
ന്യൂദല്‍ഹി: ഇന്ത്യന്‍ വ്യോമസേനയ്‌ക്ക് 42 സ്ക്വാഡ്രണുകള്‍ വേണം. പക്ഷെ ഇന്ത്യയുടെ പക്കല്‍ ഇപ്പോള്‍ 30ല്‍ താഴെ സ്ക്വാഡ്രണുകള്‍ മാത്രമേ ഉള്ളൂ. ഒരു സ്ക്വാഡ്രണ്‍ എന്നാല്‍ 18 വിമാനങ്ങളുടെ ഒരു സംഘമാണ്. ഇതനുസരിച്ച് കണക്കാക്കിയാല്‍ ഇന്ത്യയ്‌ക്ക് ഏകദേശം 216 യുദ്ധവിമാനങ്ങളുടെ കുറവുണ്ട്. ഈ കുറവ് നികത്താനാണ് 114 റഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ ഇന്ത്യ ഒരുങ്ങുന്നത്. ഇതിന് ചില കടമ്പകള്‍ കൂടി കടക്കേണ്ടതുണ്ട്. അത് നീങ്ങാന്‍ കാത്തിരിക്കുകയാണ് ഇന്ത്യന്‍ പ്രതിരോധമന്ത്രാലയും. 3.25 ലക്ഷം കോടി രൂപ ചെലവഴിച്ചാണ് 114 റഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നത്.
എന്നാല്‍ റഷ്യ അവരുടെ സുഖോയ് 57 എന്ന അഞ്ചാം തലമുറയില്‍പ്പെട്ട യുദ്ധവിമാനത്തിന്റെ സോഴ്സ് കോഡും സാങ്കേതികവിദ്യയും പൂര്‍ണ്ണമായും പങ്കുവെയ്‌ക്കാമെന്ന വാഗ്ദാനം ചെയ്തിട്ടും ഫ്രഞ്ച് ആയുധനിര്‍മ്മാണക്കമ്പനിയായ ഡസോ എവിയേഷന്‍ എന്ന കമ്പനിയുമായി ധാരണയുണ്ടാക്കാന്‍ തീരുമാനിച്ചത് എന്തുകൊണ്ടാണ്? റഷ്യ-ഉക്രൈന്‍ യുദ്ധം നാല് വര്‍ഷം പൂര്‍ത്തിയായിട്ടും തുടരുകയാണ്. ഇപ്പോള്‍ തന്നെ പല റഷ്യന്‍ യുദ്ധവിമാനങ്ങളുടെയും ആയുധങ്ങളുടെയും സ്പെയര്‍പാര്‍ട്സുകള്‍ കിട്ടാന്‍ കാലതാമസം നേരിടുന്നുണ്ട്. യുദ്ധസമയത്ത് യുദ്ധവിമാനങ്ങള്‍ക്ക് സ്പെയര്‍പാര്‍സ്കുകള്‍ അപ്പപ്പോള്‍ കിട്ടിയില്ലാ എങ്കില്‍ വലിയ പ്രതിസന്ധിയായി അത് മാറും. എന്നാല്‍ റഫാല്‍ യുദ്ധവിമാനങ്ങള്‍ക്ക് സ്പെയര്‍പാര്‍ട്സ് ക്ഷാമം ഒരിയ്‌ക്കലും ഉണ്ടാകാറില്ല. ഫ്രാന്‍സിന്റെ ഡസോ എവിയേഷന്‍ അക്കാര്യത്തില്‍ ശ്രദ്ധപുലര്‍ത്തുന്നു.
സുഖോയ് 57 യുദ്ധവിമാനം അഞ്ചാം തലമുറ എന്ന് പറയുന്നുവെങ്കിലും അതിന് ഇപ്പോഴും അഞ്ചാം തലമുറ എഞ്ചിന്‍ സജ്ജമായിട്ടില്ല എന്നതാണ് വാസ്തവം. പഴയ എഞ്ചിനുള്ള സുഖോയ് 57ല്‍ അതിനാല്‍ ഇന്ത്യയ്‌ക്ക് താല്‍പര്യമില്ല. ഇന്ത്യതന്നെ സ്വന്തമായി ഒരു അഞ്ചാം തലമുറ യുദ്ധവിമാനം നിര്‍മ്മിക്കാനുള്ള ശ്രമത്തിലാണ്. അതില്‍ ഇന്ത്യയ്‌ക്ക് ഏറ്റവും വലിയ തടസ്സം എഞ്ചിനാണ്. ഈ എഞ്ചിന്‍ ഇന്ത്യ വാങ്ങാന്‍ പോകുന്നതും ഫ്രാന്‍സിന്റെ സഫ്രാന്‍ എന്ന കമ്പനിയുടെ എഞ്ചിനാണ്. അതായത് ആധുനികയുദ്ധവിമാനങ്ങളുടെ കാര്യത്തില്‍ ഫ്രാന്‍സുമായാണ് ഇന്ത്യയുടെ പ്രതിരോധ ഇടപാട് കൂടുതല്‍ ശക്തിപ്പെട്ടുകൊണ്ടിരിക്കുന്നത്.
ഇപ്പോള്‍ വാങ്ങാന്‍ പോകുന്ന 114 റഫാല്‍ യുദ്ധവിമാനങ്ങള്‍ എഫ് 4 എന്ന വിഭാഗത്തില്‍പ്പെടുന്നവയാണ്. ഇത് യുദ്ധത്തില്‍ നല്ല മിടുക്ക് കാട്ടുന്ന മോഡലുമാണ്. ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യയ്‌ക്ക് അത് അനുഭവപ്പെട്ടതുമാണ്. നാവിക, വ്യോമസേനകള്‍ ആ നാളുകളില്‍ റഫാലിന്റെ കരുത്ത് നേരിട്ട് അറിഞ്ഞതാണ്. അതായത് പല യുദ്ധങ്ങളിലും മിടുക്കുകാട്ടി റഫാല്‍ പോരാളിയെന്ന് പേരെടുത്തു കഴിഞ്ഞു. അതേസമയം സുഖോയ് 57 ഇനിയും വലിയ യുദ്ധങ്ങളില്‍ പങ്കെടുത്തുവരുന്നേയുള്ളൂ.
2025 മെയ് മാസത്തില്‍ നടന്ന ഓപ്പറേഷനില്‍ പാകിസ്ഥാന്‍ ലഡാക്ക് അതിര്‍ത്തിയില്‍ പൊടുന്നനെ ഒരു പ്രകോപനം സൃഷ്ടിച്ചു. ചൈനീസ് നിര്‍മ്മിതമായ ജെ10സി യുദ്ദവിമാനങ്ങളും ദീര്‍ഘദൂര മിസൈലുകളായ പിഎല്‍15ഇയും ഉപയോഗിച്ചാണ് പ്രകോപനം സൃഷ്ടിച്ചത്. ആസമയത്ത് അവിടെ പട്രോളിംഗ് നടത്തിയിരുന്നത് രണ്ട് റഫാല്‍ യുദ്ധവിമാനങ്ങളാണ്. പാകിസ്ഥാന്റെ സ്പെക്ട്ര എന്ന ഇലക്ട്രോണിക് വാര്‍ഫെയര്‍ സംവിധാനം അത്ഭുതങ്ങള്‍ കാണിച്ചു. പാകിസ്ഥാന്റെ റഡാറുകളെ ഇത് ജാം ചെയ്തു എന്ന് മാത്രമല്ല, പാകിസ്ഥാന്റെ ജെ10സി യുദ്ധവിമാനത്തിന്റെയും പിഎല്‍15ഇ മിസൈലിന്റെയും സ്ഥാനം കൃത്യമായി തിരിച്ചറിഞ്ഞ് റഫാല്‍ വിമാനങ്ങള്‍ അവരുടെ റഡാറുകള്‍ ഓണ്‍ ചെയ്യാതെ തന്നെ ജെ10സി വിമാനങ്ങളെ ട്രാക്ക് ചെയ്യാന്‍ റഫാലിന് സാധിച്ചു. റഫാല്‍ സ്വന്തം റഡാറുകള്‍ ഓണ്‍ ചെയ്യാത്തതിനാല്‍ ജെ19സി വിമാനങ്ങള്‍ക്ക് റഫാലിനെ കണ്ടുപിടിക്കാന്‍ സാധിച്ചതുമില്ല. വെറും സ്പെക്ട്ര എന്ന ഇലക്ട്രോണിക് വാര്‍ഫെയര്‍ സംവിധാനം കൊണ്ട് മാത്രം പാകിസ്ഥാന്റെ യുദ്ധവിമാനങ്ങളെ പിന്തിരിപ്പിക്കാന്‍ റഫാലിന് കഴിഞ്ഞു. ഇത് വലിയ നേട്ടമാണ്.
ഇതുകൊണ്ട് തന്നെയാണ് ഇന്ത്യന്‍ വ്യോമസേന 114 റഫാല്‍ വിമാനങ്ങള്‍ തന്നെ മതി എന്ന് തീരുമാനിക്കാന്‍ ഒരു പ്രധാനകാരണം.