അനാവശ്യമായി ഭാരതത്തില്‍ കടന്നു കയറി 26 വിനോദ സഞ്ചാരികളെ കൂട്ടക്കൊല ചെയ്തതിനെ തുടര്‍ന്ന് ഭാരതത്തിന്റെ രോഷം നേരിട്ട പാകിസ്ഥാന്‍ പ്രതിസന്ധിയുടെ നീരാളിപ്പിടുത്തത്തില്‍. ഒരു വശത്ത് ഭാരതം പാക് നീക്കങ്ങളെ തച്ചു തകര്‍ത്ത് പാകിസ്ഥാന് അതിശക്തമായ തിരിച്ചടി നല്‍കുമ്പോള്‍, ആഭ്യന്തര കലഹവും രൂക്ഷമാകുകയാണ്. ബലൂചിസ്ഥാന്‍ എന്ന രാജ്യത്തിനു വേണ്ടി പോരാടുന്ന ബലൂച് സൈന്യം പാക് സര്‍ക്കാരുമായി നേരിട്ടുള്ള ഏറ്റുമുട്ടല്‍ അതിശക്തമാക്കി. കഴിഞ്ഞ ദിവസങ്ങളില്‍ പാക് സൈന്യത്തിന് വലിയ നാശം വിതച്ച ബലൂചികള്‍ ഇന്നലെ ക്വറ്റ പിടിച്ചെടുത്ത് സ്വാതന്ത്ര്യം പ്രഖ്യാപിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.
പിന്നാലെ അതിര്‍ത്തിയില്‍ പാകിസ്ഥാനുമായി കടുത്ത എതിര്‍പ്പുള്ള അഫ്ഗാനിസ്ഥാനിലെ താലിബാനും പാകിസ്ഥാനും മേല്‍ കടുത്ത സമ്മര്‍ദ്ദമാണ് തീര്‍ക്കുന്നത്.
പ്രശ്‌നങ്ങള്‍ താങ്ങാനാവാതെ പാകിസ്ഥാന്‍ ഞെരിഞ്ഞമരുകയാണെന്നാണ് വാര്‍ത്തകള്‍. സര്‍ക്കാരിനെതിരെ ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിക്കാരും തെരുവിലിറങ്ങിയിട്ടുണ്ട്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലുഴലുന്ന പാകിസ്ഥാന്‍ അന്നത്തിനു പോലും മുട്ടുന്ന അവസ്ഥയിലേക്കാണ് നീങ്ങുന്നതെന്നാണ് സൂചന.
കുറേക്കാലമായുളള പ്രതിസന്ധി രൂക്ഷമായ സമയത്താണ് അനാവശ്യമായി ഭാരതത്തിനു നേരെ ആയുധമെടുത്തത്. 26 നിരപരാധികളുടെ ജീവനെടുത്ത ഭീകരതയ്‌ക്ക് എതിരെയാണ് പാകിസ്ഥാനിലെ 9 ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തുകൊണ്ട് ഭാരതം മറുപടി കൊടുത്തത്. സത്യം മനസിലാക്കി അനങ്ങാതെയിരിക്കുന്നതിനു പകരം പാതിരാത്രിയില്‍ ഭാരതത്തിലെ സൈനിക കേന്ദ്രങ്ങള്‍ക്കും ചില സുപ്രധാന കേന്ദ്രങ്ങള്‍ക്കും നേരെ മിസൈലുകളും ഡ്രോണുകളും അയക്കുകയാണ് ചെയ്തത്. പക്ഷെ ഭാരതം എസ് 400 എന്ന മിസൈല്‍ പ്രതിരോധ സംവിധാനമുപയോഗിച്ച് അവയെയെല്ലാം തകര്‍ത്തിട്ടു. 60 ഓളം ഡ്രോണുകളും അനവധി മിസൈലുകളും നാലു വിമാനങ്ങളും ഭാരതം തകര്‍ത്തു. ഭാരതത്തെ ആക്രമിക്കാന്‍ ശ്രമിക്കാതിരുന്നുവെങ്കില്‍ നാം അനങ്ങുമായിരുന്നില്ല. ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്ത ഓപ്പറേഷന്‍ സിന്ദൂര്‍ ഒരു ഘട്ടത്തില്‍ അവസാനിപ്പിച്ചേനേ. എന്നാല്‍ അടി വാങ്ങാനുറച്ചായിരുന്നു പാക് നീക്കങ്ങള്‍.
സൈനിക, രാഷ്‌ട്രീയ, പ്രതിസന്ധി കടുക്കുമ്പോള്‍ സാമ്പത്തിക പ്രതിസന്ധി മറ്റൊരു തലത്തില്‍ എത്തിക്കഴിഞ്ഞു. ഭാരതം ആക്രമിച്ച സാഹചര്യത്തില്‍ ധനസഹായം നല്‍കണമെന്നഭ്യര്‍ഥിച്ച് അന്താരാഷ്‌ട്ര ഏജന്‍സികളെ പാകിസ്ഥാന്‍ സമീപി
ച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് വിവാദവും നാണക്കേടും ആയതോടെ ഇൗ പ്രചാരണം ശരിയല്ലെന്ന് പാകിസ്ഥാന്‍ വിശദീകരിച്ചെങ്കിലും സഹായം തേടിയെന്നത് സത്യമാണെന്നാണ് വാര്‍ത്തകള്‍.
സാമ്പത്തിക ഞെരുക്കത്തിലാണെന്ന തരത്തില്‍ പാക് ധനകാര്യ വകുപ്പിന്റെ ഔദ്യോഗിക എക്‌സ് പ്ലാറ്റ്‌ഫോമിലാണ് കുറിപ്പ് പ്രത്യക്ഷപ്പെട്ടത്. ഭാരതത്തിന്റെ ആക്രമണത്തില്‍ കനത്ത നാശമാണ് ഉണ്ടായിരിക്കുന്നതെന്നും സാമ്പത്തിക സഹായം നല്‍കണമെന്നും വിദേശ രാജ്യങ്ങളോട് അഭ്യര്‍ഥിച്ചുകൊണ്ടുള്ള കുറിപ്പാണ് എക്‌സ് അക്കൗണ്ടില്‍ പ്രത്യക്ഷപ്പെട്ടത്.
‘ശത്രുക്കള്‍ കടുത്ത നാശമുണ്ടാക്കിയ സാഹചര്യത്തില്‍ കൂടുതല്‍ വായ്പ അനുവദിക്കണമെന്ന് അന്താരാഷ്‌ട്ര പങ്കാളികളോട് അപേക്ഷിക്കുന്നു. യുദ്ധത്തിന്റേയും ഓഹരിവിപണി തകര്‍ച്ചയുടേയും പശ്ചാത്തലത്തില്‍ സാമ്പത്തിക പ്രതിസന്ധി ലഘൂകരിക്കേണ്ടതുണ്ട്. ഇതിന് സഹായിക്കണം’, എന്നാണ് കുറിപ്പ്. പാക് സര്‍ക്കാരിന്റെ ധനമന്ത്രാലയത്തിന്റെ ഔദ്യോഗിക എക്‌സ് പ്ലാറ്റ്‌ഫോമിലാണ് ട്വീറ്റ് പ്രത്യക്ഷപ്പെട്ടത്.
വിഷയം സമൂഹ്യമാധ്യമങ്ങളിലും അന്താരാഷ്‌ട്ര മാധ്യമങ്ങളിലും ചര്‍ച്ചയായതോടെ പാക് ധനമന്ത്രാലയം ഇത് തള്ളി. തങ്ങളുടെ എക്‌സ് പ്ലാറ്റ്‌ഫോം ഹാക്ക് ചെയ്തിട്ടുണ്ടെന്നും ഇത്തരത്തില്‍ ഒരു പോസ്റ്റ് പങ്കുവെച്ചിട്ടില്ലെന്നുമാണ് പറയുന്നത്.
എണ്ണമറ്റ ഭീകരസംഘടനകളും അവരുടെ കടന്നാക്രമണങ്ങളും മൂലം കുട്ടിച്ചോറായ അവസ്ഥയിലാണ് പാകിസ്ഥാന്റെ സാമൂഹ്യ സാമ്പത്തിക, രാഷ്‌ട്രീയ അന്തരീക്ഷം. അതാകട്ടെ അനുദിനം വഷളാകുകയും ചെയ്യുന്നുണ്ട്.
എന്തായാലും ദുസാഹത്തിനു മുതിര്‍ന്ന പാകിസ്ഥാന്‍ അങ്ങേയറ്റം മോശമായ അവസ്ഥയിലൂെടയാണ് കടന്നുപോകുന്നത്. മതരാഷ്‌ട്രീയവും മതവാദവും പിന്‍തുടരുകയും ഭീകരതയെ പുണരുകയും ചെയ്യുന്നവര്‍ക്ക് വന്നുചേരുന്ന അനിവാര്യമായ പതനം. ആഭ്യന്തര, ബാഹ്യ സമ്മര്‍ദ്ദങ്ങളില്‍ പെട്ടുഴലുന്ന പാകിസ്ഥാന്‍ ഇങ്ങനെ എത്രനാള്‍ തുടരുമെന്നു മാത്രമേ അറിയാനുള്ളു.