
ന്യൂദല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാനെ നിലംപരിശാക്കിയ ബ്രഹ്മോസ് ക്രൂയിസ് മിസൈലിന്റെ വേഗത വെറും മാക് 3 ആയിരുന്നു. അതായത് ശബ്ദത്തേക്കാള്‍ മൂന്ന് മടങ്ങ് വേഗം.
ഇപ്പോള്‍ ഡിആര്‍ഡിഒയും റഷ്യയും കൂടി വികസിപ്പിക്കുന്ന ബ്രഹ്മോസ് 2 എന്നറിയപ്പെടുന്ന പുതുതലമുറ ബ്രഹ്മോസ് അതിന്റെ വേഗതയുടെ കാര്യത്തില്‍ തന്നെ പാകിസ്ഥാന് പേടിസ്വപ്നമാകും. കാരണം ഈ പുതുതലമുറ ബ്രഹ്മോസിന്റെ വേഗത മാക് 7 ആണ്. അതിനാല്‍ തന്നെ ബ്രഹ്മോസ്-2 രാജ്യത്തെ ഹൈപ്പർസോണിക് യുഗത്തിലേക്ക് നയിക്കുന്ന മിസൈല്‍ ആണെന്നും പറയാം.ഇവയുടെ പരീക്ഷണം 2026ല്‍ തന്നെ നടക്കും. അത് നടന്നതിന് ശേഷമായിരിക്കും ഈ ബ്രഹ്മോസ് നിര്‍മ്മാണദശയിലേക്ക് കടക്കുക.
പുതുതുലമുറ ബ്രഹ്മോസായ ബ്രഹ്മോസ് എന്‍ജിയുടെ ഭാരം കുറയ്‌ക്കുന്നതെങ്ങിനെ?
ഇവയുടെ വേഗം കൂട്ടുക മാത്രമല്ല, ഭാരം കുറയ്‌ക്കാനും പരീക്ഷണങ്ങള്‍ നടന്നു. ഇവയുടെ ഭാരം 1300 കിലോഗ്രാമിനും 1600 കിലോഗ്രാമിനും ഇടയില്‍ നിര്‍ത്താനാണ് ശ്രമം. ലോഹങ്ങളില്‍ നിര്‍മ്മിച്ച ഭാഗങ്ങള്‍ പലതും ആധുനിക കംപോസിറ്റ് പദാര്‍ത്ഥങ്ങളില്‍ ആയിരിക്കും നിര്‍മ്മിക്കുക. എയര്‍ഫ്രെയിം എല്ലാം കാര്‍ബണ്‍ ഫൈബറിലും പോളിമര്‍ കംപോസിറ്റ് പദാര്‍ത്ഥങ്ങളിലും ആണ് നിര്‍മ്മിയ്‌ക്കുക. എയർഫ്രെയിം എന്നത് ചിറകുകൾ, ഫ്യൂസ്ലേജ്, അണ്ടർകാരേജ് എന്നിവ ഉൾപ്പെടുന്ന മെക്കാനിക്കൽ ഘടനകളാണ് എഞ്ചിന്‍ പാര്‍ടുകളും കാര്‍ബണ്‍ ഫൈബര്‍ കൊണ്ടാണ് നിര്‍മ്മിയ്‌ക്കുക. ചൂടില്‍ നിന്നുള്ള സുരക്ഷയ്‌ക്കായി സിര്‍കോണിയം, സിലികോണ്‍ എന്നിവ കലര്‍ന്ന സെറാമിക് മിശ്രിതങ്ങളാണ് ഉപയോഗിക്കുക. ഇതെല്ലാം ബ്രഹ്മോസ് രണ്ടിന്റെ ഭാരം കുറയ്‌ക്കും. പക്ഷെ ഇതിന്റെ പരീക്ഷണ പ്പറക്കലിലേ ചെയ്തതെല്ലാം ശരിയാണോ എന്ന് തീരുമാനിക്കാന്‍ സാധിക്കൂ.
ഒരു തേജസില്‍ രണ്ട് പുതുതലമുറ ബ്രഹ്മോസ്; സുഖോയിലും റഫാലിലും വരെ ഘടിപ്പിക്കാനാവും
ഭാരം കുറഞ്ഞ ന്യൂജെന്‍ ബ്രഹ്മോസ് രണ്ടെണ്ണമെങ്കിലും ഒരു തേജസ് മാര്‍ക്ക്1എ യുദ്ധവിമാനത്തില്‍ ഘടിപ്പിക്കാനാകും എന്നതാണ് മെച്ചം.. ഇതോടെ തേജസ് മാര്‍ക്ക്1എ ശത്രുപാളയത്തെ തകര്‍ത്തുതരിപ്പണമാക്കുന്ന യുദ്ധവിമാനമായി മാറും. പക്ഷെ ഭാരം കുറഞ്ഞ ബ്രഹ്മോസ് എന്‍ജി എന്ന പുതുതലമുറ ബ്രഹ്മോസ് എത്തിച്ചേരാന്‍ ഇനിയും കാത്തിരിക്കേണ്ടിവരുമെന്ന് മാത്രം..ബ്രഹ്മോസ് 2ന്റെ ഫ്ലീറ്റ് ടെസ്റ്റ് (Fleet Test) 2026ല്‍ തുടങ്ങുമല്ലോ. ഇതിനര്‍ത്ഥം. ബ്രഹ്മോസ് 2 പരീക്ഷണാടിസ്ഥാനത്തില്‍ 2026ല്‍ വിക്ഷേപിച്ചുനോക്കുമെന്നാണ്. ഇതിന്റെ വേഗത, ലക്ഷ്യപ്രാപ്തി എന്നിവ പരീക്ഷിക്കുകയാണ് ലക്ഷ്യം. ഇതില്‍ എന്തെങ്കിലും സാങ്കേതിക പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ വീണ്ടും അതില്‍ പരിഷ്കാരങ്ങള്‍ വരുത്തും. പല തവണയുള്ള ഇത്തരം പരീക്ഷണങ്ങള്‍ക്ക് ഒടുവില്‍ കുറ്റമറ്റ മാതൃകയാണെന്ന് ബോധ്യപ്പെട്ടാല്‍ മാത്രമേ പിന്നീട് യുദ്ധജെറ്റുകളില്‍ ഇത് പരീക്ഷിക്കുകയുള്ളൂ. 2026 അവസാനത്തിലേ പുതുതലമുറ ബ്രഹ്മസിനെ തേജസ് മാര്‍ക്ക് 1എ യുദ്ധവിമാനത്തില്‍ ഘടിപ്പിച്ചുകൊണ്ടുള്ള പരീക്ഷണം നടക്കൂ. തേജസ് മാര്‍ക് 1എ വിമാനത്തിന്റെ ഭാരവും അതിനുള്ളിലെ ഇന്ധന ഭാരത്തിനും പുറമെ 5300 കിലോഗ്രാം വരെയുള്ള ഭാരം വഹിക്കാന്‍ ശേഷിയുണ്ട്. യുദ്ദവിമാനത്തില്‍ ഘടിപ്പിച്ചുകൊണ്ടുള്ള പരീക്ഷണം വിജയിച്ചാല്‍ മാത്രമേ നിര്‍മ്മാണദശയിലേക്ക് കടക്കൂ. അങ്ങിനെയെങ്കില്‍ ഇത് 2027ല്‍ മിക്കവാറും യുദ്ധത്തിന് ഉപയോഗിക്കാന്‍ കഴിഞ്ഞേക്കും.
ശബ്ദത്തേക്കാള്‍ ഏഴ് മടങ്ങ് വേഗക്കൂടുതലാണ് ഈ ബ്രഹ്മോസ് രണ്ട് മിസൈല്‍. ഏകദേശം മണിക്കൂറില്‍ 8636 കിലോമീറ്റര്‍ വേഗതയിലായിരിക്കും പുതുതലമുറ ബ്രഹ്മോസ് മിസൈല്‍ ചീറിപ്പായുക. ശബ്ദത്തേക്കാള്‍ അഞ്ച് മടങ്ങിലധികം വേഗതയുള്ള മിസൈലുകളെ ഹൈപ്പര്‍ സോണിക് മിസൈല്‍ എന്ന് വിളിക്കാം. അസാധാരണവേഗതയിലും കൃത്യതയിലും ലക്ഷ്യങ്ങളെ നിർവീര്യമാക്കുന്നതിനുള്ള നിർണായക ശേഷിയാണ് ബ്രഹ്മോസ് 2നെ സംഹാരതാണ്ഡവമാടാന്‍ പ്രാപ്തമാക്കുക.
മാത്രമല്ല, ഭൂനിരപ്പില്‍ നിന്നും അധികം ഉയരത്തിലല്ലാതെയുള്ള പറക്കൽ പാത, പിടികൊടുക്കാതെ വെട്ടിച്ച് പറക്കാനുള്ള ശേഷി, അതിവേഗത എന്നിവ കാരണം ബ്രഹ്മോസ് 2നെ തടയാന്‍ പാകിസ്ഥാന്‍ പാടുപെടും. മാത്രമല്ല, ഭാരം കുറഞ്ഞാല്‍ ഇന്ത്യയുടെ റഫാല്‍, സുഖോയ് ഉള്‍പ്പെടെയുള്ള എല്ലാ യുദ്ധവിമാനങ്ങളിലും കൂടുതല്‍ ബ്രഹ്മോസ് ഘടിപ്പിക്കാന്‍ സാധിക്കുമെന്ന മെച്ചവും ഉണ്ട്.
കരയിൽ നിന്നും കടലിൽ നിന്നും വായുവിൽ നിന്നും വിക്ഷേപിക്കാൻ കഴിയും എന്നത് ഈ സാർവത്രിക ദീർഘദൂര ക്രൂയിസ് മിസൈലിന്റെ സഹാരശേഷി വര്‍ധിപ്പിക്കുന്നു. ബ്രഹ്മോസ്-2 യാഥാർത്ഥ്യത്തോട് അടുക്കുമ്പോൾ, അത് ഒരു സാങ്കേതിക നേട്ടത്തിനപ്പുറമുള്ള മുന്നേറ്റമാണ്. തദ്ദേശീയ ശേഷിയുടെയും ആഗോള അഭിലാഷത്തിന്റെയും പിന്തുണയോടെ, ഇന്ത്യ അതിന്റെ അതിർത്തികൾ സംരക്ഷിക്കുക മാത്രമല്ല, മിസൈൽ യുദ്ധത്തിന്റെ അടുത്ത യുഗത്തിന് നേതൃത്വം നൽകുന്ന ശക്തിയായി മാറുകയും ചെയ്യുകയാണ്.
.