• Mon. Aug 25th, 2025

24×7 Live News

Apdin News

പ്രത്യാശയുടെ പ്രതീകം

Byadmin

Aug 25, 2025


ഇന്ദ്രപ്രസ്ഥത്തിന്റെ സായംസന്ധ്യ ഇന്നലെ കൂടുതല്‍ പ്രശോഭിതമായിരുന്നു. എണ്ണമറ്റ വീരേതിഹാസങ്ങളിലേക്ക് ഉണര്‍ന്നെഴുനേല്‍ക്കുകയും ഉറങ്ങിവീഴുകയും ചെയ്ത രാജ്യ തലസ്ഥാനം മറ്റൊരു ഇതിഹാസത്തിന് കൂടി സാക്ഷിയായിരിക്കുകയാണ്. രാജ്യത്തെ പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങളുടെ ആശാ കേന്ദ്രമായ ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗിന്റെ ആസ്ഥാനമന്ദിരം ചരിത്രങ്ങളുടെയും വര്‍ത്തമാനങ്ങളുടെയും മണ്ണായ ഡല്‍ഹിയില്‍ മിഴി തുറന്നിരിക്കുന്നു. സമുദായത്തിന്റെ ഉത്ഥാനപദനങ്ങളെ ഇമവെട്ടാതെ നോക്കിക്കണ്ട മഹാനഗരം ആ കാഴ്ച കണ്‍നിറയെ കണ്ടു തീര്‍ത്തിരിക്കുകയാണ്. ഖാഇദെ മില്ലത്ത് ഇസ്മാഈല്‍ സാഹിബ് മുക്കാല്‍ നൂറ്റാണ്ട് മുമ്പ് തന്റെ അകക്കണ്ണുകൊണ്ട് കണ്ട സ്വപ്നം കൂടുതല്‍ തിളക്കമുള്ളതും വര്‍ണാഭവുമായിത്തീര്‍ന്നിരിക്കുന്നു. അവകാശ സംരക്ഷണത്തിനു വേണ്ടി ഭരണഘടനാനിര്‍മാണ സഭയില്‍ നിന്നാരംഭിച്ച്, ഇന്ത്യന്‍ പാര്‍ലമെന്റിലേക്കും രാജ്യത്തിന്റെ തെരുവീഥികളിലേക്കും പടര്‍ന്നു പന്തലിച്ച ശബ്ദ്ദ വീചികള്‍ ഇനി ഈ സൗധത്താല്‍ കൂടുതല്‍ പ്രകമ്പിതമാകും. ജീവിതത്തിന്റെ പുറമ്പോക്കുകളിലേക്ക് വലിച്ചെറിയപ്പെട്ട പതിതതരായ ജനവിഭാഗങ്ങളുടെ നാനോന്മുഖ പുരോഗതിക്കുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഖാഇദെ മില്ലത്ത് സെന്റര്‍ കൂടുതല്‍ കരുത്തും പിന്‍ബലവുമാകും.

കാലഘട്ടത്തിന്റെ അനിവാര്യതയില്‍, ചരിത്രത്തിന്റെ ഒരു ദശാസന്ധിയിലായിരുന്നു ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ പിറവിയെങ്കില്‍ ചരിത്രത്തിന്റെ തനിയാവര്‍ത്തനംപോലെ മറ്റൊരു ദശാസന്ധിയിലാണ് മുസ്ലിംലീഗിന്റെ ദേശീയ ആ സ്ഥാന മന്ദിരവും ഉദയംചെയ്തിരിക്കുന്നത്. വിഭജനത്തിന്റെ പാപഭാരവും കലാപത്തിന്റെ മുറിവുകളും അപകര്‍ഷ ബോധത്തിന്റെ ഭാണ്ഡവും പേറേണ്ടിവന്നപ്പോഴാണ് രാജാജി ഹാളില്‍ പ്രത്യാശയുടെ പ്രതീകമായി മതേതര ഭാരതത്തിന്റെ വാനിലേക്ക് പച്ചപ്പതാക ഉയര്‍ന്നുപൊങ്ങിയത്. സ്വപ്നം കാണാന്‍ പോലും കെല്‍പില്ലാതായിപ്പോയ സമുദായത്തിന് ഈ പതാക ആത്മാഭിമാനത്തിന്റെ തണലിട്ടു, ചരിത്രം അവരെ ഓര്‍മപ്പെടുത്തി, വര്‍ത്തമാനം ബോധ്യപ്പെടുത്തി. അതുവഴി പിറന്നുവീണ കുഞ്ഞിനെ പോലെ അവര്‍ ഹൃദയം തുറന്നുകരയാന്‍ തുടങ്ങി, കമിഴ്ന്നുവിഴാനും എഴുന്നേറ്റിരിക്കാനും വേച്ചുവേച്ചുനടക്കാനും ഒടുക്കം കാലുകള്‍ മണ്ണിലുറപ്പിച്ചു നില്‍ക്കാനും അവരെ പ്രാപ്തരാക്കി. വര്‍ത്തമാനത്തിലൂടെ വേഗത്തില്‍ സഞ്ചരിക്കാനും ഭാവിയിലേക്ക് ഓടിക്കയറാനും സമുദായം പര്യാപ്തമായത് ആ പച്ചപ്പതാകയുടെ പിന്‍ബലത്തില്‍ തന്നെ.

86 ദാരിയാ ഗഞ്ച് എന്ന മേല്‍വിലാസത്തില്‍ ഹരിത രാഷ്ട്രീയത്തിന്റെ ആസ്ഥാനമന്ദിരം ഇതിഹാസം നെഞ്ചില്‍ പേറി ചരിത്ര നഗരത്തിന്റെ ആകാശത്തിലേക്ക് കൈകളുയര്‍ത്തി നില്‍ക്കുമ്പോള്‍ മതേതര ഇന്ത്യ മറ്റൊരു പോരാട്ടത്തിന്റെ പോര്‍മുഖത്ത് നിലയുറപ്പിച്ചിരിക്കുകയാണ്. 48 ലെ പോരാട്ടം വിഭജനാന്തരം സൃഷ്ടിക്കപ്പെട്ട ഭീബത്സമായ സാഹചര്യ ങ്ങളോടാണെങ്കില്‍ ഇന്ന് രാജ്യത്തിന്റെ ജീവശ്വാസവും ഹൃദയമിടിപ്പും നിലപ്പിക്കാനുള്ള ശ്രമങ്ങളോടാണ്. വര്‍ഗീയ വിധ്വംസക പ്രവര്‍ത്തനങ്ങളിലൂടെ ഭരണകൂടം തന്നെ മതേത രമെന്ന മഹാസങ്കല്‍പ്പത്തിന്റെ കടക്കല്‍ കത്തിവെക്കു മ്പോള്‍, ന്യൂനപക്ഷങ്ങള്‍ക്കും പിന്നാക്കക്കാര്‍ക്കും വോട്ട വകാശംപോലും നിഷേധിച്ചുകൊണ്ട് ജനാധിപത്യത്തെ കശാപ്പു ചെയ്യാനും അതേ ശക്തികള്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. രാജ്യത്തിന്റെ നിലനില്‍പ്പിനുവേണ്ടിയുള്ള ജീവന്‍ മരണ പോരാട്ടത്തില്‍ മതേതര ശക്തികള്‍ ഒന്നടങ്കം ഒറ്റക്കെട്ടായി അണിനിരക്കുമ്പോള്‍ ആ സഖ്യത്തിലെ മുന്നണിപ്പോ രാളിയാണ് മുസ്ലിം ലീഗ്. ഉദ്ഘാടന സമ്മേളനത്തില്‍ രാജ്യം കണ്‍കുളിര്‍ക്കെ കണ്ടതുപോലെ തുടര്‍ന്നങ്ങോട്ടും മതേതര മുന്നേറ്റങ്ങളുടെ മഹത്തായ അടയാളപ്പെടുത്തലായി ഖാഇദെ മില്ലത്ത് സെന്റര്‍ നിലയുറപ്പിക്കുക തന്നെ ചെയ്യും.

താജ്മഹലിന്റെ മനോഹാരിതയും കുതബ് മീനാറിന്റെ ഔന്നിത്യവും ചെങ്കോട്ടയുടെ ഭദ്രതയും ചൂണ്ടിക്കാട്ടിയായിരുന്നു സി.എച്ച് മുഹമ്മദ്‌കോയ ഒരു ജനതയെ ആത്മാഭിമാനത്തിലേക്ക് വഴിനടത്തിച്ചതെങ്കില്‍ അല്‍ഭുതകരമായ നിര്‍മിതികളുടെ പ്രതാപങ്ങള്‍ അലയടിക്കുന്ന അതേ മണ്ണില്‍ ആ ജനതയുടെ പിന്‍മുറക്കായി ഈ മഹാസൗധം സമര്‍പ്പിക്കപ്പെടുമ്പോള്‍ അത് കാലത്തിന്റെ കാവ്യനീതി തന്നെയാണ്. സമുദായത്തിന്റെയും മറ്റു പിന്നാക്ക ജനവിഭാഗങ്ങളുടെയും മാത്രമല്ല, കനിവും കരുണയും തേടുന്ന ഏതൊരു ഹൃദയത്തിനുമുള്ള സഹായ ഹസ്തംകൂടിയാണ് അനന്ത പുരിയുടെ രാജവീഥിയില്‍ നിവര്‍ത്തപ്പെട്ടിരിക്കുന്നത്. ഒരു ജനാധിപത്യ സംവിധാനത്തില്‍ ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ പ്രസക്തി ലോക രാഷ്ട്രങ്ങളുടെ മുമ്പില്‍ വരച്ചുകാണിച്ച അത്യല്‍ഭുതകരമായ പ്രതിഭാസത്തെക്കുറിച്ച് വിശകല നം ചെയ്യാനും അതിന്റെ കാലികപ്രസക്തിക്ക് രാഷ്ട്രാന്തരീ യ മാനം നല്‍കാനുമുള്ള ഇടവും ഈ ഉദ്യമത്തിലൂടെ അ നാവരണം ചെയ്യപ്പെട്ടിരിക്കുകയാണ്. മദിരാശിയിലെ രാജാജി ഹാളില്‍ നിന്നാരംഭിച്ച ഹരിത രാഷ്ട്രീയത്തിന്റെ ദീപാ ശിഖാ പ്രയാണമാണ് ഇന്നലെ ദാരിയ ഗഞ്ചില്‍ സ്ഥാപിക്കപ്പെട്ടിരിക്കുന്നത്. തലമുറകള്‍ക്ക് വെളിച്ചവും വിളക്കുമാടവുമായി ഖാഇദെ മില്ലത്ത് സെന്റര്‍ പ്രോജ്വലിച്ചുനില്‍ക്കുമ്പോള്‍ അത് ഒരു പ്രത്യാശയുടെ, പോരാട്ടത്തിന്റെ കൂടി പേരായി മാറിയിരിക്കുകയാണ്.

By admin