ആലുവ : പോലീസുദ്യോഗസ്ഥരെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ രണ്ട് നേപ്പാൾ സ്വദേശികൾ അറസ്റ്റിൽ. സഞ്ച് മായ ലിംബ് (38), സുമൻ (36) എന്നിവരെയാണ് അയ്യമ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്.
വെള്ളിയാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. കുറ്റിപ്പാറ പള്ളി ഭാഗത്ത് റോഡരികിൽ സംശയാസ്പദമായ സാഹചര്യത്തിൽ സ്ക്കൂട്ടറിൽ ഇരിക്കുകയായിരുന്നു ഇവർ. നൈറ്റ് പട്രോളിംഗ് നടത്തുന്ന പോലീസിനെക്കണ്ട് അമിത വേഗത്തിൽ പോയ ഇവരെ പിന്തുടർന്ന് തടഞ്ഞു നിർത്തി.
എന്തിനാണ് അവിടെ വന്നതെന്ന ചോദ്യത്തിന് പരസ്പര വിരുദ്ധമായി മറുപടി പറയുകയും, തുടർന്ന് പോലീസിനെ ആക്രമിക്കുകയുമായിരുന്നു. എസ്.ഐ ജോർജിന്റെ മുഖത്താണ് മർദ്ദനമേറ്റത്. എഎസ്ഐ റോസ, സീനിയർ സിപിഒമാരായ പ്രസാദ്, അരുൺ എന്നിവർക്കും ആക്രമണത്തിൽ സാരമായ പരിക്കേറ്റു. സാഹസപ്പെട്ടാണ് നേപ്പാൾ സ്വദേശികളെ സ്റ്റേഷനിലെത്തിച്ചത്.
മർദ്ദനമേറ്റ പോലീസുദ്യോഗസ്ഥരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈ മേഖലയിൽ ലഹരി വിപണനം നടക്കുന്നുണ്ടെന്ന പരാതിയിൽ പോലീസ് പട്രോളിംഗ് ശക്തമാക്കിയിരുന്നു. ഇൻസ്പെക്ടർ ടി.കെ ജോസിയുടെ നേതൃത്വത്തിലാണ് അന്വേഷണം.