• Wed. Mar 11th, 2026

24×7 Live News

Apdin News

പുടിനെ ഫോണില്‍ വിളിച്ച് ഒരു മണിക്കൂറോളം സംസാരിച്ച് ട്രംപ്, ഇറാന്‍ യുദ്ധവും ഉക്രൈന്‍ യുദ്ധവും അവസാനിപ്പിക്കുമോ? പ്രതീക്ഷയില്‍ ലോകം

Byadmin

Mar 11, 2026



ക്രെംലിന്‍ : റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിനെ ഫോണില്‍ വിളിച്ച് ഒരു മണിക്കൂറോളം സംസാരിച്ച് ട്രംപ്. ഇറാന്‍ യുദ്ധവും ഉക്രൈന്‍ യുദ്ധവും അവസാനിപ്പിക്കുന്ന കാര്യം ചര്‍ച്ച ചെയ്തതായി പുടിന്‍ പറഞ്ഞു. ഏറ്റവുമൊടുവില്‍ ഇരുനേതാക്കളും സംസാരിച്ചത് 2024 ആഗസ്തിലാണ്. ഇതോടെ ഇറാന്‍ യുദ്ധത്തിന് പിന്നാലെ നാല് വര്‍ഷമായി നീളുന്ന ഉക്രൈന്‍ യുദ്ധവും അവസാനിച്ചേക്കുമോ എന്ന പ്രതീക്ഷ ലോകമെമ്പാടും ഉയര്‍ന്നിരിക്കുകയാണ്.

ഇനിയും യുദ്ധം നീണ്ടുപോവുകയും ഹോര്‍മുസ് കടലിടുക്ക് അടഞ്ഞ് കിടക്കുകയും ചെയ്താല്‍ ലോകം ഭീതിദമായ ഒരു ഊര്‍ജ്ജപ്രതിസന്ധിയിലേക്ക് നീങ്ങുമെന്ന് പുടിന്റെ വിദേശ ഉപദേഷ്ടാവ് യൂറി ഉഷകോവ് പറഞ്ഞു. ഇത് പിന്നീട് വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് ലോകത്തെ അതിവേഗം തള്ളിയിടും. അതിനാല്‍ ഈ പ്രതിസന്ധി എത്രയും വേഗം പരിഹരിച്ചേ മതിയാവൂ.

കഴിഞ്ഞ ദിവസം അലി ഖമേനിയുടെ മകന്‍ മൊജ്താബ അലി ഖമേനിയെ മൂന്നാമത്തെ ഇറാന്‍ സുപ്രീംനേതാവായി തെരഞ്ഞെടുത്തിരുന്നു. ഇതിനെ അഭിനന്ദിച്ചും മൊജ്താബയ്‌ക്ക് പൂര്‍ണ്ണപിന്തുണ അറിയിച്ചും പുടിന്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിട്ടിരുന്നു. അതേ സമയം മൊജ്താബ ഒരിയ്‌ക്കലും സമാധാനത്തിനൊപ്പം നില്‍ക്കുന്നയാളല്ലെന്ന് ട്രംപ് വിമര്‍ശിച്ചിരുന്നു. എന്തായാലും മധ്യേഷ്യയിലെ സാഹചര്യം ഇരുവരും ചര്‍ച്ച ചെയ്തു. ഒപ്പം വെനസ്വേലയും ഇരുവര്‍ക്കുമിടയില്‍ ചര്‍ച്ചാവിഷയമായി.

സൗദിയിലെ എണ്ണക്കമ്പനിയുടെ സിഇഒ ആയ അമിന്‍ നാസര്‍ ഉള്‍പ്പെടെ എണ്ണയുമായി ബന്ധപ്പെട്ട പ്രമുഖര്‍ ഹോര്‍മുസ് കടലിടുക്കിലൂടെ ചരക്ക് കപ്പലുകള്‍ക്ക് പോകാന്‍ കഴിയാത്ത സ്ഥിതി തുടര്‍ന്നാല്‍ ലോകം അതിഭീകരമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതും യുദ്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ചുള്ള ആലോചനയിലേക്ക് ട്രംപിനെ എത്തിച്ചിരിക്കാമെന്ന് കരുതുന്നു.

റഷ്യ അവരുടെ വിശ്വസ്തപങ്കാളികള്‍ക്ക് എണ്ണയും വാതകവും നല്‍കുന്നത് തുടരുമെന്നും അതേ സമയം യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് നല്‍കേണ്ട വാതകം വഴിതിരിച്ച് മറ്റ് രാജ്യങ്ങളിലേക്ക് ഒഴുക്കുമെന്നും പുടിന്‍ പറഞ്ഞു. കാരണം 2027 മുതല്‍ റഷ്യന്‍ വാതകം പൂര്‍ണ്ണമായും ഒഴിവാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് യൂറോപ്യന്‍ രാജ്യങ്ങള്‍. ഈ തീരുമാനം പിന്‍വലിച്ചാല്‍ മാത്രമേ ഇനി യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് എണഅണകൊടുക്കുന്ന പ്രശ്നം ഉദിക്കുന്നുള്ളൂ എന്നും പുടിന്‍ പറഞ്ഞു.

 

By admin