
ന്യൂഡൽഹി : പഹൽഗാമിന് ഇന്ത്യ നൽകിയ തിരിച്ചടി പാകിസ്ഥാന്റെ ഇടനെഞ്ചിൽ മിന്നലായ സർജ്ജിക്കൽ സ്ട്രൈക്കായിരുന്നു. ഓപ്പറേഷൻ സിന്ദൂർ ഇന്ത്യ ആരംഭിച്ചപ്പോൾ പിടിച്ചു നിൽക്കാൻ പാകിസ്ഥാൻ ഉപയോഗിച്ചത് ചൈനീസ് ആയുധങ്ങളായിരുന്നു.
ലാഹോറിൽ നിന്ന് പഞ്ചാബിലേക്ക് തൊടുത്തുവിട്ട PL-15E മിസൈലുകളുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയതോടെയാണ് ഓപ്പറേഷൻ സിന്ദൂരിനിടെ പാകിസ്ഥാൻ ഇന്ത്യയ്‌ക്കെതിരെ ഉപയോഗിച്ച ചൈനീസ് മിസൈലുകളെക്കുറിച്ചുള്ള സത്യം വെളിപ്പെട്ടത്. ഈ മിസൈലുകൾ തങ്ങളുടെ ഏറ്റവും അപകടകരമായ എയർ-ടു-എയർ മിസൈലുകളാണെന്ന് ചൈന അവകാശപ്പെട്ടിരുന്നു. പക്ഷേ ഓപ്പറേഷൻ സിന്ദൂരിനിടെ പാകിസ്ഥാൻ അവ വിക്ഷേപിച്ചെങ്കിലും അവ പൊട്ടിത്തെറിച്ചില്ല. ഈ അവശിഷ്ടങ്ങളുടെ കണ്ടെത്തൽ പ്രതിരോധ വിപണിയെ ബാധിക്കുമെന്നും തങ്ങളുടെ മിസൈലുകൾ വാങ്ങുന്നവർ പോലും പിൻ വാങ്ങുമെന്നും ചൈനയ്‌ക്ക് ആശങ്കയുണ്ട്. ഇതേ തുടർന്ന് PL-15E മിസൈലുകളെക്കുറിച്ച് സൈലന്റ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ് ചൈന.
PL-15E മിസൈലുകളുടെ നിർമ്മാണ മേഖലയെക്കുറിച്ച് ചൈന സാങ്കേതിക അന്വേഷണം ആരംഭിച്ച് കഴിഞ്ഞു . വയലിൽ നിന്ന് അവ നല്ല നിലയിലാണ് കണ്ടെടുത്തത്. പാകിസ്ഥാൻ വ്യോമസേന (PAF) തൊടുത്തുവിട്ട നൂതന ആയുധങ്ങളാണിവയെന്നാണ് പാക് ഇന്റലിജൻസ് വിലയിരുത്തലുകൾ . എന്നാൽ ഈ നൂതന ആയുധങ്ങൾ കണ്ടെത്തിയതാകട്ടെ വയലിൽ നിന്നാണ് . പ്രോക്സിമിറ്റി ഫ്യൂസിലെയും സെൽഫ്-ഡിസ്ട്രക്റ്റ് മെക്കാനിസത്തിലെയും തകരാറുകൾ കാരണമാണ് ഈ മിസൈലുകൾ ലക്ഷ്യത്തിലെത്താൻ പരാജയപ്പെട്ടതെന്നും സൈനിക വൃത്തങ്ങൾ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
ഒരു മിസൈലിന്റെ സീരിയൽ നമ്പർ അനുസരിച്ച് അത് 2015-ൽ നിർമ്മിച്ചതാണെന്ന് കണ്ടെത്തി . പഴയ ഒരു ഉൽപാദന ബാച്ചിൽ നിന്നുള്ള വാർഹെഡുകൾ അതിൽ ഉണ്ടായിരുന്നു.ഓപ്പറേഷൻ സിന്ദൂരിലെ പരാജയങ്ങൾ മറച്ചുവെക്കാൻ, റാഫേൽ, സുഖോയ് ഉൾപ്പെടെയുള്ള ഇന്ത്യൻ വ്യോമസേനാ ജെറ്റുകളെ PL-15E മിസൈലുകൾ ഉപയോഗിച്ച് വീഴ്‌ത്തിയെന്ന് പാകിസ്ഥാൻ അവകാശപ്പെട്ടു. ഇന്ത്യൻ പ്രതിരോധ ഉദ്യോഗസ്ഥർ ഈ അവകാശവാദം പൂർണ്ണമായും തെറ്റാണെന്ന് തള്ളിക്കളഞ്ഞു.