ഹേഗ്: ബജറ്റ് ചർച്ചക്കിടെ ഫലസ്തീൻ പതാകയുടെ നിറങ്ങളുള്ള വസ്ത്രം ധരിച്ചെത്തിയതിന് പാർലമെന്റിൽ നിന്ന് പുറത്താക്കിയ ഡച്ച് എംപി തിരിച്ചെത്തിയത് തണ്ണിമത്തൻ പ്രിന്റുള്ള ടോപ്പുമായി. പാർട്ടി ഫോർ ആനിമൽസ് നേതാവും ഡച്ച് എംപിയുമായ എസ്തർ ഓവെഹാൻഡിനെയാണ് പാർലമെന്റിൽ നിന്നും പുറത്താക്കിയത്. വ്യാഴാഴ്ചയാണ് സംഭവം.
എംപിമാർ എല്ലാം പാർലമെന്റിനകത്ത് നിഷ്പക്ഷ വസ്ത്രധാരണം സ്വീകരിക്കണമെന്ന് തീവ്ര വലതുപക്ഷമായ പിവിവിയുടെ സ്പീക്കർ മാർട്ടിൻ ബൊസാമ വാദിച്ചു. പാർട്ടി നേതാക്കളുടെ സമ്മർദത്തെ തുടർന്നാണ് സ്പീക്കർ ഓവെഹാൻഡിനെ സഭയിൽ നിന്ന് പുറത്താക്കിയത്. നിയമലംഘനം നടത്തിയിട്ടുണ്ടെങ്കിൽ തന്നെ പുറത്താക്കിക്കോളൂ എന്ന് സ്പീക്കർക്ക് മറുപടിയായി ഓവെഹാൻഡ് പറഞ്ഞിരുന്നു. സഭയിൽ നിന്ന് പുറത്ത് പോയ ശേഷം തണ്ണിമത്തൻ പ്രിന്റുള്ള ടോപ്പ് ധരിച്ചാണ് ഓവെഹാൻഡ് തിരിച്ചെത്തിയത്. ഫലസ്തീൻ ഐക്യദാർഢ്യത്തെ സൂചിപ്പിക്കുന്നതിനായി ഉപയോഗിക്കുന്ന ചിഹ്നമാണ് തണ്ണിമത്തൻ.
സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. ഗസ്സയിലെ ഇസ്രായേൽ ആക്രമണത്തിൽ യൂറോപിൽ നി ലനിൽക്കുന്ന വേർതിരിവിന്റെ പ്രതീകമാണ് ഇതെന്ന് നെറ്റിസൺസ് പ്രതികരിച്ചു. ഗസയിൽ നടക്കുന്ന വംശഹത്യയെ അംഗീകരിക്കാനും നടപടിയെടുക്കാനും കാബിനറ്റ് വിസമ്മതിക്കുന്ന സാഹചര്യത്തിൽ ഫലസ്തീന് ഐക്യദാർഢ്യം പ്രകടിപ്പിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണെന്ന് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ ഓവെഹാൻഡ് പറഞ്ഞു.