
തിരുവനന്തപുരം: പിഎസ്എൽവി-സി 62 ദൗത്യത്തിന്റെ പരാജയം പഠിക്കാൻ പ്രധാനമന്ത്രി നേരിട്ട് പുതിയ സമിതിയെ നിയമിച്ചതായി റിപ്പോര്‍ട്ട് . പ്രധാനമന്ത്രിയുടെ മുൻ ശാസ്ത്ര ഉപദേഷ്ടാവ് പ്രൊഫസർ കെ. വിജയരാഘവൻ അധ്യക്ഷനും മുൻ ഐഎസ്ആർഒ ചെയർമാൻ എസ്.സോമനാഥ് ഉപാധ്യക്ഷനും ആയുള്ള സമിതിയാണ് പിഎസ് എല്‍വി 62വിന്റെ പരാജയം പഠിക്കുക.
പിഎസ്‍എല്‍വി 82വിന്റെ പരാജയം ഇന്ത്യയുടെ പ്രതിരോധരംഗത്തിന് ഏല്‍പിച്ച മുറിവ് ചില്ലറയല്ല. ഇന്ത്യന്‍ പ്രതിരോധത്തിന്റെ കുന്തമുനയായി മാറുമായിരുന്നു അന്വേഷ എന്ന ഉപഗ്രഹത്തെ ബഹിരാകാശത്ത് എത്തിക്കേണ്ടിയിരുന്ന പിഎസ് എല്‍വി 62 ആണ് തകര്‍ന്ന് വീണത്. 500 കിലോമീറ്റര്‍ അകലെ വരെ ശത്രു പതിഞ്ഞിരുന്ന് ചെയ്യുന്ന കാര്യങ്ങള്‍ വരെ കൃത്യമായി പകര്‍ത്താന്‍ ഇന്ത്യയ്‌ക്ക് കഴിയുമായിരുന്നു. അത്രയ്‌ക്ക് ശക്തമായ ക്യാമറക്കണ്ണുള്ള ബഹിരാകാശവാഹനമായിരുന്നു അന്വേഷ. പക്ഷെ ഈ ഉപഗ്രഹം ബഹിരാകാശത്ത് എത്തിയില്ല. ഇതോടെ ഇന്ത്യയുടെ പ്രതിരോധമന്ത്രാലയത്തിന്റെ വലിയൊരു സ്വപ്നമാണ് തകര്‍ന്നത്. അന്വേഷ ബഹിരാകാശത്ത് എത്താതിരിക്കാന്‍ പിഎസ്എല്‍വി 62നെ പക്ഷെ ഇത് തകര്‍ന്നതല്ല, തകര്‍ത്തതാണോ? ആ അട്ടിമറി നീക്കത്തിന് പിന്നില്‍ തിരുവനന്തപുരത്തെ തുമ്പയിലെ വിഎസ്എസ് സിയില്‍ ആര്‍ക്കെങ്കിലും പങ്കുണ്ടോ എന്ന് വരെ അന്വേഷിക്കാന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെ വരെ കേരളത്തിലേക്ക് അയച്ചിരുന്നു. പക്ഷെ അദ്ദേഹം അട്ടിമറിയില്ല എന്ന രീതിയിലാണ് റിപ്പോര്‍ട്ട് നല്‍കിയതെന്ന് പറയപ്പെടുന്നു.
എങ്കിലും കുറെക്കൂടി ആഴത്തില്‍ ശാസ്ത്രത്തിന്റെ പിന്‍ബലത്തോടെ ഇതേക്കുറിച്ച് പഠിക്കുകയാണ് പുതിയ അന്വേഷണ സമിതിയുടെ ലക്ഷ്യം. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിർദ്ദേശപ്രകാരമാണ് പരാജയം പഠിക്കാൻ പുതിയ സമിതി രൂപീകരിച്ചതെന്നത് സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. നേരത്തെ മുന്‍ ഐഎസ്ആര്‍ഒ ഡയറക്ടര്‍ കെ.ശിവന്റെ നേതൃത്വത്തിലൊരു സമിതിയും പിഎസ്‍എല്‍വി 62ന്റെ പരാജയം പഠിച്ചിരുന്നു.
ഐഎസ്ആർഒയിൽ ഒരു ദൗത്യം പരാജയപ്പെട്ടാൽ സാധാരണ ആഭ്യന്തരതലത്തിലുള്ള അന്വേഷണവും പഠനവുമാണ് നടക്കാറ്. ഇസ്രൊയ്‌ക്ക് പുറത്ത് നിന്നൊരാളുടെ നേതൃത്വത്തിൽ ഇങ്ങനെയൊരു സമിതി ചരിത്രത്തിൽ ആദ്യമാണ്. ഈ സമിതിയുടെ ആദ്യ യോഗം നടന്നതായും വാര്‍ത്തകളുണ്ട്.
പരാജയപ്പെട്ടത് പിഎസ്എല്‍വിയുടെ ഖരഇന്ധനം ഉപയോഗിക്കുന്ന മൂന്നാം ഘട്ടം
ജനുവരി 12ന് ഇന്ത്യയുടെ പിഎസ് എല്‍വി റോക്കറ്റ് പ്രതിരോധവകുപ്പിന്‍റേതടക്കം അതീവപ്രാധാന്യമുള്ള 16 ഉപഗ്രഹങ്ങളും (16 പേലോഡുകള്‍) വഹിച്ചുകൊണ്ടാണ് ബഹിരാകാശത്തേക്ക് കുതിച്ചത്. നാല് ഘട്ടങ്ങളിലായി ബഹിരാകാശ പഥത്തിലേക്ക് എത്തുന്ന രീതിയിലാണ് പിഎസ് എല്‍വി സജ്ജീകരിച്ചിരുന്നത്. ഇതില്‍ ആദ്യ രണ്ട് ഘട്ടങ്ങള്‍ കൃത്യമായി പ്രവര്‍ത്തിച്ചു. പക്ഷെ കൂടുതല്‍ കുതിപ്പ് നല്‍കേണ്ട ഖരഇന്ധനം ഉപയോഗിക്കുന്ന മൂന്നാം ഘട്ടം കൃത്യമായി പ്രവര്‍ത്തിക്കാതിരുന്നതിനെത്തുടര്‍ന്ന് റോക്കറ്റ് ദിശമാറിപ്പോവുകയായിരുന്നു. വാസ്തവത്തില്‍ ഏറ്റവും വലിയ വെല്ലുവിളി ഉയര്‍ത്തുന്നത് മൂന്നാം ഘട്ടമാണ്. കാരണം റോക്കറ്റിന്റെ വേഗത മണിക്കൂറില്‍ 14000 കിലോമീറ്ററില്‍ നിന്നും മണിക്കൂറില്‍ 28000 കിലോമീറ്ററിലേക്ക് ഉയര്‍ത്തുന്ന ഘട്ടമാണിത്. മൂന്നാംഘട്ടത്തിലെ മോട്ടോറിലെ പ്രഷര്‍ കുറഞ്ഞതാണ് പ്രശ്നത്തിന് കാരണമായത്. ഇതാണ് റോക്കറ്റിനെ അസ്ഥിരപ്പെടുത്തിയത്. അതോടെ റോക്കറ്റിന്റെ ദിശ മാറി. . പിഎസ് എല്‍വിയുടെ വിക്ഷേപണം തകര്‍ന്നതോടെ ഇതിനൊപ്പമുണ്ടായിരുന്ന 16 ഉപഗ്രഹങ്ങളും നഷ്ടമായി. ഐഎസ്ആര്‍ഒ ചെയര്‍മാന്‍ വി. നാരായണന്‍ ഈ പരാജയത്തിന് പിന്നില്‍ ക്രമക്കേട് ആരോപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഐഎസ് ആര്‍ഒയുടെ ഫെയ് ലിയര്‍ അനാലിസിസ് കമ്മിറ്റി (പരാജയ വിശകലന സമിതി) ചില കണ്ടെത്തലുകള്‍ നടത്തിയത്. മോട്ടോര്‍ ചേംബറില്‍ പ്രഷര്‍ കുറഞ്ഞുപോയതാണ് പരാജയകാരണമെന്നായിരുന്നു ഒടുവില്‍ ഈ അന്വേഷണ സമിതി വിലയിരുത്തിയത്. പക്ഷെ ഈ അന്വേഷണഫലം ശരിയാണോ എന്ന കാര്യത്തില്‍ സംശയം ഉയരുന്നുണ്ട്. എട്ടുമാസങ്ങള്‍ക്കുള്ളില്‍ വിക്ഷേപിക്കപ്പെട്ട രണ്ട് പിഎസ് എല്‍വി റോക്കറ്റുകള്‍ പരാജയപ്പെടുക എന്നത് വലിയ തിരിച്ചടി തന്നെയായി ഐഎസ് ആര്‍ഒ കണക്കാക്കുന്നു. അതുകൊണ്ടാണ് ഇതിന് പിന്നില്‍ അട്ടിമറിയായിരിക്കാം എന്ന സംശയം ശക്തമാകുന്നത്.
പിഎസ് എല്‍വി സി-61ഉം പരാജയം
ഇന്ത്യയുടെ 61ാം പിഎസ് എല്‍വി ദൗത്യവും പരാജയമായിരുന്നു. 2025 മെയ് മാസത്തിലായിരുന്നു ഈ വിക്ഷേപണം നടന്നത്. പ്രതിരോധവകുപ്പിന്റെ നിര്‍ണ്ണായകമായ ഉപഗ്രഹങ്ങളും വഹിച്ചുകൊണ്ടാണ് പിഎസ് എല്‍വി സി-61 അന്ന് കുതിച്ചുയര്‍ന്നത്. ഇതിന്റെയും പി3 എന്ന മൂന്നാം ഘട്ടമാണ് പരാജയമായത്. ഈ ഘട്ടത്തില്‍ എത്തുമ്പോള്‍ റോക്കറ്റില്‍ ചില അസ്വാരസ്യങ്ങള്‍ ഉണ്ടാകുന്നതോടെ പറക്കല്‍ദിശ മാറിപ്പോവുക വഴി റോക്കറ്റ് ക്രമേണ തലയും കുത്തി താഴെ വീഴുകയാണ്.
രണ്ട് പിഎസ്‍എല്‍വി ദൗത്യങ്ങള്‍ തുടര്‍ച്ചയായി പരാജയപ്പെടുന്നു. രണ്ടിലും ബഹിരാകാശത്തേക്ക് വിക്ഷേപിക്കേണ്ട പ്രതിരോധസേനയുമായി ബന്ധപ്പെട്ട നിര്‍ണ്ണായക ഉപഗ്രഹങ്ങളുണ്ടായിരുന്നു. മാത്രമല്ല, ബരിഹാകാശത്തേക്ക് ഉപഗ്രഹങ്ങളെ എത്തിക്കുന്ന രംഗത്ത് ഇന്ത്യ ആഗോളശക്തിയായി ഉദിച്ചുയരുകയാണ്. അമേരിക്കയിലെ ഇലോണ്‍ മസ്ക് തന്റെ സ്പേസ് എക്സ് എന്ന ബഹിരാകാശ വിക്ഷേപണ ബിസിനസില്‍ ഏറ്റവുമധികം പ്രചോദനം ഉള്‍ക്കൊള്ളുന്നത് ഇന്ത്യയിലെ ഐഎസ് ആര്‍ഒയില്‍ നിന്നാണ്. അങ്ങിനെയിരിക്കെ ഇവിടെ ഇത്തരമൊരു പരാജയം സംഭവിക്കരുതെന്നത് ബഹിരാകാശമേഖലയുമായി ബന്ധപ്പെട്ടുള്ള ഇന്ത്യയുടെ വലിയ സ്വപ്നങ്ങളുടെ നിലനില്‍പിന്റെ കൂടി ആവശ്യമാണ്.