
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ നിന്ന് പിന്മാറിയിട്ടില്ലെന്നും താത്കാലികമായി മരവിപ്പിക്കുകയാണ് ചെയ്തതെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവൻ കുട്ടി. ഇത് ആരുടെയും വിജയമോ പരാജയമോ അല്ലെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. പദ്ധതിയിൽ നിന്നും പിന്മാറുന്നതിനാൽ എസ്എസ് കെ ഭാഗമായ 1152.77കോടി ഇനി കിട്ടുമോ എന്ന ആശങ്ക ഉണ്ട്. കിട്ടാതിരുന്നാൽ അതിന്റെ ഉത്തരവാദിത്വം വിദ്യാഭ്യാസ മന്ത്രിക്ക് ഇല്ല. അത് ആരെന്ന് വച്ചാൽ ഏറ്റെടുത്തോട്ടെ എന്നും മന്ത്രി അറിയിച്ചു.
കത്തയക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. സിപിഐക്ക് ആശങ്കയുണ്ടായിരുന്നില്ല. മാധ്യമങ്ങൾക്കായിരുന്നു ആശങ്ക. കത്ത് അയച്ചത് എൽഡിഎഫിന്റെയോ മാറ്റാരുടെയെങ്കിലുമോ വിജയമോ പരാജയമോ അല്ലെന്നും ആർഎസ്എസ് അജണ്ട വിദ്യാഭ്യാസരംഗത്ത് നടപ്പാക്കില്ലെന്നും വി ശിവൻകുട്ടി പറഞ്ഞു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ കൂടുതൽ പറയാനില്ലെന്നും അദ്ദേഹം കുട്ടിച്ചേർത്തു.
മന്ത്രിസഭാ ഉപസമിതിയെ പോലും ബിനോയ് വിശ്വം പുച്ഛത്തോടെയാണ് കണ്ടതെന്നും ശിവൻ കുട്ടി പറഞ്ഞു. ഇടത് രാഷ്‌ട്രീയം എങ്ങനെ നടപ്പാക്കണമെന്ന് സിപിഎമ്മിനെ ആരും പഠിപ്പിക്കേണ്ടെന്നും നയങ്ങളിൽ നിന്ന് പിന്നോട്ട് പോയത് ആരെന്നതിൽ പോസ്റ്റുമോർട്ടത്തിനില്ലെന്നും ശിവൻകുട്ടി പറഞ്ഞു. ബിനോയ് വിശ്വത്തിന്റെ പേരെടുത്ത് പറഞ്ഞാണ് വിമർശിച്ചത്.
പിഎം ശ്രീയിൽ സർക്കാർ വിട്ടുവീഴ്ച ഇല്ലാത്ത നിലപാടാണ് സ്വീകരിച്ചത്. ബിനോയ് വിശ്വത്തിന്റെ പ്രതികരണത്തിൽ പറയുന്നത് പോലെ വിലയിരുത്താൻ കഴിയില്ല. എൽഡിഎഫിന് ഒരു നയം ഉണ്ട്. ആരൊക്കെയാണ് ത്യാഗം സഹിച്ചു എന്നൊന്നും ഇപ്പോൾ പറയുന്നില്ല. ഏതെങ്കിലും കേന്ദ്രങ്ങളിൽ നിന്ന് ഇടത് പക്ഷ ആശയം പഠിക്കേണ്ട ഗതികേട് സിപിഎമ്മിന് ഇല്ലെന്നും ഇടത് പക്ഷ രാഷ്‌ട്രീയം സിപിഎമ്മിന് നന്നായി അറിയാമെന്നും ശിവൻകുട്ടി അറിയിച്ചു.