
തിരുവനന്തപുരം: അടിയന്തര പ്രമേയ നോട്ടീസ് തള്ളിയതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. രാഷ്‌ട്രീയ കേസുകളിലെ അനധികൃത പരോളില്‍ ചർച്ച ആവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസ് സ്പീക്കർ തള്ളിയിരുന്നു. കെ.കെ രമ എംഎല്‍എയാണ് നോട്ടീസ് നല്‍കിയത്. ഗൗരവകരമായ വിഷയമല്ലെന്ന് കാട്ടിയാണ് സ്പീക്കറുടെ നടപടി.
ആവശ്യമെങ്കില്‍ സബ്മിഷനായി ഉന്നയിക്കാമെന്നും സ്പീക്കർ. സർക്കാർ ഉദ്ദേശിക്കുന്ന കാര്യം മാത്രം സഭയില്‍ ചർച്ച ചെയ്താല്‍ പോരയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. പയ്യന്നൂരില്‍ പോലീസിനെ ബോംബെറിഞ്ഞ കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതിക്ക് പലതവണ പരോള്‍ നല്‍കിയെന്നും 20 വർഷം ശിക്ഷിക്കപ്പെട്ട് ഒരുമാസം തികയും മുമ്പ് പല തവണ പരോള്‍ നല്‍കിയതായും വി.ഡി സതീശൻ.
ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പ്രതിക്ക് ഒരു മാസത്തിനിടെ മൂന്ന് തവണ പരോള്‍ നല്‍കിയ സംഭവം വരെ ഉണ്ടായി. ടിപി കേസ് പ്രതികള്‍ക്ക് മൂന്ന് വർഷത്തോളമാണ് പരോള്‍ ലഭിച്ചത്. വഴിവിട്ട ഈ സഹായം കാരണം ജയില്‍ ഡിഐജിയെപ്പോലും സസ്പെൻഡ് ചെയ്യേണ്ടി വന്ന സാഹചര്യം അദ്ദേഹം ചൂണ്ടിക്കാട്ടി.