• Tue. Jun 3rd, 2025

24×7 Live News

Apdin News

പാകിസ്ഥാന്‍ ഐഎസ് ഐ നടത്തിയ ഗൂഢാലോചനയായിരുന്നു ഷഹീദ് അഫ്രീദിക്ക് സ്വീകരണം നല്‍കിയ ദുബായിലെ ചടങ്ങെന്ന് ഓര്‍ഗനൈസര്‍

Byadmin

Jun 2, 2025


ന്യൂദല്‍ഹി : ഷഹീദ് അഫ്രീദിക്ക് കുസാറ്റ് അലൂമിനികളുടെ സംഘടനയായ മലയാളികളുടെ കൂബാ യുഎഇ സ്വീകരണം നല്‍കിയതിന് പിന്നില്‍ പാകിസ്ഥാന്‍ ചാരസംഘടനയായ ഐഎസ് ഐ കരങ്ങളുണ്ടെന്ന് ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസര്‍. ഇതോടെ തങ്ങള്‍ അറിയാതെ ചടങ്ങിലേക്ക് യാദൃച്ഛികമായി കടന്നുവന്നതാണ് പാക് ക്രിക്കറ്റ് താരങ്ങളെന്ന കൂബ യുഎഇ ഭാരവാഹികളുടെ വിശദീകരണം ദൂര്‍ബലമാവുകയാണ്.

പരിപാടി നടന്ന സ്ഥലം, സമയം, അതിഥികള്‍, സംഘാടകരുടെ ബന്ധങ്ങള്‍ എന്നിവ നോക്കുമ്പോള്‍ നിഗൂഢമായ ഒരു ഗൂഢാലോചനയുള്ളതായി ഓര്‍ഗനൈസര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യദ്രോഹപരമായ ഈ പരിപാടിയെക്കുറിച്ച് അന്വേഷണം വേണമെന്ന് എബിവിപി ആവശ്യപ്പെട്ടിരിക്കുകയാണ്. മെയ് 22നാണ് ഇന്ത്യയില്‍ നിന്നുള്ള സര്‍വ്വകക്ഷി സംഘം ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് വിശദീകരിക്കാന്‍ യൂഎഇയില്‍ ചെല്ലുന്നത്. അതിന് ശേഷം മെയ് 25നാണ് കൂബ യുഎഇയുടെ ഷഹീദ് അഫ്രീദിക്കുള്ള സ്വീകരണച്ചടങ്ങ് നടന്നത് എന്നത് പരിപാടിക്ക് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്ന സംശയം ബലപ്പെടുത്തുന്നു.

കൃത്യമായ ലക്ഷ്യത്തോടെ പാക് ചാരസംഘടനയായ ഐഎസ് ഐ ആസൂത്രണം ചെയ്തതാണ് ഈ പരിപാടിയെന്നും ഓര്‍ഗനൈസര്‍വിലയിരുത്തുന്നു. ക്രിക്കറ്റ് താരങ്ങള്‍ക്ക് ദുബായിലെ മലയാളികളുടെ സ്വീകരണം ചടങ്ങ് നടന്നത് പാകിസ്ഥാന്‍ അസോസിയേഷന്‍ ഹാളിലാണ്. കുസാറ്റിലെ അലൂമിനികളുടെ സംഘടനയായ കുബാ യുഎഇയുടെ പേരിലാണ് ഇന്ത്യയെ അധിക്ഷേപിച്ച പാക് ക്രിക്കറ്റ് താരം ഷഹീദ് അഫ്രീദി, ഉമര്‍ ഗുല്‍ എന്നിവര്‍ക്ക് സ്വീകരണം നല്‍കിയത്. സ്റ്റേജിലും സദസ്സിലും മലയാളികളായിരുന്നു കൂടുതലും. ഇന്ത്യയുടെ താല്‍പര്യങ്ങള്‍ക്ക് എതിരായിരുന്നു ഈ പരിപാടി.

ഇന്ത്യാ പാക് യുദ്ധവും ഓപ്പറേഷന്‍ സിന്ദൂറും പഹല്‍ഗാം ഭീകരാക്രമണവും ചൂടുള്ള ചര്‍ച്ചാവിഷയമായിരിക്കെയാണ് ഇന്ത്യയുടെ പ്രതിച്ഛായയ്‌ക്ക് കളങ്കം വരുത്തുന്ന രീതിയില്‍ ഒരു സംഘം മലയാളി യുവാക്കള്‍ ഇന്ത്യ അധിക്ഷേപിച്ച പാക് ക്രിക്കറ്റ് താരങ്ങള്‍ക്ക് സ്വീകരണം നല്‍കിയത്.

പാകിസ്ഥാന്റെ നിയന്ത്രണത്തിലുള്ള ഹാള്‍ ആണ് പാകിസ്ഥാന്‍ ക്രിക്കറ്റ് ഹാള്‍. ഇവിടെ സാധാരണ നിലയില്‍ ഇന്ത്യന്‍ പരിപാടികള്‍ക്ക് അനുമതി നല്‍കാറില്ല. പഹല്‍ഗാം ഭീകരാക്രണത്തിന്റെയും ഓപ്പറേഷന്‍ സിന്ദൂറിന്റെയും പശ്ചാത്തലത്തില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ നയതന്ത്ര ബന്ധം കടുപ്പിച്ചിരിക്കുന്ന സമയത്താണ് ഈ ഹാള്‍ കൊച്ചിയിലെ കുസാറ്റിലെ അലുമിനികളായ ദുബായില്‍ ജോലി ചെയ്യുന്നവരുടെ സംഘടന പരിപാടി സംഘടിപ്പിക്കാനായി തെരഞ്ഞെടുത്തത്. എങ്ങിനെ അവര്‍ക്ക് ഈ ഹാള്‍ കിട്ടി എന്നത് ചോദ്യ ചിഹ്നമാണ്.
ഈ പരിപാടിയുടെ വീഡിയോയില്‍ ഷഹീദ് അഫ്രീദിയുടെ ഓരോ വാക്കുകള്‍ക്കും ആര്‍ത്തട്ടഹസിച്ച് കയ്യടിക്കുകയും ഗ്വാഗ്വാ വിളികള്‍ നടത്തുകയും ചെയ്യുന്ന മലയാളികളെ കാണാം. ഇന്ത്യക്കാരെ പൊതുവേ അമ്പരപ്പിച്ച സ്വീകരണ പരിപാടിയായിരുന്നു ഇത്. പങ്കെടുത്തവരുടെ ശരീരഭാഷയില്‍ ഇന്ത്യാവിരുദ്ധത പ്രകടമാണ്.



By admin