കൊച്ചി: പൈലറ്റ് പോകാനെത്തിയ പോലീസുകാരന്‍ മധ്യവയസ്‌കനെ തള്ളിയിട്ടതിൽ പ്രതിഷേധിച്ച് മന്ത്രി കെ.കൃഷ്ണന്‍കുട്ടിയെ ആലുവ റെയില്‍വേ സ്‌റ്റേഷനില്‍ തടഞ്ഞ് നാട്ടുകാര്‍. വടക്കേക്കര സ്‌റ്റേഷനില്‍നിന്നെത്തിയ പോലീസുകാരനായിരുന്നു മധ്യവയ്സ്കനെ തള്ളിയിട്ടത്. വീഴ്ചയിൽ ഇയാളുടെ തലയ്‌ക്ക് പരിക്കേറ്റു.
ബുധനാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവം. കൊച്ചുവേളി-മംഗളുരു എക്സ്പ്രസിൽ വന്നിറങ്ങിയ മന്ത്രി കൃഷ്ണൻകുട്ടി റെയിൽ വേ സ്റ്റേഷന് പുറത്തേക്ക് ഇറങ്ങിയപ്പോഴായിരുന്നു നാട്ടുകാർ തടഞ്ഞത്. മന്ത്രി വരുന്നതിന് മുമ്പ് തന്നെ മദ്യപിച്ച നിലയിൽ മധ്യവയസ്കൻ പ്ലാറ്റ് ഫോമിലേക്ക് കടക്കുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട പോലീസുകാരൻ ഇയാളെ തള്ളിമാറ്റുകയായിരുന്നു. ഇയാൾ ബലം പ്രയോഗിച്ച് വീണ്ടും പ്ലാറ്റ് ഫോമിലേക്ക് കയറാൻ ശ്രമിച്ചപ്പോൾ പോലീസ് വീണ്ടും ഇടപെടുകയായിരുന്നു. ഈ സമയം ഇയാൾ താഴേയ്‌ക്ക് വീഴുകയും തല പൊട്ടി ചോര ഒലിയ്‌ക്കുകയും ചെയ്തു. ഇതോടെ അവിടെയുണ്ടായിരുന്ന ഓട്ടോ റിക്ഷാ ഡ്രൈവർമാരും നാട്ടുകാരും ഇടപെടുകയായിരുന്നു.
ഇയാളെ ആശുപത്രിയിലെത്തിക്കാന്‍ നാട്ടുകാര്‍ ആവശ്യപ്പെട്ടെങ്കിലും പോലീസ് വിസമ്മതിച്ചു. ഇതോടെ നാട്ടുകാര്‍ ചേര്‍ന്ന് മന്ത്രിയെ തടഞ്ഞുവച്ചു. പിന്നീട് കാര്യം ധരിപ്പിച്ചപ്പോള്‍ ഇയാളെ ആശുപത്രിയിലെത്തിക്കാന്‍ മന്ത്രി തന്നെ നിര്‍ദേശം നല്‍കി. ആശുപത്രിയിലെത്തിച്ച ഇയാളുടെ നില തൃപ്തികരമാണ്.