
തിരുവനന്തപുരം: ഏതൊരു സായുധസേനയുടെയും പോരാട്ടസന്നദ്ധതയ്‌ക്ക് ആധുനികവൽക്കരണവും പുതിയ സാങ്കേതികവിദ്യകളുടെ വികസനവും സ്വീകാര്യതയും നിർണായകമാണെന്നും സങ്കീർണമായ സംവിധാനങ്ങൾ ഭാരതത്തിൽത്തന്നെ രൂപകൽപ്പനചെയ്യാനും നിർമിക്കാനുമുള്ള ശേഷിയുണ്ടെന്ന് ഭാരത നാവികസേന തെളിയിച്ചത് ഏറെ സന്തോഷകരമാണെന്നും രാഷ്‌ട്രപതി ദ്രൗപദി മുർമ്മു അഭിപ്രായപ്പെട്ടു. നാവികസേനാ ദിനത്തിൽ തിരുവനന്തപുരം ശംഖുമുഖത്ത് നടന്ന ദിനാഘോഷ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു രാഷ്‌ട്രപതി.
വിമാനവാഹിനിക്കപ്പൽ ഐഎൻഎസ് വിക്രാന്ത്, അത്യാധുനിക വിശാഖപട്ടണം ക്ലാസ് ഡിസ്‌ട്രോയറുകൾ, നീലഗിരി ക്ലാസ് ഫ്രിഗേറ്റുകൾ, കൽവരി ക്ലാസ് അന്തർവാഹിനികൾ എന്നിവ നമ്മുടെ ഈ കഴിവുകളുടെ ചില ഉദാഹരണങ്ങളാണ്. സ്വയംപര്യാപ്തത ദേശീയ സുരക്ഷയ്‌ക്കു കരുത്തുപകരുന്നു. ഇതു തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും സാങ്കേതിക നവീകരണത്തിനു തുടക്കമിടുകയും ചെയ്യുന്നു. ഭാരത നാവികസേന തദ്ദേശീയ സാങ്കേതികവിദ്യകൾ തുടർന്നും വികസിപ്പിക്കുമെന്നും ‘വികസിത ഭാരതം’ എന്ന ലക്ഷ്യം കൈവരിക്കുന്നതിനു സംഭാവനയേകുമെന്നും എനിക്കുറപ്പുണ്ട് രാഷ്‌ട്രപതി പറഞ്ഞു.
പ്രസംഗത്തിന്റെ പൂർണ്ണരൂപം.
നമ്മുടെ സമുദ്രങ്ങൾ സംരക്ഷിക്കുന്നതിനും, നമ്മുടെ കപ്പൽനിർമാതാക്കളെ ശാക്തീകരിക്കുന്നതിനും, നമ്മുടെ നാവികരെ പിന്തുണയ്‌ക്കുന്നതിനും, നമ്മുടെ മഹത്തായ നാഗരികതയെ എപ്പോഴും നിർവചിച്ചിരിക്കുന്ന സമുദ്രചൈതന്യത്തെ പരിപോഷിപ്പിക്കുന്നതിനുമുള്ള പ്രതിജ്ഞാബദ്ധത നമുക്കൊന്നിച്ച് ആവർത്തിച്ചുറപ്പിക്കാം.
നാവികദിനത്തോടനുബന്ധിച്ച് ഭാരത നാവികസേന നടത്തിയ പ്രവർത്തനാഭ്യാസപ്രകടനത്തിനു സാക്ഷ്യം വഹിക്കാൻ കഴിഞ്ഞതിൽ എനിക്ക് ഏറെ സന്തോഷമുണ്ട്. നമ്മുടെ മാതൃഭൂമിയുടെ സംരക്ഷണത്തിനായി നാവികോദ്യോഗസ്ഥർ നടത്തിയ നിസ്വാർഥസേവനത്തിന്റെയും പരമോന്നത ത്യാഗത്തിന്റെയും ആഘോഷമാണു നാവികദിനം. ഈ വേളയിൽ ഏവർക്കും ഞാൻ ആശംസകൾ നേരുന്നു.
രാജ്യത്തിനുവേണ്ടി ചെയ്യുന്ന സേവനത്തിന് ഭാരത നാവികസേനയിലെ വനിതകളോടും പുരുഷന്മാരോടും ഭാരതത്തിലെ ജനങ്ങൾ കടപ്പെട്ടിരിക്കുന്നു. നിങ്ങളിൽ ഓരോരുത്തരെയും ഓർത്തു ഞങ്ങൾ അഭിമാനിക്കുന്നു. സഹപൗരന്മാരുടെ പേരിൽ, നിങ്ങളുടെ പ്രൊഫഷണലിസത്തിനും അഭിനിവേശത്തിനും ദേശസ്‌നേഹത്തിനും ഞാൻ ഏവരോടും നന്ദി പറയുന്നു.
നാവികസേനാദിനത്തിൽ പ്രവർത്തനാഭ്യാസപ്രകടനങ്ങൾക്കായി ഭാരത നാവികസേന വിവിധ നഗരങ്ങൾ തെരഞ്ഞെടുക്കുന്നതിൽ എനിക്കു സന്തോഷമുണ്ട്. നമ്മുടെ നാവികസേനയുടെ മികവിനു സാക്ഷ്യംവഹിക്കാൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ പൗരന്മാർക്ക് അവസരമൊരുക്കുന്നതു സ്വാഗതാർഹമായ നടപടിയാണ്.
സമുദ്രാവബോധം നമുക്കു പുതിയ കാര്യമല്ല. അതു നമ്മുടെ നാഗരികസ്മരണയിൽ, ചോളചേര കപ്പൽവ്യൂഹങ്ങളിൽനിന്നും ഛത്രപതി ശിവാജി മഹാരാജ് മുതൽ കുഞ്ഞാലി മരയ്‌ക്കാർ വരെയുള്ളവരിൽ നിന്നുമാണ് ഒഴുകിയെത്തുന്നത്. കേരളത്തിന് അഭിമാനകരമായ സമുദ്രപാരമ്പര്യമുണ്ട്. പതിനാറാം നൂറ്റാണ്ടിൽ യൂറോപ്യൻ അധിനിവേശത്തിനെതിരെ പോരാടി ഇവിടത്തെ പോരാളികൾ തീരം സംരക്ഷിച്ചു. പുരാതന തുറമുഖമായ മുസിരിസ്, ലോകവുമായി ഭാരതം ഇടപഴകിയിരുന്ന പ്രധാന കവാടങ്ങളിലൊന്നായിരുന്നു.
ഇന്ത്യൻ മഹാസമുദ്രമേഖല വളരെ തന്ത്രപരവും നിർണായകവുമായ സമുദ്ര ഇടമാണ്. ആഗോള ഊർജവിതരണത്തിനും വ്യാപാരത്തിനുമുള്ള ഇടനാഴിയാണിത്. ഈ മേഖലയുടെ കേന്ദ്രത്തിലാണ് ഭാരതം സ്ഥിതിചെയ്യുന്നത് എന്നതിനാൽ, നമുക്കു പ്രത്യേക ഉത്തരവാദിത്വമുണ്ട്. സമുദ്രങ്ങൾ തുറന്നതും സ്ഥിരതയുള്ളതും നിയമാധിഷ്ഠിതവുമായി തുടരണമെന്ന ആശയത്തോടു നാം പ്രതിജ്ഞാബദ്ധരാണ്. ‘വസുധൈവ കുടുംബകം’ എന്ന നമ്മുടെ കാഴ്ചപ്പാടിനനുസൃതമായി, ഭാരത സമീപനം മത്സരാധിഷ്ഠിതമല്ല; മറിച്ച്, സഹകരണപരമാണ്. സംയുക്ത അവബോധം, ശേഷി വർധിപ്പിക്കൽ, സമുദ്രങ്ങളുടെ സമാധാനപരമായ ഉപയോഗം എന്നിവയ്‌ക്കാണു നമ്മുടെ രാജ്യം പ്രാധാന്യമേകുന്നത്.
നമ്മുടെ കടലുകളുടെ സുരക്ഷയ്‌ക്കുള്ള പ്രധാന പങ്കാളിയായി നിലകൊള്ളുകയാണ് ഭാരത നാവികസേന. ഭീഷണികൾ തടയുന്നതുമുതൽ കടൽക്കൊള്ള ചെറുക്കുന്നതുവരെയും, നമ്മുടെ പ്രത്യേക സാമ്പത്തിക മേഖല സുരക്ഷിതമാക്കുന്നതു മുതൽ സമുദ്രസഞ്ചാരസ്വാതന്ത്ര്യം ഉറപ്പാക്കുന്നതുവരെയും, നാവികസേനയുടെ പങ്ക് പരമ്പരാഗത പ്രതിരോധത്തിനുമതീതമായി വ്യാപിക്കുന്നു. നാവികസേന ഭരതത്തിന്റെ മാനുഷികവശത്തിനും ഉദാഹരണമാണ്. ഇന്ത്യൻ മഹാസമുദ്രമേഖലയിലുടനീളമുള്ള പ്രതിസന്ധികളിൽ, പൗരന്മാരെ ഒഴിപ്പിക്കുക, സഹായം നൽകുക, മാനുഷിക സഹായം എത്തിക്കുക എന്നിവയിൽ ആദ്യം പ്രതികരിക്കുന്നവരായി നാവികസേന പ്രവർത്തിച്ചിട്ടുണ്ട്. ഇന്ത്യൻ മഹാസമുദ്രത്തിലെ പ്രകൃതിദുരന്തങ്ങൾ മുതൽ വിദൂര സമുദ്ര മേഖലയിലെ
രക്ഷാപ്രവർത്തനങ്ങൾവരെ, ഭാരത നാവികസേന ഉറപ്പിന്റെയും വിശ്വാസ്യതയുടെയും പ്രതീകമായി മാറിയിരിക്കുന്നുവെന്നു പറയുന്നതിൽ എനിക്കു സന്തോഷമുണ്ട്. ‘സാഗർ’ വിഷനു കീഴിൽ ഏറ്റെടുക്കുന്ന പുതിയ സംരംഭങ്ങൾ സമുദ്രമേഖലയെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കുകയും, മാനുഷിക സഹായം നൽകുകയും, അന്താരാഷ്‌ട്ര സമുദ്രസമൂഹത്തിനു സുരക്ഷ ഉറപ്പാക്കുകയും ചെയ്യുമെന്ന് എനിക്കുറപ്പുണ്ട്.
ഇന്ന്, സുസ്ഥിരവികസനത്തിന്റെ ചാലകശക്തിയായി നീല സമ്പദ് വ്യവസ്ഥയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിൽ ഭാരതം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഈ ശ്രമങ്ങളിൽ ഭാരത നാവികസേന സുപ്രധാന പങ്കുവഹിക്കുന്നു. സമുദ്രപാതകൾ സുരക്ഷിതമാക്കുന്നതിലൂടെയും, സമുദ്രവിഭവങ്ങൾ സംരക്ഷിക്കുന്നതിലൂടെയും, നിയമവിരുദ്ധപ്രവർത്തനങ്ങൾ തടയുന്നതിലൂടെയും, സമുദ്രഗവേഷണത്തെ പിന്തുണയ്‌ക്കുന്നതിലൂടെയും സുരക്ഷിതവും സമൃദ്ധവും സുസ്ഥിരവുമായ സമുദ്രങ്ങളെക്കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാടിനു നാവികസേന കരുത്തുപകരുന്നു.
ഏതൊരു സായുധസേനയുടെയും പോരാട്ടസന്നദ്ധതയ്‌ക്ക് ആധുനികവൽക്കരണവും പുതിയ സാങ്കേതികവിദ്യകളുടെ വികസനവും സ്വീകാര്യതയും നിർണായകമാണ്. സങ്കീർണമായ സംവിധാനങ്ങൾ ഭാരതത്തിൽത്തന്നെ രൂപകൽപ്പനചെയ്യാനും നിർമിക്കാനുമുള്ള ശേഷിയുണ്ടെന്ന് ഭാരത നാവികസേന തെളിയിച്ചത് ഏറെ സന്തോഷകരമാണ്. വിമാനവാഹിനിക്കപ്പൽ ഐഎൻഎസ് വിക്രാന്ത്, അത്യാധുനിക വിശാഖപട്ടണം ക്ലാസ് ഡിസ്‌ട്രോയറുകൾ, നീലഗിരി ക്ലാസ് ഫ്രിഗേറ്റുകൾ, കൽവരി ക്ലാസ് അന്തർവാഹിനികൾ എന്നിവ നമ്മുടെ കഴിവുകളുടെ ചില ഉദാഹരണങ്ങളാണ്. സ്വയംപര്യാപ്തത ദേശീയ സുരക്ഷയ്‌ക്കു കരുത്തുപകരുന്നു. ഇതു തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും സാങ്കേതിക നവീകരണത്തിനു തുടക്കമിടുകയും ചെയ്യുന്നു. ഭാരത നാവികസേന തദ്ദേശീയ സാങ്കേതികവിദ്യകൾ തുടർന്നും വികസിപ്പിക്കുമെന്നും ‘വികസിത ഭാരതം’ എന്ന ലക്ഷ്യം കൈവരിക്കുന്നതിനു സംഭാവനയേകുമെന്നും എനിക്കുറപ്പുണ്ട്.
നമ്മുടെ സമുദ്രങ്ങൾ സംരക്ഷിക്കുന്നതിനും, നമ്മുടെ കപ്പൽനിർമാതാക്കളെ ശാക്തീകരിക്കുന്നതിനും, നമ്മുടെ നാവികരെ പിന്തുണയ്‌ക്കുന്നതിനും, നമ്മുടെ മഹത്തായ നാഗരികതയെ എപ്പോഴും നിർവചിച്ചിരിക്കുന്ന സമുദ്രചൈതന്യത്തെ പരിപോഷിപ്പിക്കുന്നതിനുമുള്ള പ്രതിജ്ഞാബദ്ധത നമുക്കൊന്നിച്ച് ആവർത്തിച്ചുറപ്പിക്കാം.
നാവികദിനത്തിന്റെ പൂർവസന്ധ്യയിൽ നിങ്ങൾക്കും നിങ്ങളുടെ കുടുംബങ്ങൾക്കും ഞാൻ ആശംസകളും അഭിനന്ദങ്ങളും വീണ്ടും അറിയിക്കുന്നു. ഭാരത നാവികസേന എന്നും വിജയം കൈവരിക്കട്ടെ!
ജയ് ഹിന്ദ്!
ജയ് ഭാരത്!