
പാലക്കാട്: അതിര്‍ത്തി കടന്ന് തണ്ണിമത്തന്‍ ലോറിയില്‍ കടത്തുകയായിരുന്ന വന്‍ സ്‌ഫോടകവസ്തു ശേഖരം പാലക്കാട് പോലീസ് പിടികൂടിയതില്‍ അതീവ ജാഗ്രതയോടെ അന്വേഷണം. തമിഴ്‌നാട്ടില്‍ നിന്ന് തൃശൂരിലേക്ക് പോയ പിക്കപ്പ് വാനില്‍ തണ്ണിമത്തന്‍ ചാക്കുകള്‍ക്ക് അടിയില്‍ അതീവ രഹസ്യമായാണ് 18,000 ജലാറ്റിന്‍ സ്റ്റിക്കുകളും 4,800 ഡിറ്റനേറ്ററുകളും ഒളിപ്പിച്ചിരുന്നത്. സംഭവത്തില്‍ തമിഴ്‌നാട് സ്വദേശിയായ ഡ്രൈവര്‍ സെന്തില്‍ കുമാറിനെ (48) പാലക്കാട് ടൗണ്‍ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തു.
അതേസമയം, ലക്‌ഷ്യം കുംഭമേളയായിരുന്നോ എന്ന് പലരും സോഷ്യൽ മീഡിയയിൽ ആശങ്ക ഉയർത്തുന്നുണ്ട്. തണ്ണിമത്തൻ ലോഡിന് താഴെയായി ബോക്സിലാണ് സ്ഫോടക വസ്തുക്കൾ സൂക്ഷിച്ചിരുന്നത്. ഡിറ്റനേറ്ററുകളും ജലാറ്റിൻ സ്റ്റിറ്റുകളുമാണ് പിടികൂടിയത്. ഇത്തരത്തിലുള്ള നൂറിലധികം പെട്ടികളാണ് പിടിച്ചെടുത്തത്. കണ്ടെടുത്ത സ്ഫോടക വസ്തുക്കൾ തമിഴ്‌നാട് ധാരാപുരം തുപ്പൂരിൽ നിന്നും കൊണ്ടുവന്നതെന്നാണ് പോലീസിന്റെ സംശയം. തൃശൂരിലേക്ക് അവ കൊണ്ടുപോകുന്ന വഴിയാണ് പോലീസ് പിടികൂടിയത്.
ഉഗ്രസ്‌ഫോടന ശേഷിയുള്ള ഇത്രയധികം സ്‌ഫോടകവസ്തുക്കള്‍ അപ്രതീക്ഷിതമായി കൈയ്യില്‍ കിട്ടിയതോടെ പോലീസ് അതീവ കരുതലിലാണ്. കേന്ദ്ര ഏജന്‍സികളും സംഭവം നിരീക്ഷിച്ചു വരികയാണ്. സ്‌ഫോടകവസ്തുക്കള്‍ കൊണ്ടുപോകുന്നത് എങ്ങോട്ടാണെന്ന് അറിയില്ലെന്നും വാഹനം നിശ്ചിത സ്ഥലത്ത് എത്തിച്ച ശേഷം മറ്റൊരാള്‍ക്ക് കൈമാറാനായിരുന്നു പദ്ധതിയെന്നുമാണ് ഡ്രൈവറുടെ മൊഴി
.ഡ്രൈവര്‍മാര്‍ തമ്മില്‍ പരസ്പരം അറിയാത്ത ‘കണ്ണികള്‍’ മാത്രമാണെന്ന മൊഴിക്ക് പിന്നില്‍ വന്‍ ശൃംഖല തന്നെയുണ്ടെന്ന് പോലീസ് സംശയിക്കുന്നു. തീവ്രവാദ വിരുദ്ധ സ്‌ക്വാഡും സ്‌പെഷ്യല്‍ ബ്രാഞ്ചും സംഭവത്തില്‍ പരിശോധന ഊര്‍ജിതമാക്കി. അപകടസാധ്യത കണക്കിലെടുത്ത് അഗ്‌നിരക്ഷാസേനയുടെ സാന്നിധ്യത്തിലാണ് പരിശോധന പൂര്‍ത്തിയാക്കിയത്.