മദ്രസ അധ്യാപക ക്ഷേമനിധിയിലേക്കുള്ള സർക്കാർ ഗ്രാന്റ് മുടങ്ങിയിട്ട് ഒമ്പത് വർഷം. മറ്റ് വിഭാഗങ്ങളുടെ ഉന്നമനത്തിന് യഥേഷ്ടം ഫണ്ട് അനുവദിക്കുമ്പോഴാണ് മദ്രസ അധ്യാപകരോടുള്ള ഈ അവഗണന. ആനുകൂല്യങ്ങൾക്ക് എല്ലാ വർഷവും ബജറ്റിൽ തുക വകയിരുത്തുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും പിണറായി സർക്കാർ അധികാരത്തിൽ വന്ന ശേഷം ഒരു രൂപ പോലും അനുവദിച്ചില്ല. പ്രതിവർഷം എട്ട് കോടിയാണ് ആനുകൂല്യ വിതരണത്തിന് വേണ്ടിവരുന്നത്. 2015ലാണ് അവസാനമായി ഗ്രാൻഡ് അനുവദിച്ചത്. മദ്രസ അധ്യാപകർ അടക്കുന്ന വിഹിതത്തിൽനിന്നാണ് ക്ഷേമനിധിയും പെൻഷനും ആനുകൂല്യങ്ങളും നൽകുന്നത്.