളുടെ സംയുക്ത ഓപ്പറേഷനെ തുടർന്ന് പിടിയിലായത്.
പാകിസ്ഥാന്‍ ചാരസംഘടനയായ ഐഎസ് ഐയ്‌ക്ക് സുപ്രധാനമായ വ്യോമസേനയിലെ വിന്യാസങ്ങള്‍, സുപ്രധാന കെട്ടിടങ്ങളുടെ ലൊക്കേഷനും ആഭ്യന്തരവിവരങ്ങളും ഉള്‍പ്പെടെ കൈമാറിയ യുവാവ് പാകിസ്ഥാന്റെ പെണ്‍കെണിയില്‍ വീണതുവഴിയാണോ ചാരപ്രവര്‍ത്തനത്തിലേക്ക് തിരിഞ്ഞത് എന്ന് സംശയമുണ്ട്. പാകിസ്ഥാൻ കേന്ദ്രമായുള്ള ഐഎസ് ഐ ഉള്‍പ്പെടെയുള്ള ചാരസംഘടനകൾ സോഷ്യൽ മീഡിയ വഴി യുവതികളുടെ വ്യാജ പ്രൊഫൈലുകൾ ഉപയോഗിച്ച് ഇയാളെ കെണിയിൽ പെടുത്തിയതാണോ എന്ന കാര്യം അധികൃതര്‍ പരിശോധിച്ചുവരികയാണ്. ഇന്ത്യയിലെ യുവാക്കളെ കുടുക്കാന്‍ പാകിസ്ഥാന്‍ ചാരസുന്ദരിമായ സോഷ്യല്‍മീഡിയ വഴി വ്യാപകമായി പാക് രഹസ്യസേന ഉപയോഗിക്കുന്നത് വ്യാപകമായിട്ടുണ്ട്. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് കൊച്ചി ഷിപ് യാര്‍ഡിനെ ഒരു താല്‍ക്കാലിക ജീവനക്കാരനായ യുവാവ് സമൂഹമാധ്യമത്തില്‍ പരിചയപ്പെട്ട പാക് സുന്ദരിയായ എഞ്ചല്‍ പായല്‍ എന്ന യുവതിയ്‌ക്ക് പല രഹസ്യവിവരങ്ങളും കൈമാറിയത് ഞെട്ടിപ്പിക്കുന്ന വാര്‍ത്തയായിരുന്നു.
പഞ്ചാബിലെ ഭട്ടിൻഡ (Bathinda) എയർഫോഴ്സ് സ്റ്റേഷനിലും ഇയാൾ എം.ടി.എസ് (Multi Tasking Staff) ആയി ജോലി ചെയ്തിരുന്നു. അതീവ സുരക്ഷാ പ്രാധാന്യമുള്ള ഒരു എയർബേസായിരുന്നു ഇത്. ഇവിടെ നിന്നും ഇന്ത്യന്‍ വ്യോമസേനയുടെ രഹസ്യവിവരങ്ങള്‍ ചോരുന്നു എന്നറിഞ്ഞതിനെത്തുടര്‍ന്നാണ് രഹസ്യാന്വേഷണ ഏജൻസികളും (Intelligence Agencies) മിലിട്ടറി ഇൻ്റലിജൻസും സുമിത് കുമാറിനെ നിരീക്ഷിക്കാന്‍ തുടങ്ങിയത്. അതില്‍ സുമിത്ത് കുമാർ കുടുങ്ങുകയായിരുന്നു. ഇയാളുടെ ഫോൺ രേഖകളും ഇന്‍റർനെറ്റ് ഉപയോഗവും സംശയാസ്പദമാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.