• Sun. Aug 9th, 2026

24×7 Live News

Apdin News

പ്രണയ ബൃന്ദാവനം; ബൃന്ദയുടെ ‘പ്രണയം’ എന്ന പുസ്തകത്തിന്റെ 2680 പേജുകളിലും പ്രണയം തുളുമ്പി നില്‍ക്കുന്നു

Byadmin

Aug 9, 2026


യാത്ര പോയത് നീയാണെങ്കിലും ദൂരം അറിഞ്ഞത് ഞാനാണ് എന്നൊരു ന്യൂജന്‍ കവിതയുടെ തുടക്കമുണ്ട്. ഇവിടെ പ്രണയത്തിന്റെ യാത്രയെക്കുറിച്ചാണ് പറയാനുള്ളത്. വിശ്വസൗന്ദര്യത്തിന്റെ നിലാത്തെളിമയാണ് പ്രണയം. ജീവിതം തന്നെ പ്രണയത്തിന്റെ മഴവില്ലൊളിയാണ്.

അന്വേഷിച്ചാല്‍ തന്നെ ഒരിക്കലും എത്തും പിടിയും കിട്ടാത്ത ഒരു രഹസ്യക്കൂട്ടാണ് പ്രണയം. ചിലപ്പോള്‍ അടുത്തും മറ്റു ചിലപ്പോള്‍ അകലെയും ഇനിയും ചിലപ്പോള്‍ അദൃശ്യമായും പ്രണയത്തിന്റെ വലക്കണ്ണിയില്‍ നാം പെട്ടുപോകും. തരളിതമായ ഒരു വികാരത്തിന്റെ പരിരംഭണത്തില്‍ പെട്ടുപോകുമ്പോഴുള്ള ആ അവസ്ഥയൊന്ന് ആലോചിച്ച് നോക്കൂ.

പ്രഹേളികയായ ആ പ്രണയത്തിന്റെ അടരുകള്‍ തേടിയാണ് ഒരു കവയിത്രി അലയുന്നത്. പാരാവാരത്തിന്റെ അരികില്‍ നിസ്സഹായയായി നില്‍ക്കുകയാണെന്ന് തോന്നാമെങ്കിലും പ്രണയത്തിന്റെ കടല്‍ കരളിലൊളിപ്പിച്ച ഒരു അസാധാരണ വ്യക്തിയാണവര്‍.

കവിതയുടെ പ്രണയ വര്‍ണ്ണങ്ങള്‍ മാത്രമല്ല കഥയും ലേഖനങ്ങളും നോവലുകളും ആത്മവിവരണങ്ങളും ഓര്‍മപുസ്തങ്ങളും ബാലസാഹിത്യവും പുരാണങ്ങളും ജീവചരിത്രങ്ങളും ഗീതഗോവിന്ദത്തിനു നല്‍കിയ ഗദ്യ പരിഭാഷയും ഉള്‍പ്പെടെവിവിധ മേഖലകളിലായി ഇതിനകം 80 പുസ്തകളാണ് ബൃന്ദ രചിച്ചിരിക്കുന്നത്. ഇവ ഊതിക്കാച്ചിയ പൊന്നിന്റെ സൗന്ദര്യത്തികവായ അക്ഷരക്കൂട്ടങ്ങളാണ്. മാസ്മരികമായ ഒരു ക്രിയയിലൂടെ അത് വായനക്കാരിലേത്തുമ്പോള്‍ അലൗകികാനുഭൂതിയുടെ രാസമാറ്റമാണ് അവരിലുണ്ടാക്കുന്നത്.

ശ്രീരാമനും ശ്രീകൃഷ്ണനും ദശാവതാര കഥകളും ശ്രീശങ്കരാചാര്യരരും സ്വാമി വിവേകാനന്ദനുമൊക്കെ ബൃന്ദയുടെ രചനാലോകങ്ങളുടെ വൈവിദ്ധ്യതയാണ്.

കോവിഡ് ലോക്ക് ഡൗണ്‍ കാലത്ത് 17 പുസ്തകങ്ങള്‍ ഒരുമിച്ചു പ്രസിദ്ധീകരിച്ചു കൊണ്ട് ബൃന്ദ ശ്രദ്ധേയയായി. ലോകം അടച്ചിടപ്പെട്ട കാലത്ത് അക്ഷരങ്ങളിലൂടെ നടത്തിയ പ്രതിരോധവും പ്രത്യാശയും ബൃന്ദയ്‌ക്ക് ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം നേടിക്കൊടുത്തു. അന്നത്തെ കേരള ഗവര്‍ണായിരുന്ന ആരിഫ് മുഹമ്മദ് ഖാന്‍ രാജ്ഭവനില്‍ അവയുടെ പ്രകാശനം നിര്‍വ്വഹിക്കുകയും ചെയ്തു. തുടര്‍ന്ന് 36 പുസ്തകങ്ങള്‍ ഒരുമിച്ചു പ്രസിദ്ധീകരിച്ചതിലൂടെ തന്റെ റിക്കാര്‍ഡ് തിരുത്തിക്കുറിച്ചു. അവ ഗോവ രാജ് ഭവനില്‍ അന്നത്തെ ഗോവ ഗവര്‍ണറായ പി.എസ്. ശ്രീധരന്‍ പിള്ള പ്രകാശനം ചെയ്തു. തുടര്‍ന്ന് ഭൂമിയിലെ ഏറ്റവും മധുരമുള്ള കവിത എന്ന 250 കവിതകളുടെ ബൃഹദ് സമാഹാരം അന്നത്തെ പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ഡോ. സി.വി. ആനന്ദബോസ് പ്രകാശനം ചെയ്തു. പുസ്തകങ്ങളുടെ വൈവിദ്ധ്യവും അവയുടെ ബൃഹദ് രൂപവും രചനാവഴിയില്‍ ബൃന്ദയ്‌ക്കു മാത്രം ലഭ്യമായ അനുഗ്രഹമാണ്. വീണ്ടും രണ്ടു തവണ കൂടി അവരെ ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡില്‍ ഇടം നേടുന്നതിന് ഇടയാക്കി. കവടിയാര്‍ പാലസിന്റെ രാജമുദ്രയായ ശംഖു മുദ്ര അശ്വതി തിരുനാള്‍ തമ്പുരാട്ടി കൊട്ടാരത്തില്‍ നല്‍കി ആദരിക്കുകയും ചെയ്തു.

ബൃന്ദയുടെ ദീര്‍ഘകവിതയായ ‘ലിപ് ലോക്ക്’ മുന്‍ ചീഫ് സെക്രട്ടറി കെ. ജയകുമാര്‍ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുമുണ്ട്. ഗവര്‍ണേഴ്‌സ് അവാര്‍ഡ്ഓഫ് എക്‌സലന്‍സ്(പശ്ചിമ ബംഗാള്‍), സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് പുസ്തക പുരസ്‌കാരം (വിശ്വമലയാള സമ്മേളനം), ശ്രീരത്‌ന പുരസ്‌കാരം തുടങ്ങി ഒട്ടേറെ പുരസ്‌കാരങ്ങള്‍ ബൃന്ദയെ തേടിയെത്തിയിട്ടുണ്ട്. പുനലൂരിലെ സീനിയര്‍ അഭിഭാഷകനും പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തകനുമായിരുന്ന പിതാവ് അഡ്വ. എന്‍. സോമരാജന്റെ വിയോഗദുഃഖത്തില്‍ ബൃന്ദ എഴുതിയ ‘എന്റെ പപ്പ’ എന്ന പുസ്തകം ഒരു മകള്‍ക്ക് പിതാവിനോടുള്ള അഗാധമായ സ്നേഹത്തെ വെളിപ്പെടുത്തുന്നു.

ബൃന്ദയുടെ രചനാലോകം വ്യത്യസ്തതയാര്‍ന്നതാണെങ്കിലും കുന്നിക്കുരുവോളം നീട്ടി കുന്നോളം അനുഭവിപ്പിക്കുന്ന മാന്ത്രിക വിദ്യ ഏറെയും കവിതകളിലാണ് ഉള്ളതെന്നാണ് എന്റെ പക്ഷം. കോടമഞ്ഞിന്റെ കുട പിടിച്ച് വിദൂര താഴ്‌വാരത്തേക്ക് നോക്കി നില്‍ക്കുമ്പോള്‍ മിന്നാമിന്നികള്‍ കൂട്ടത്തോടെ പറന്നുവന്ന് കാതില്‍ സ്വപ്ന വ്യാഖ്യാനം നടത്തുന്നതായി സങ്കല്‍പ്പിച്ചു നോക്കൂ. അപ്പോഴുണ്ടാകുന്ന ഒരു വൈകാരിക മാറ്റം ഓര്‍ത്തുനോക്കൂ. ആ അനുഭൂതിയെ അക്ഷരപ്പുടവയുടുപ്പിച്ച് നമുക്കു മുമ്പിലേക്ക് ബൃന്ദ നീക്കിനിര്‍ത്തുന്നു. എന്നിട്ട് താനൊന്നുമറിഞ്ഞില്ലേ എന്ന കുസൃതിച്ചിരിയുമായി വായനക്കാരന്റെ ഹൃദയത്തില്‍ പൂക്കളമിടുന്നു. ഈയൊരു മെസ്മറിസം ഏറ്റവും കൂടുതല്‍ തെളിഞ്ഞു കാണുന്നത് അവരുടെ പ്രണയ കവിതകളിലാണ്. കടന്നു കാണുന്ന ആ കരവിരുതിന്റെ നേര്‍ ചിത്രമാണ് ‘പ്രണയം’ എന്ന 2680 പേജുകളുള്ള മഹാകവിത!
എന്താണ് പ്രണയം എന്ന അന്വേഷണത്തിന്റെ വഴിയില്‍ ബൃന്ദ എന്ന കവിയ്‌ക്ക് കിട്ടിയതും ഈ കവി അനുഭവിച്ചതുമായ വാക്കിന്റെ മഹാനദിയാണ് ‘പ്രണയം.’ ഇത് ജീവിതത്തിന്റെ നാനാതുറകളിലുമുള്ള പ്രണയച്ചിന്തുകള്‍ കോര്‍ത്തിണക്കിയ ഒരു മാല്യമാണ്. പ്രണയത്തിന്റെ ഒരു എന്‍സൈക്ലോപീഡിയ എന്നു പറഞ്ഞാലും തെറ്റാവില്ല. മനുഷ്യ മനസ്സിന്റെ സമ്മോഹിതമായ വഴിയിലൂടെയുള്ള ഏകാന്ത യാത്രയാണ് അവരുടേത്. അപ്പോള്‍ കാണുന്നതും കണ്ടതുമായ സംഭവഗതികളെ കരളിന്റെ വിശാലമായ കാന്‍വാസില്‍ വരച്ചിടുകയാണ്. അതില്‍ സ്വപ്‌നങ്ങള്‍ നിലാവിനെ പുണരുന്നതുണ്ടാവാം, മോഹങ്ങള്‍ ആകാശത്ത് നക്ഷത്രങ്ങള്‍ക്കൊപ്പം പറക്കുന്നതുണ്ടാവാം, മിന്നാമിന്നികളുടെ കൊച്ചു വെട്ടത്ത് കണ്ണീരൊഴുക്കി കിടക്കുന്ന സാധാരണക്കാരുടെ വ്യഥകളുണ്ടാവാം. എന്തുണ്ടായാലും അതിലൊക്കെ ആത്മാര്‍ഥതയുടെ കരള്‍ച്ചുവപ്പുണ്ടാവും. ബൃന്ദയുടെ ഓരോ വരിയും ജീവിതമെന്ന പ്രണയസാഗരത്തിലേക്കുള്ള പുഴച്ചാലാണ്. നേരും നെറിയും കെട്ട കാലത്തിന്റെ ശരിപ്പകര്‍പ്പ് ഒരുപക്ഷേ, ഇതില്‍ ഇഴയടുപ്പത്തോടെ കിടക്കുന്നത് കാണാന്‍ സാധിക്കും. അസാധാരണമായ കല്‍പ്പനാവിശേഷവും സൂക്ഷ്മമായ നിരീക്ഷണവും സൗന്ദര്യത്തികവുള്ള ആഖ്യാനവും കവിതകളെ മഹോന്നതമായ ഒരു ദര്‍ബാറില്‍ എത്തിക്കുകയാണ്. അവിടെ നൃത്തനൃത്യങ്ങളുടെ വൈഭവശാലിത്വമാര്‍ന്ന പ്രകടനം നമുക്കു കാണാനാവും. അതുകൊണ്ടാവാം ബൃന്ദയെ ‘പ്രണയമോഹിനി’ എന്ന് കൈതപ്രം വിശേഷിപ്പിച്ചത്!

ഒരു കവിത നോക്കൂ: ”പ്രണയം/മധുരമേറിയ പദമാണ്…/ജീവനുള്ളതും/അതിനാലാണ്
അവസാനത്തെ ഉണര്‍ച്ചയിലും
പ്രണയം മാത്രം
രഹസ്യമായി
ഉറങ്ങാതിരിക്കുന്നത്.
ഇനി മറ്റൊന്ന്:
”ദൂരദൂരത്തിരിക്കുമ്പോള്‍
തമ്മില്‍ തമ്മില്‍ കാണണമെന്ന്
പുളഞ്ഞും പടര്‍ന്നും
നൊന്തും പരിഭവിച്ചും
പ്രണയക്കണ്ണുകള്‍ കൊതിക്കുന്നു…
ഒരാളുടെ നെഞ്ചിനുള്ളില്‍
കൂടുകൂട്ടാന്‍ കഴിയുക എന്നത്
എത്ര മനോഹരമായ
അനുഭവമാണ്”

അങ്ങനെ പ്രണയത്തിന്റെ പൂക്കാലങ്ങളിലേക്ക് ബൃന്ദ ചിറകടിച്ചു പറക്കുകയാണ്. ഒപ്പം ചേരാന്‍ നമ്മെയും ക്ഷണിക്കുന്നു. ജീവിതത്തെ പുറത്തുനിന്ന് നിരീക്ഷിക്കുമ്പോള്‍ എന്തൊക്കെ തോന്നുമെന്ന് അക്ഷരങ്ങളുടെ മാസ്മരികതയിലൂടെ അവര്‍ കാണിച്ചുതരുന്നു. ഭൂമിയുടെ സ്ഥിതിയും സൗന്ദര്യവും ബഹിരാകാശത്തുനിന്ന് സഞ്ചാരികള്‍ കാണുമ്പോഴുള്ള നിര്‍വൃതി നമുക്ക് പറഞ്ഞ് മനസ്സിലാക്കിത്തരാനാവില്ല. അതുപോലെ പുറത്തുനിന്ന് ജീവിതത്തെ നോക്കിക്കാണുമ്പോള്‍ കവി അനുഭവിച്ചതും അതുപോലെയാണ്. അക്ഷരങ്ങളുടെ ആത്മാവിലൂടെ പരകായപ്രവേശം നടത്തിയാല്‍ ചെറിയ ചെറിയ ഓളങ്ങള്‍ ഹൃദയത്തെ പുണര്‍ന്നു പോകുന്നതായി അനുഭവിക്കാം. 2680 പേജുകളിലൂടെ ബൃന്ദ നടത്തുന്ന കാവ്യായനം അക്ഷരാര്‍ത്ഥത്തില്‍ വായനക്കാരന് ഞെട്ടലും അത്ഭുതവും ആഹ്ലാദവും സമ്മാനിക്കുന്നുണ്ട്. പ്രണയസാഗരത്തിലെ തിരയടിയില്‍ അവര്‍ മതിമറന്നുപോകുന്നുണ്ട്.

റിട്ട. ഐഎഎസ് ഉദ്യോഗസ്ഥനും മുന്‍ ഗവര്‍ണറും എഴുത്തുകാരനും ചിന്തകനുമായ സി.വി. ആനന്ദബോസ് അഭിപ്രായപ്പെട്ടത് വസ്തുനിഷ്ഠമാണെന്ന് നമുക്ക് പറയേണ്ടിവരും. അദ്ദേഹത്തിന്റെ വാക്കുകള്‍ നോക്കൂ: ”കാവ്യലോകത്ത് ബൃന്ദയെപ്പോലെ അസാധാരണയായ ഒരു പ്രതിഭയെ കണ്ടുമുട്ടുന്നത് അപൂര്‍വമാണ്. ബൃന്ദയുടെ കവിത വികാരങ്ങളുടെ ഒരു സിംഫണിയാണ്. പ്രണയത്തിന്റെയും മോഹത്തിന്റെയും ഹര്‍ഷോന്മാദത്തിന്റെയും സങ്കീര്‍ണമായ പാറ്റേണുകള്‍ ഒരുമിച്ച് നെയ്തു ചേര്‍ക്കുന്നുണ്ടതില്‍.”

അങ്ങനെ നെയ്തുകൂട്ടിയ കസവുടയാടകളില്‍ ജീവിതത്തിന്റെ ഏതൊക്കെ നിറങ്ങളാണ് ചേര്‍ത്തിരിക്കുന്നതെന്ന് വായനക്കാര്‍ നോക്കി മനസ്സിലാക്കാതെ പോകരുത്. അത്രമാത്രം തരളിതവും സാരള്യവുമാണ് കവിതകള്‍.

പ്രഗല്‍ഭ ക്രിമിനല്‍ അഭിഭാഷകനും മുന്‍ ഗവര്‍ണറുമായ പി.എസ്. ശ്രീധരന്‍ പിള്ള എഴുതിയതു നോക്കൂ: ”ബൃന്ദയുടെ സര്‍ഗാത്മകതയുടെ ഊര്‍ജസ്രോതസ്സ് അവരുടെ മനസ്സിലെ വിശുദ്ധവും മോഹനവും നവോര്‍ജ്ജദായകവുമായ പ്രണയസ്ഥലികളാണ്. അവിടെനിന്നും ഉയിര്‍ക്കുന്ന നേര്‍ത്തതും ജീവദായകവുമായ സംഗീതമാണ് ഈ പ്രണയമെഴുത്തിന്റെ ഉയിരിടങ്ങള്‍.” ആ ഉയിരിടങ്ങളിലെ നിറവും നിലാവും ചാലിച്ച സ്വപ്‌നസദൃശമായ അക്ഷരങ്ങളെ ഹൃദയത്തിലേക്ക് സ്വാംശീകരിച്ചാലേ കവി നടന്ന വഴികള്‍ മനസ്സിലാക്കാനാവൂ. അതിനുള്ള ഹൃദയവിശാലത വായനക്കാര്‍ക്കുണ്ടാവണം. ആമുഖത്തില്‍ ബൃന്ദ ഇങ്ങനെ കുറിച്ചിടുന്നുണ്ട്: ”ഇത് പ്രണയത്തിന്റെ കവിതയാണ്. മതിവരാതെ ഞാന്‍ പ്രണയത്തെക്കുറിച്ച് എഴുതുന്നു. അതെന്റെ ആത്മാവിനെയും മധുരിപ്പിക്കുന്നു. പ്രണയത്തെ പുല്‍കുമ്പോഴൊക്കെയും കവിതകൊണ്ട് അതെന്നെ ഉന്മാദത്തിലാഴ്‌ത്തുന്നു.” ആ ഉന്മാദം വായനക്കാര്‍ ആഗ്രഹിച്ചാലും ഇല്ലെങ്കിലും ലഭിക്കുമെന്നത് സത്യം. പ്രപഞ്ചത്തിന്റെ ഏതോ കോണിലിരുന്ന് പ്രപഞ്ചത്തെ വ്യാഖ്യാനിക്കാനുള്ള ആര്‍ജവം നമുക്കുണ്ടെങ്കില്‍ എന്തുകൊണ്ട് പ്രണയത്തോടും അങ്ങനെ ആയിക്കൂടാ? ചോദ്യങ്ങളുണ്ടായിരുന്നില്ലെങ്കിലില്ലുത്തരങ്ങളും എന്നല്ലേ കവി പറഞ്ഞത്. അത് നമുക്കൊന്ന് മാറ്റിപ്പിടിക്കാം. ചോദ്യങ്ങളുണ്ടെങ്കിലേയുള്ളുത്തരങ്ങളും.

ബൃന്ദ: 9847069755



By admin