ഗര്‍ഭിണികള്‍ പാരസെറ്റമോള്‍ കഴിക്കുന്നത് കുട്ടികള്‍ക്ക് ഓട്ടിസത്തിന് കാരണമാകുന്നുവെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വാദം വിവാദമാകുന്നു. രാജ്യത്തെ വര്‍ധിച്ചുവരുന്ന ഓട്ടിസം നിരക്കുമായി ബന്ധമുണ്ടാകാമെന്ന് ആരോപിച്ച് ഗര്‍ഭാവസ്ഥയിലുള്ള സ്ത്രീകള്‍ വേദന സംഹാരിയായ ടൈലനോള്‍ അതായത് പാരസെറ്റമോള്‍ ഒഴിവാക്കുന്നതാകും നല്ലതെന്നായിരുന്നു ട്രംപിന്റെ വാദം.
യുഎസ് ഹെല്‍ത്ത് ആന്റ് ഹ്യൂമന്‍ സര്‍വീസസ് സെക്രട്ടറി റോബര്‍ട്ട് എഫ് കെന്നഡി ജൂനിയറിന്റെ പഠനം ചൂണ്ടിക്കാട്ടിയായിരുന്നു ട്രംപിന്റെ വാദം. അതേസമയം ട്രംപിന്റെ പ്രസ്താവന തള്ളി ലോകാരോഗ്യ സംഘടനയുള്‍പ്പെടയുള്ളവര്‍ രംഗത്ത് എത്തിയിരുന്നു.
ഗര്‍ഭിണിയായ സ്ത്രീകള്‍ പാരസെറ്റമോള്‍ കഴിക്കുന്നതും ഓട്ടിസവും തമ്മില്‍ യാതൊരു ബന്ധവുമില്ല. ഈ വിഷയത്തില്‍ ട്രംപിന്റെ വാദം അംഗീകരിക്കാനാകുന്ന തെളിവുകളോ പഠനങ്ങളോ നിലവില്‍ ലഭ്യമല്ലെന്നും ലോകാരോഗ്യ സംഘടനയുടെ വക്താവ് വ്യക്തമാക്കി. വാക്‌സിനുകള്‍ ഓട്ടിസത്തിന് കാരണമാകുന്നില്ലെന്ന് നമുക്കറിയാം. അവ എണ്ണമറ്റ ജീവനുകള്‍ രക്ഷിക്കുന്നു. ഇത് ശാസ്ത്രം തെളിയിച്ച കാര്യമാണ്. ഇത്തരം കാര്യങ്ങള്‍ യഥാര്‍ഥത്തില്‍ ചോദ്യം ചെയ്യപ്പെടാന്‍ പാടില്ല, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.