ഗസ്സ സിറ്റിയില്‍ ആക്രമണം കടുപ്പിച്ച് ഇസ്രാഈല്‍ സൈന്യം. ഗസ്സ സിറ്റി വിടാന്‍ ഇസ്രാഈല്‍ പ്രതിരോധ മന്ത്രി ഇസ്രാഈല്‍ കാറ്റ്‌സ് ബുധനാഴ്ച ഉത്തരവിട്ടു. ഇത് അവരുടെ ‘അവസാന അവസരമാണ്’, അവിടെ തുടരുന്നവരെ തീവ്രവാദികളായി കണക്കാക്കുമെന്നും ഇസ്രാഈലിന്റെ ഏറ്റവും പുതിയ ആക്രമണത്തിന്റെ ‘മുഴുവന്‍ ശക്തിയും’ നേരിടുമെന്നും ഇസ്രഈല്‍ കാറ്റ്‌സ് പറഞ്ഞു.
പട്ടിണിയിലായ ഗസ്സ നഗരം പിടിച്ചടക്കാന്‍ കഴിഞ്ഞ മാസം ഇസ്രാഈല്‍ ഒരു വലിയ ആക്രമണം ആരംഭിച്ചതിനുശേഷം ഏകദേശം 400,000 ഫലസ്തീനികള്‍ അവിടെ നിന്ന് പലായനം ചെയ്തിട്ടുണ്ട്, എന്നാല്‍ ലക്ഷക്കണക്കിന് ആളുകള്‍ അവശേഷിക്കുന്നു, പലരും അവര്‍ക്ക് പോകാന്‍ കഴിയാത്തതിനാലോ തെക്ക് കൂടാര ക്യാമ്പുകളിലേക്ക് യാത്ര ചെയ്യാന്‍ കഴിയാത്തതിനാലോ ആണ്.
ഗസ്സയില്‍ ഇസ്രാഈല്‍ സൈന്യത്തിന്റെ വെടിവെപ്പില്‍ ഇന്ന് മാത്രം 35 പേരാണ് കൊല്ലപ്പെട്ടത്. ഇതിനു പിന്നാലെയാണ് കാറ്റ്‌സിന്റെ ഭീഷണി. ഗസ്സ നഗരം പൂര്‍ണമായി പിടിച്ചെടുക്കാനാണ് ഇസ്രാഈല്‍ നീക്കം. ഇതിന്റെ ഭാഗമായി നഗരത്തിലേക്കുള്ള റോഡ് അടച്ചു. ആക്രമണത്തെ തുടര്‍ന്ന് റെഡ് ക്രോസ് ഇവിടുത്തെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.
‘ഗസ്സയെ ഇസ്രാഈല്‍ സൈന്യം വളഞ്ഞു. തെക്കോട്ട് പോകുന്നവര്‍ക്ക് ഇസ്രാഈല്‍ സൈന്യത്തിന്റെ പരിശോധനാ ചെക്ക്‌പോസ്റ്റുകള്‍ വഴി മാത്രമേ കടന്നുപോകാവൂ. ഗസ്സ നിവാസികള്‍ക്ക് സ്ഥലംവിടാനുള്ള അവസാന അവസരമാണ്. ഹമാസിനെ നഗരത്തില്‍ ഒറ്റപ്പെടുത്താനും സൈനിക നടപടി ശക്തിപ്പെടുത്താനുമാണ് നീക്കം. ഗസ്സയില്‍ തുടരുന്നവരെ ഭീകരവാദികളായി കണക്കാക്കും’ -കാറ്റ്‌സ് പറഞ്ഞു.
യുദ്ധം അവസാനിപ്പിക്കാനുള്ള പാതയിലാണ് തങ്ങളെന്നും ബന്ദികളെ മോചിപ്പിക്കാനും ഹമാസിനെ നിരായുധീകരിക്കാനുമുള്ള നീക്കത്തിലാണ് സൈന്യമെന്നും കാറ്റ്‌സ് എക്‌സില്‍ കുറിച്ചു. യു.എസിന്റെ ഗസ്സ സമാധാന പദ്ധതി സംബന്ധിച്ച് പ്രതികരണം നടത്താന്‍ ഹമാസിന് നാല് ദിവസത്തെ സമയമാണ് പരമാവധി നല്‍കുകയെന്ന് ഡോണള്‍ഡ് ട്രംപ് അറിയിച്ചിരുന്നു.
ഗസ്സ യുദ്ധം അവസാനിപ്പിക്കാനും പ്രദേശത്തിന്റെ പുനര്‍നിര്‍മാണത്തിനുമായി 20 ഇന പദ്ധതിയാണ് യു.എസിന്റെ കാര്‍മികത്വത്തില്‍ തയാറാക്കിയത്.