
കൊച്ചി: എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ ഗര്‍ഭിണിയെ സി.ഐ മര്‍ദിക്കുന്നതായി കാണിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ സേവനമനുഷ്ഠിച്ചിരുന്ന സി.ഐ പ്രതാപചന്ദ്രന്‍ ആണ് യുവതിയെ മുഖത്ത് അടിച്ചതായി ദൃശ്യങ്ങളില്‍ വ്യക്തമായി കാണുന്നു.
2024 ജൂണ്‍ 20നാണ് കേസിനാധാരമായ സംഭവം നടന്നത്. പൊതുസ്ഥലത്ത് രണ്ട് പേരെ പൊലീസ് മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തിയതിനെ തുടര്‍ന്ന് യുവാവിനെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയിരുന്നു. ഈ യുവാവിന്റെ ഭാര്യ പിന്നാലെ സ്റ്റേഷനിലെത്തി ഭര്‍ത്താവിനെ അനാവശ്യമായി അറസ്റ്റ് ചെയ്തതിനെതിരെ പ്രതിഷേധിച്ചു.
പ്രതിഷേധത്തിന്റെ നടുവിലാണ് യുവതിയെ സി.ഐ പ്രതാപചന്ദ്രന്‍ നെഞ്ചില്‍ പിടിച്ച് തള്ളുകയും മുഖത്തടിക്കുകയും ചെയ്തതെന്ന് പുറത്തുവന്ന വീഡിയോ ദൃശ്യങ്ങളില്‍ സ്ഥിരീകരിക്കപ്പെടുന്നു. സംഭവം നടുമ്പോള്‍ വനിതാ പൊലീസുകാര്‍ അടക്കമുള്ളവര്‍ സമീപത്തുണ്ടായിരുന്നതായും ദൃശ്യങ്ങളില്‍നിന്ന് വ്യക്തമാണ്.
പോലീസ് മര്‍ദനത്തിന്റെ തെളിവായി സിസിടിവി ദൃശ്യങ്ങള്‍ ലഭിക്കുന്നത് ഹൈക്കോടതി നിര്‍ദേശപ്രകാരമാണ്. ഒരു വര്‍ഷമായി നീണ്ടുനിന്ന നിയമ പോരാട്ടത്തിന് ശേഷമാണ് ദൃശ്യങ്ങള്‍ ലഭിച്ചതെന്ന് യുവതി പറയുന്നു.
ഇപ്പോൾ പ്രതാപചന്ദ്രൻ അരൂർ പൊലീസ് സ്റ്റേഷനിലാണ് സേവനമനുഷ്ഠിക്കുന്നത്.