
ന്യൂദൽഹി: പുകയില ഉത്പന്നങ്ങൾക്കു മേൽ അധിക എക്സൈസ് തീരുവ ചുമത്തി കേന്ദ്ര സർക്കാർ ഉത്തരവിറക്കി. ഫെബ്രുവരി 1 മുതൽ ഉത്തരവ് പ്രാബല്യത്തിൽ വരും. ഫെബ്രുവരി 1 മുതൽ പാൻ മസാല, സിഗരറ്റുകൾ, പുകയില, സമാന ഉൽപ്പന്നങ്ങൾ എന്നിവയ്‌ക്ക് 40% ജിഎസ്ടി നിരക്കും, ബീഡിക്ക് 18% ചരക്ക് സേവന നികുതി (ജിഎസ് ടി) ഈടാക്കുമെന്ന് സർക്കാർ വിജ്ഞാപനത്തിൽ പറയുന്നു. പാൻമസാലയ്‌ക്ക് പുതിയ സെസ്സും ഏർപ്പെടുത്തും.
പുകയിലയ്‌ക്കും അനുബന്ധ ഉൽപ്പന്നങ്ങൾക്കും അധിക എക്സൈസ് തീരുവയും ഈടാക്കും. 2026 മാർച്ചോടെ ജിഎസ്ടി നഷ്ടപരിഹാര സെസ് അവസാനിക്കും. ഈ വരുമാന നഷ്ടം നികത്താനാണ് കേന്ദ്രം എക്സൈസ് ഡ്യൂട്ടി ഉയർത്തുന്നതെന്നാണ് റിപ്പോർട്ട്. സെസ് കുറയുമ്പോൾ എക്സൈസ് ഡ്യൂട്ടി കൂടുന്നതിനാൽ അഞ്ച് ശതമാനം മാറ്റമാണ് ഉണ്ടാകുക. ഇതു പ്രകാരം സിഗരറ്റ് വിലയിൽ ഒന്നോ രണ്ടോ രൂപയുടെ വ്യത്യാസമുണ്ടായേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പാൻ മസാലയിൽ മാത്രം ആരോഗ്യ ദേശീയ സുരക്ഷാ സെസും ചുമത്തും. ഡിസംബറിൽ ഇതു സംബന്ധിച്ച ബിൽ പാർലമെന്‍റ് പാസ്സാക്കിയിരുന്നു.