കോഴിക്കോട്: പേരാമ്പ്രയിൽ സംഘർഷത്തിനിടെ പരിക്കേറ്റ വടകര എംപി ഷാഫി പറമ്പിൽ ആശുപത്രി വിട്ടു. സംഘർഷത്തിൽ മൂക്കിന് പരിക്കേറ്റ ഷാഫി, മൂന്ന് ദിവസമായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പൊലീസ് മർദനത്തിൽ ഷാഫിയുടെ മൂക്കിന്റെ ഇടത് വലത് അസ്ഥികൾക്ക് പൊട്ടലുണ്ടായിരുന്നു. പിന്നാലെ ശസ്ത്രക്രിയ നടത്തി. ഷാഫിക്ക് ഡോക്ടർമാർ പൂർണവിശ്രമം നിർദേശിച്ചിട്ടുണ്ട്. ബുധനാഴ്ച തുടർ ചികിത്സയ്ക്കായി വീണ്ടും ആശുപത്രിയിലെത്തും.
പൊലീസിന്റെ ലാത്തിയടിയിൽ പരിക്കേറ്റതായി ഷാഫി പറമ്പിൽ ലോക്‌സഭാ സ്പീക്കർക്കും പാർലമെന്റ് പ്രിവിലേജ് കമ്മിറ്റിക്കും പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ പൊലീസുകാർക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് പരാതി. കോഴിക്കോട് ജില്ലാ കോൺഗ്രസ് കമ്മിറ്റിയും ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്. പേരാമ്പ്ര ഡിവൈഎസ്പി സുനിൽ, വടകര ഡിവൈഎസ്പി ഹരിപ്രസാദ്, ഷാഫിയെ തല്ലിയ പൊലീസുകാരൻ എന്നിവരുടെ പേരിൽ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടാണ് പരാതി.
പേരാമ്പ്ര സികെജി ഗവൺമെൻറ് കോളേജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തുടർ സംഘർഷങ്ങളാണ് മർദനത്തിൽ കലാശിച്ചത്. യുഡിഎഫ്- സിപിഐഎം പ്രതിഷേധ പ്രകടനത്തിനിടെ സംഘർഷം ഉടലെടുക്കുകയും പിന്നാലെ പൊലീസ് ലാത്തി വീശുകയും കണ്ണീർ വാതകം പ്രയോഗിക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് ഷാഫി പറമ്പിലിനും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും ഡിവൈഎസ്പി ഉള്‍പ്പെടെ പൊലീസുകാര്‍ക്കും പരിക്കേറ്റത്. പൊലീസിന്റെ നടപടിക്കെതിരെ കോൺഗ്രസ് നേതാക്കൾ രൂക്ഷ വിമർശനം ഉന്നയിച്ചത്.