പട്ന : ബിഹാറിൽ നിന്ന് മഹാരാഷ്‌ട്രയിലെ ലാത്തൂരിലേക്ക് കടത്താൻ ശ്രമിച്ച പ്രായപൂർത്തിയാകാത്ത 163 ആൺകുട്ടികളെ റെയിൽവേ പോലീസ് രക്ഷപ്പെടുത്തി. മധ്യപ്രദേശിലെ കട്നി ജില്ലയിൽ വെച്ച് പട്‌ന-പൂർണ എക്സ്പ്രസിൽ നിന്നാണ് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സും ഗവൺമെന്റ് റെയിൽവേ പോലീസും ചേർന്ന് കുട്ടികളെ കണ്ടെത്തിയത്.
രക്ഷപ്പെടുത്തിയ കുട്ടികൾ 6 മുതൽ 13 വയസ്സ് വരെ പ്രായമുള്ളവരാണ്. ചൈൽഡ് വെൽഫെയർ കമ്മിറ്റി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ശനിയാഴ്ച രാത്രി ട്രെയിനിൽ പരിശോധന നടത്തിയത്. കുട്ടികളെ കൊണ്ടുപോവുകയായിരുന്ന എട്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ പക്കൽ സാധുവായ ടിക്കറ്റുകളോ രേഖകളോ ഉണ്ടായിരുന്നില്ല.
ബിഹാറിലെ അരാരിയ മേഖലയിൽ നിന്നുള്ള കുട്ടികളെ മഹാരാഷ്‌ട്രയിലെ ലാത്തൂരിലേക്ക് തൊഴിൽ ആവശ്യങ്ങൾക്കായി കടത്തുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യമെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി.