തിരുവനന്തപുരം : കേന്ദ്ര കൃഷി കർഷക ക്ഷേമ മന്ത്രാലയത്തിന് കീഴിലെ നാളികേര വികസന ബോർഡ് നാളികേര മേഖലയിലെ തൊഴിലാളികൾക്കായി പരിഷ്‌കരിച്ച ‘കേര സുരക്ഷാ ഇൻഷുറൻസ് പദ്ധതി’ അവതരിപ്പിക്കുന്നു. ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. പുതുക്കിയ പദ്ധതി ഈ മാസം 15- നു പ്രാബല്യത്തിൽ വരും.
ഈ പദ്ധതി പ്രകാരം, ഗുണഭോക്താവ് അടക്കേണ്ട വാർഷിക വിഹിതം 239 രൂപയിൽ നിന്ന് 143 രൂപയായി കുറച്ചു. ബോർഡ് സബ്‌സിഡിയായി നല്കുന്ന 85 ശതമാനം കിഴിച്ച് ബാക്കി 15 ശതമാനം മാത്രമാണ് അപേക്ഷകൻ അടക്കേണ്ടത്. ഈ തുക ഡിമാൻഡ് ഡ്രാഫ്റ്റ് ആയോ ഓൺലൈൻ വഴിയോ അടയ്‌ക്കാവുന്നതാണ്. നേരത്തെ തെങ്ങുകയറ്റ തൊഴിലാളികൾ, നീര ടെക്നീഷ്യൻമാർ, കൃത്രിമ പരാഗണ ജോലികളികളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവർ എന്നിവർക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്ന പദ്ധതി, ഇപ്പോൾ നാളികേര തോട്ടങ്ങളിലും നാളികേര സംസ്‌കരണ ശാലകളിലും തേങ്ങ പൊതിക്കുക, പൊട്ടിക്കുക തുടങ്ങിയ ജോലികൾ ചെയ്യുന്ന തൊഴിലാളികളെ കൂടി ഉൾപ്പെടുത്തി വിപുലീകരിച്ചു.
പദ്ധതിയിൽ അംഗമാകാൻ അപേക്ഷിക്കുന്നവർ 18 നും 65 നും ഇടയിൽ പ്രായമുള്ളവരും നിർദ്ദിഷ്ട പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവരുമായിരിക്കണം. ജീവഹാനിയോ സ്ഥിരമായ അംഗ വൈകല്യമോ സംഭവിച്ചാൽ 7 ലക്ഷം രൂപയും, ഭാഗിക അംഗ വൈകല്യത്തിന് 3.5 ലക്ഷം രൂപയും, അപകടവുമായി ബന്ധപ്പെട്ട ചികിത്സാ ചെലവുകൾക്ക് 2 ലക്ഷം രൂപ വരെയും നൽകുന്ന അപകട ഇൻഷുറൻസ് പരിരക്ഷയാണ് ഈ പദ്ധതി. അപകടം സംഭവിച്ചാൽ ആവശ്യമായ വിശ്രമ കാലയളവിലേക്ക് (പരമാവധി ആറ് ആഴ്‌ച) 3,500 രൂപ വരെയുള്ള നഷ്ടപരിഹാരവും ഗുണഭോക്താവിനു ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ബോർഡിന്റെ വെബ്‌സൈറ്റ് (www.coconutboard.gov.in) സന്ദർശിക്കുക അല്ലെങ്കിൽ 0484-2377266 (Extn-255) എന്ന നമ്പറിൽ ബന്ധപ്പെടുക .