റസാഖ് ഒരുമനയൂര്‍
അബുദാബി: ആകാശ യാത്രാ രംഗത്ത പ്രവാസികള്‍ക്ക് ആദ്യമൊക്കെ സന്തോഷവും പിന്നീട് നിരന്തരം സങ്കടവും സമ്മാനിച്ച എയര്‍ ഇന്ത്യ എക്സ്പ്രസ്സിന് 20 വയസ്സ്. 2005 ഏപ്രില്‍ 29നാണ് എയര്‍ ഇന്ത്യാ എക്സ്പ്രസ്സ് വിമാനം ആദ്യമായി സര്‍വ്വീസ് ആരംഭിച്ചത്. കൊച്ചിയില്‍നിന്നും അബുദാബിയിലേക്ക് ആദ്യയാത്ര നടത്തിക്കൊണ്ടായിരുന്നു സര്‍വ്വീസിന് തുടക്കം കുറിച്ചത്. അമിതമായ നിരക്കിന് അറുതി വരുത്തണമെന്ന പ്രവാസികളുടെ നിരന്തരമുള്ള മുറവിളിയെത്തുടര്‍ന്നാണ് ചെലവ് കുറഞ്ഞ സര്‍വ്വീസ് എന്ന നിലയില്‍ എയര്‍ ഇന്ത്യ എക്സ്പ്രസ്സിന് തുടക്കം കുറിച്ചത്. അന്നത്തെ പ്രവാസി കാര്യവകുപ്പ് മന്ത്രി വയലാര്‍ രവിയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പ്രത്യേകം താല്‍പര്യമെടുത്തതിനെത്തുടര്‍ന്നാണ് എയര്‍ ഇന്ത്യ എക്സ്പ്രസ്സ് എന്ന ആശയം ഉടലെടുത്തത്.
2005 ഏപ്രില്‍ 29 വെള്ളിയാഴ്ച ഉത്സവഛായ നിറഞ്ഞ അന്തരീക്ഷത്തിലാണ് എയര്‍ ഇന്ത്യ എക്സ് പ്രസ്സിനെ അബുദാബിയിലേക്ക് വരവേറ്റത്. പ്രഥമ സര്‍വ്വീസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വ ത്തിലുള്ള വിഐപി സംഘമാണ് അബുദാബിയില്‍ വന്നിറങ്ങിയത്. ആദ്യവിമാനത്തെ സ്വീകരിക്കാന്‍ ലു ലു ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസുഫലി ഉള്‍പ്പെടെയുള്ള നിരവധി പ്രമുഖര്‍ അബുദാ ബി വിമാനത്താവളത്തില്‍ എത്തിയിരുന്നു. മലയാളി സമൂഹത്തെ പങ്കെടുപ്പിച്ചുകൊണ്ട് വിപുലമായ ആ ഘോഷവും എയര്‍ഇന്ത്യ സംഘടിപ്പിച്ചു. മലയാളി കൂടിയായ അന്നത്തെ എയര്‍ ഇന്ത്യ ചെയര്‍മാന്‍ വി തുളസീദാസിന്റെ നേതൃത്വത്തിലാണ് അബുദാബിയില്‍ പരിപാടികള്‍ സംഘടിപ്പിച്ചത്.
പതിവ് യാത്രാ അനുഭവങ്ങളില്‍നിന്നും വ്യത്യസ്ഥമായി നിരക്ക് കുറച്ചും യാത്രക്കിടയിലെ സൗകര്യങ്ങള്‍ ചുരുക്കിയുമാണ് എയര്‍ഇന്ത്യ എക്സ്പ്രസ്സ് രംഗപ്രവേശം ചെയ്തത്. ബജറ്റ് എയര്‍ എന്ന സംവിധാനം വിവിധ രാജ്യങ്ങളില്‍ നേരത്തെ ഉണ്ടായിരുന്നുവെങ്കിലും ഇന്ത്യയില്‍ ആദ്യമായി എയര്‍ ഇന്ത്യ എ ക്സ്പ്രസ്സാണ് ബജറ്റ് എയര്‍ പ്രാപല്യത്തില്‍ കൊണ്ടുവന്നത്. ആകാശയാത്രയിലെ സുഭിക്ഷമായ സൗജന്യ ഭക്ഷണം ഒഴിവാക്കിയും ടിക്കറ്റ് വിനിമയത്തില്‍ കാതലായ മാറ്റങ്ങള്‍ വരുത്തിയുമാണ് എയര്‍ ഇന്ത്യ എ ക്സ്പ്രസ്സ് രംഗപ്രവേശം ചെയ്തത്. സീറ്റുകളുടെ വിസ്തീര്‍ണ്ണം കുറച്ചും സീറ്റുകള്‍ക്കിടയിലെ അകലം കുറച്ചും വിമാനം ഇതിനായി പ്രത്യേകം സജ്ജീകരിക്കുകയും ചെയ്തു. ചായയും കോഫിയും മികച്ച ഭ ക്ഷണവുമായി ഓരോ യാത്രക്കാരന്റെയും അരികിലെത്തിയിരുന്ന എയര്‍ ഹോസ്റ്റസുമാരുടെ എണ്ണത്തിലും കുറവ് വരുത്തുകയുണ്ടായി. മാത്രമല്ല, ഒരിയ്ക്കല്‍ എടുത്ത ടിക്കറ്റ് മാറ്റിയെടുക്കുന്നതിന് പ്രത്യേകം പണം നല്‍കല്‍ ഉള്‍പ്പെടെ വേറെയും നിരവധി നിബന്ധനകള്‍ കൊണ്ടുവരികയും ചെയ്തു.
അതേസമയം അതുവരെ എയര്‍ലൈനുകള്‍ ഈടാക്കിയിരുന്ന നിരക്കിനേക്കാള്‍ കുറഞ്ഞ നിരക്കി ല്‍ യാത്ര ചെയ്യാന്‍ കഴിയുന്നുവെന്നത് യാത്രക്കാര്‍ക്ക് ആശ്വാസം പകര്‍ന്നു. എയര്‍ഇന്ത്യ എക്സ്പ്രസ്സിന്റെ ആഗമനത്തോടെ ഇതര എയര്‍ലൈനുകളും തങ്ങളുടെ നിരക്ക് കുറയ്ക്കാന്‍ നിര്‍ബന്ധിതരായി. ഇതോടെ യാത്രാരംഗത്ത് വലിയ ആശ്വാസമാണ് പ്രവാസികള്‍ക്ക് ലഭ്യമായത്. തുടക്കം യാത്രക്കാര്‍ക്ക് ആശ്വാസകര മായിരുന്നുവെങ്കിലും അധികം പിന്നിടുംമുമ്പ് തന്നെ എയര്‍ഇന്ത്യ എക്സ്പ്രസ്സ് യാത്രക്കാരുടെ അപ്രീതിക്ക് പാത്രമായിമാറി. സര്‍വ്വീസ് മുടങ്ങലുകളും നിരന്തരമുള്ള വൈകുന്നതും യാത്രക്കാരെ വളരെയേറെ അസ്വസ്ഥരാക്കി.
തുടക്കത്തില്‍ ഇതില്‍ ടിക്കറ്റെടുക്കാന്‍ യാത്രക്കാര്‍ക്ക് ആവേശമായിരുന്നുവെങ്കില്‍ പിന്നീടത് നിര്‍ബന്ധിതാവസ്ഥയില്‍ ടിക്കറ്റെടുക്കുന്ന അവസ്ഥയായി മാറുകയായിരുന്നു. പ്രഖ്യാപിത സമയത്തില്‍നി ന്നും മണിക്കൂറുകള്‍ വൈകി സര്‍വ്വീസ് നടത്തുന്ന രീതി ആവര്‍ത്തിക്കപ്പെട്ടതോടെയാണ് യാത്രക്കാര്‍ക്ക് ഈ ചെലവ് കുറഞ്ഞ വിമാന സര്‍വ്വീസിനോട് അതൃപ്തി ഉണ്ടായത്.
കഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടെ നൂറുകണക്കിന് സര്‍വ്വീസുകളാണ് മണിക്കൂറുകളോളം വൈകിപ്പിച്ചത്. ഇതില്‍ പലതും പിറ്റേന്നും രണ്ടാം ദിവസവും സര്‍വ്വീസ് നടത്തിയവയുമുണ്ട്. സങ്കടപ്പെട്ടാണ് പ്രവാസികള്‍ പലരും ഇരുപത്തിനാലും മുപ്പതും മണിക്കൂറുകള്‍ കാത്തിരുന്നത്. പലര്‍ക്കും ജോലി തന്നെ നഷ്ടപ്പെട്ടേക്കുമെന്ന ആശങ്കയോടാണ് മണിക്കൂറുകള്‍ തള്ളിനീക്കിയത്. സാമ്പത്തിക പ്രയാസം മൂലമാണ് പ്രവാസികള്‍ പിന്നെയും എയര്‍ഇന്ത്യ എക്സ്പ്രസ്സിനുതന്നെ ടിക്കറ്റെടുത്ത് യാത്ര ചെയ്യുന്നത്.
എയര്‍ ഇന്ത്യ എക്സ്പ്രസ്സിന്റെ കുറഞ്ഞ നിരക്ക് മാതൃക പിന്‍പറ്റി വേറെയും എയര്‍ലൈനുകള്‍ ബജറ്റ് സര്‍വ്വീസുമായി രംഗപ്രവേശം ചെയ്തതോടെ പ്രവാസികള്‍ അത്തരം എയര്‍ലൈനുകളില്‍ ടിക്കറ്റെ ടുക്കുന്നതില്‍ കൂടുതല്‍ താല്‍പര്യം കാട്ടി. ഇതോടെ മറ്റു എയര്‍ലൈനുകളേക്കാള്‍ നിരക്ക് കുറവും യാത്രാ സമയ സൗകര്യവും നോക്കി മാത്രം എയര്‍ ഇന്ത്യ എക്സ്പ്രസ്സിന് ടിക്കറ്റെടുക്കുന്ന രീതിയായി മാറി. യാ ത്രക്കാരില്‍നിന്ന് സംതൃപ്തിയുള്ള അഭിപ്രായങ്ങള്‍ നേടിയെടുക്കാനാവാതെയാണ് ഇരുപത് വര്‍ഷം പിന്നിടുന്നത് എന്നത് എയര്‍ ഇന്ത്യ എക്സ്പ്രസ്സ് വരുത്തേണ്ട കാതാലായ മാറ്റങ്ങളെയാണ് സൂചിപ്പിക്കുന്നത്.
സര്‍വ്വീസില്‍ കൃത്യനിഷ്ഠത തന്നെയാണ് ഓരോ യാത്രക്കാരനും പ്രധാനമായും ആഗ്രഹിക്കുന്നത്. എയര്‍ഇന്ത്യ എക്സ്പ്രസ്സ് ഇന്ന് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണുര്‍, ബംഗുളുരു, മംഗുളുരു, ചെന്നൈ, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളില്‍നിന്ന് അബുദാബി, ദുബൈ, ഷാര്‍ജ, ദോഹ, റിയാദ്, കുവൈത്ത്, സിങ്കപ്പൂ ര്‍ തുടങ്ങിയ വിമാനത്താവളങ്ങളിലേക്കായി പ്രതിവാരം 450 സര്‍വ്വീസുകള്‍ നടത്തിക്കൊണ്ടിരിക്കുന്നുണ്ട്.