• Tue. Feb 11th, 2025

24×7 Live News

Apdin News

പുന്നപ്ര കൊലപാതകം; അമ്മയുടെ ഫോണിലേക്ക് വന്ന മെസേജില്‍ നിന്ന് ദിനേശന്‍ വരുമെന്ന് അറിഞ്ഞു – Chandrika Daily

Byadmin

Feb 11, 2025


പുന്നപ്രയില്‍ അമ്മയുടെ ആണ്‍ സുഹൃത്തിനെ ഷോക്കടിപ്പിച്ചു കൊന്ന കേസില്‍ പ്രതിയായ മകന്‍ കിരണിനും മാതാപിതാക്കള്‍ക്കുമെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. കിരണ്‍, അച്ഛന്‍ കുഞ്ഞുമോന്‍, അമ്മ അശ്വമ്മ എന്നിവര്‍ക്കെതിരെയാണ് കൊലക്കുറ്റത്തിന് കേസെടുത്തത്. കൊലപാതകം ആസൂത്രിതമാണെന്നും പൊലീസ് കണ്ടെത്തി. അതേസമയം കൊല്ലപ്പെട്ട ദിനേശനോട് വര്‍ഷങ്ങള്‍ നീണ്ട പകയാണ് കിരണിനുണ്ടായിരുന്നത് എന്നതും കണ്ടെത്തി.

നാല് വര്‍ഷം മുമ്പ് ദിനേശനെ കിരണിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചിരുന്നു. കഴിഞ്ഞ പുതുവര്‍ഷ ദിനത്തിലും ഇരുവരും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇതോടെ മുമ്പും ദിനേശിനെ കൊലപ്പെടുത്താന്‍ കിരണ്‍ ശ്രമിച്ചിരുന്നു.

വീടിന് പിന്നില്‍ വൈദ്യുത കമ്പി കെട്ടി കെണി ഒരുക്കിയായിരുന്നു ദിനേശനെ കൊലപ്പെടുത്തിയത്. അമ്മയുടെ ഫോണിലേക്ക് വന്ന മെസേജില്‍ നിന്നാണ് ദിനേശന്‍ വീട്ടിലെത്തുമെന്ന് കിരണ്‍ അറിഞ്ഞത് എന്നും പൊലീസ് പറഞ്ഞു.

ദിനേശന്‍ വീട്ടിലെത്തി എന്ന് ഉറപ്പിച്ച ശേഷം കിരണ്‍ സ്വിച്ച് ഓണ്‍ ചെയ്യുകയായിരുന്നു. എന്നാല്‍ ഷോക്കേറ്റ് നിലത്തുവീണ ദിനേശന്റെ മരണം ഉറപ്പിക്കുന്നതിനായി മറ്റൊരു വൈദ്യുത കമ്പി കൊണ്ട് ഷോക്കേല്‍പ്പിച്ചെന്നും വിവരമുണ്ട്. ശേഷം കിരണും പിതാവും ചേര്‍ന്നാണ് മൃതദേഹം പാടത്ത് കൊണ്ടിട്ടത്.

എന്നാല്‍ ഇത് അറിഞ്ഞ അമ്മയും കൊലപാതകം മറ്റുളളവരില്‍ നിന്ന് മറച്ചുവെക്കുകയായിരുന്നു.

വാടയ്ക്കല്‍ കല്ലുപുരക്കല്‍ ദിനേശി (50) നെയാണ് പാടത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്വാഭാവിക മരണമെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാല്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെ കൊലപാതകമാണെന്ന് സംശയമുയര്‍ന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കിരണും മാതാപിതാക്കളും കുടുങ്ങുന്നത്.
പ്രതിയെ ഇന്നലെ പൊലീസ് സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. മൂന്ന് പേരുടേയും അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ന് ഉച്ചയോടെ പ്രതികളെ കോടതിയില്‍ ഹാജരാക്കും.

 

 



By admin