തൃശൂര്‍: തൃശൂര്‍ പൂരം കലക്കലിൽ റവന്യൂമന്ത്രി കെ.രാജന്റെ ആരോപണം തള്ളി ക്രമസമാധാന ചുമതലയുണ്ടായിരുന്ന എഡിജിപി എം.ആർ അജിത് കുമാറിന്റെ മൊഴി. പൂരം മുടങ്ങിയ സമയത്ത് മന്ത്രി വിളിച്ചതായി അറിയില്ല. രാത്രി വൈകിയതിനാല്‍ ഉറങ്ങിയിരുന്നുവെന്നും ഡിജിപിക്ക് മൊഴി നൽകി. അന്വേഷണം പൂര്‍ത്തിയാക്കി ഡിജിപി ഈ മാസം മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കും.
പൂരത്തിൽ പ്രശ്നമുണ്ടാകുമെന്ന് മന്ത്രി മുന്നറിയിപ്പ് നൽകിയിരുന്നതായി എഡിജിപി സമ്മതിച്ചു. രാത്രി 10.30 വരെ മന്ത്രി വിളിച്ചപ്പോൾ സംസാരിച്ചു. പൂരം തടസ്സമില്ലാതെ നടക്കാനുള്ള നിർദേശങ്ങൾ ഉദ്യോഗസ്ഥർക്കു നൽകുകയും ചെയ്തു. എന്നാൽ 12 മണിക്കു ശേഷം താൻ ഉറങ്ങിപ്പോയെന്നും അതിനാൽ പൂരത്തിൽ പ്രശ്നങ്ങളുണ്ടായത് പിറ്റേന്നു രാവിലെയാണ് അറിഞ്ഞതെന്നുമാണ് അജിത് കുമാറിന്റെ മൊഴി.
പൂരം അലങ്കോലമായതിൽ എഡിജിപി എം.ആർ അജിത് കുമാറിനെതിരെ മന്ത്രി കെ.രാജൻ ഡിജിപിക്ക് മൊഴി നൽകിയിരുന്നു.എം.ആർ അജിത്കുമാറിനെ പലതവണ വിളിച്ചിട്ടും ഫോൺ എടുത്തില്ലെന്നാണ് മന്ത്രി മൊഴി നൽകിയത്. എഡിജിപി സ്ഥലത്തുണ്ടായിരുന്നുവെന്ന് അറിഞ്ഞാണ് വിളിച്ചതെന്നുമായിരുന്നു മന്ത്രിയുടെ മൊഴി. തൃശൂർ പൂരം കലങ്ങിയതില്‍ ക്രമസമാധാന ചുമതലയുണ്ടായിരുന്ന എഡിജിപി അജിത് കുമാറിന് വീഴ്ചയെന്നായിരുന്നു ഡിജിപിയുടെ പ്രാഥമിക റിപ്പോർട്ട്. ഇതിൽ മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് വിശദമായ അന്വേഷണം നടത്തിയത്.
അന്വേഷണത്തിൽ ലഭിച്ച ഏറ്റവും നിർണായക മൊഴി മന്ത്രി കെ.രാജന്റേതായിരുന്നു.