• Fri. Oct 24th, 2025

24×7 Live News

Apdin News

പി.എം. ശ്രീയിൽ ഒപ്പുവെച്ചു:എൽ.ഡി.എഫിൽ ചർച്ചയില്ല; ഇളകിമറിഞ്ഞ് സി.പി.ഐ; മന്ത്രിസഭ ബഹിഷ്‌കരിക്കാം

Byadmin

Oct 24, 2025



തിരുവനന്തപുരം: പാർട്ടിയുടെ കടുത്ത എതിർപ്പ് തള്ളി കേന്ദ്ര സർക്കാരിന്റെ വിദ്യാഭ്യാസ പദ്ധതിയായ പി.എം. ശ്രീയിൽ ചേർന്ന വിദ്യാഭ്യാസ വകുപ്പിന്റെ നടപടി രാഷ്‌ട്രീയമായ തിരുമാല സൃഷ്ടിച്ചു. മുന്നണിയിലെ രണ്ടാം വലിയ ഘടകകക്ഷിയായ സി.പി.ഐ കടുത്ത നിലപാടിലേക്ക് നീങ്ങുകയാണ്. മന്ത്രിസഭാ യോഗത്തിൽ നിന്ന് വിട്ടുനിൽക്കുന്നതടക്കമുള്ള കർശന നടപടികൾ പരിഗണനയിലാണ്.

വിഷയം എൽ.ഡി.എഫിൽ ചർച്ച ചെയ്യുമെന്ന സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബിയുടെ ഉറപ്പ് പരിഗണിക്കാതെയാണ് വിദ്യാഭ്യാസ വകുപ്പ് ഏകപക്ഷീയമായി ധാരണാപത്രത്തിൽ ഒപ്പുവെച്ചത്. മുന്നണി മര്യാദ ലംഘിച്ചതാണെന്ന നിലപാടിൽ നിന്ന് പിന്മാറാൻ സി.പി.ഐ തയാറല്ല. മുന്നണിക്കുള്ളിൽ രാഷ്‌ട്രീയമര്യാദയുടെ ലംഘനമാണിതെന്ന് പാർട്ടിയിൽ പൊതുവികാരം ശക്തമാണ്.

വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനത്തെ മുന്നണി ഏകതയ്‌ക്ക് എതിരായതായി കാണുന്ന സി.പി.ഐ, സി.പി.എം ദേശീയ നേതൃത്വത്തിന്റെ ഇടപെടൽ തേടാനും തീരുമാനിച്ചിട്ടുണ്ട്. സർക്കാരിന്റെ നിലപാടിനെതിരെ പാർട്ടി കേന്ദ്ര നേതൃത്വത്തിന്റെ മുന്നിൽ വിഷയമുയർത്തും.

ഇന്ന് ചേരുന്ന സി.പി.ഐ കേന്ദ്ര സെക്രട്ടറിയേറ്റിന്റെ ഔദ്യോഗിക അജണ്ടയിൽ വിഷയം ഉൾപ്പെടുത്തിയിട്ടില്ലെങ്കിലും അത്യാവശ്യ വിഷയമായതിനാൽ ചർച്ചയിലേക്കെത്തുമെന്നാണ് സൂചന.

സി.പി.ഐയുടെ എതിർപ്പിനെ വകവെക്കാതെയാണ് കേരളം പി.എം. ശ്രീ പദ്ധതിയിൽ ഒപ്പുവെച്ചത്. ഇന്നലെയാണ് കേന്ദ്രവും സംസ്ഥാനവും തമ്മിൽ ധാരണാപത്രത്തിൽ ഒപ്പുവെച്ചത്. സംസ്ഥാനത്തിനെ പ്രതിനിധീകരിച്ച് വിദ്യാഭ്യാസ സെക്രട്ടറിയാണ് ഒപ്പിട്ടത്.

ഇതോടെ തടഞ്ഞുവച്ചിരുന്ന ഏകദേശം 1500 കോടി രൂപയുടെ എസ്.എസ്.കെ ഫണ്ട് ഉടൻ അനുവദിക്കുമെന്ന് കേന്ദ്രം ഉറപ്പ് നൽകി. മൂന്ന് തവണ മന്ത്രിസഭയിൽ എതിർപ്പ് രേഖപ്പെടുത്തിയ പദ്ധതിയിലാണ് ഇപ്പോൾ കേരളം ചേർന്നിരിക്കുന്നത്. ഇതാണ് സി.പി.ഐ കടുത്ത നിലപാട് സ്വീകരിക്കാൻ കാരണം.

By admin